ആഭ്യന്തര വകുപ്പിനോട് മനുഷ്യാവകാശ കമ്മീഷൻ : ജില്ലാ ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ എന്തു ചെയ്തു?
1564902
Thursday, June 5, 2025 4:51 AM IST
കാക്കനാട്: ജില്ലാ ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആഭ്യന്തര വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ഇതുസംബന്ധിച്ച നിർദേശം നൽകിയത്.
ജയിൽ വകുപ്പിന്റെ ചുമതലയുള്ള ഡിജിപി ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥനെനിയോഗിക്കണമെന്നും നടപടിക്രമങ്ങളുടെ പുരോഗതി വിലയിരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ വിഭാഗം ഡിജിപി, ജില്ലാ ജയിൽ സൂപ്രണ്ട്, ജല അഥോറിറ്റി (കളമശേരി) അസി.എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുടെ പ്രതിനിധികൾ 25ന് എറണാകു ളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരായി തൽസ്ഥിതി വ്യക്തമാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
ജില്ലാ ജയിലിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധയിൽപ്പെട്ട കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ജലഅഥോറിറ്റി അസി.എക്സിക്യൂട്ടീവ് എൻജിനീയർ പി. അജിത്കുമാർ, ജില്ലാ ജയിൽ അസി.സൂപ്രണ്ട് പി. വിനീത് എന്നിവർ കമ്മീഷൻ എറണാകുളത്ത് നടത്തിയ സിറ്റിംഗിൽ ഹാജരായിരുന്നു.
ജയിലിലെ കുടിവെള്ള ടാങ്കറിന്റെ സംഭരണ ശേഷിയിലുള്ള കുറവാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്ന് ജല അഥോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. മൂന്നു ദിവസത്തിലൊരിക്കൽ ജലഅഥോറിറ്റി വെള്ളം നൽകുകയാണെങ്കിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ സാധിക്കുമെന്ന് ജില്ലാ ജയിൽ സൂപ്രണ്ടും കമ്മീഷനെ അറിയിച്ചു.
നിലവിലുള്ള കുടിവെള്ളടാങ്കിന്റെ തകരാർ പരിഹരിക്കാൻ 22,73,000 രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ടെന്നും 5000 ലിറ്റർ വെള്ളമെങ്കിലും തൃക്കാക്കര നഗരസഭയിയിൽ നിന്ന് പ്രതിദിനം ലഭിക്കുകയാണെങ്കിൽ ക്ഷാമം പരിഹരിക്കാൻ കഴിയുമെ ന്നും ജയിൽ അധികൃതർ അറിയിച്ചു.
തടവുകാരുടെ എണ്ണത്തിനനുസരിച്ച് ജയിലിനുളളിൽ വെള്ളം ലഭ്യമല്ലാത്തതിനാൽ ദൈനംദിന പ്രവർത്തനങ്ങൾ തടസപ്പെടുന്നത് തടവുകാർക്കിടയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.