അറ്റകുറ്റപ്പണികൾ നടത്തിയില്ല : മൂവാറ്റുപുഴയിലെ റോഡുകളിൽ അപകടക്കുഴികൾ
1564761
Wednesday, June 4, 2025 5:28 AM IST
മൂവാറ്റുപുഴ: മഴക്കാലമായതോടെ നഗരത്തിലെ നിരത്തുകളിൽ ഇറങ്ങുന്നവർ ജാഗ്രതൈ. കുണ്ടും കുഴിയും നിറഞ്ഞും, വൈദ്യുത കന്പികൾ പൊട്ടിവീണും റോഡുകളിൽ വലിയ അപകടങ്ങളാണ് കാത്തിരിക്കുന്നത്.
അറ്റകുറ്റപ്പണികൾ നടത്താതെ നഗരത്തിലെ റോഡുകളിൽ പലതിലും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നതും. കുഴികളിൽ വെള്ളം നിറയുന്നതോടെ റോഡേത് കുഴിയേതെന്ന് തിരിച്ചറിയാനുമാകുന്നില്ല. ഇരുചക്ര വാഹന യാത്രികരാണ് കൂടുതലും അപകടത്തിൽ പെടുന്നതും.
നഗര വികസന പ്രവർത്തനം നടക്കുന്ന മൂവാറ്റുപുഴ പിഒ ജംഗ്ഷൻ മുതൽ കച്ചേരിതാഴം വരെ ദുരിതയാത്ര തന്നെയാണ്. ഇതിനുപുറമേ നഗര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വണ്വേ സന്പ്രദായം കർശനമാക്കിയ നഗര റോഡുകളിലെല്ലാം ഭാരവാഹനങ്ങളടക്കം എത്തുന്നതിനാൽ അവിടേയും റോഡുകൾ തകരാനും ഗർത്തം രൂപപ്പെടാനും കാരണമായി.
അപകടഭീഷണിയായി കുഴികൾ രൂപപ്പെട്ടിട്ടും പിഡബ്ല്യുഡി അധികൃതർ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം. ഇതിനിടെ റോഡരികുകളിലെ കെഎസ്ഇബി പോസ്റ്റുകളിൽ നിന്ന് വൈദ്യുത കന്പികൾ പൊട്ടി വീഴുന്നതും യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു.
സ്കൂളുകൾ കൂടി പ്രവർത്തനമാരംഭിച്ചതോടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ഗണ്യമായി വർധിച്ചിട്ടുണ്ട്.
കിഴക്കേക്കര കന്പനിപ്പടി റോഡ് തകർന്നു
മൂവാറ്റുപുഴ: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജല അഥോറിറ്റി അധികൃതർ അറ്റകുറ്റപ്പണികൾ നടത്തിയ കിഴക്കേക്കര - കന്പനിപ്പടി റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടതോടെ യാത്രക്കാർ ദുരിതത്തിലായി. മൂവാറ്റുപുഴ നഗര വികസനത്തിന്റെ ഭാഗമായി പ്രധാന ബൈപ്പാസ് റോഡായി ഉപയോഗിക്കുന്ന റോഡാണിത്.
തൊടുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പ്രധാനമായും ഉപയോഗിക്കുന്ന റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി ജല അഥോറിറ്റി പിഡബ്ല്യുഡി വകുപ്പിന് പണം അടച്ചിരുന്നു. എന്നാൽ തുടർനടപടി സ്വീകരിക്കേണ്ട പിഡബ്ല്യുഡി ഇപ്പോൾ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം.
നിരവധിതവണ ആവശ്യപ്പെട്ടിട്ടും റോഡിലെ കുഴി അടക്കുന്നതിനോ കോണ്ക്രീറ്റ് ചെയ്യാനോ അറ്റകുറ്റപ്പണികൾ നടത്താനോ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
തുടർച്ചയായി ഭാരവാഹനങ്ങളും മറ്റും എത്തിയതോടെ റോഡ് കൂടുതൽ തകരുന്നതിനും, ഗർത്തം രൂപപ്പെടുന്നതിനും കാരണമായി. പിഡബ്ല്യുഡി അധികൃതർ നാളുകളായി തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും യാത്രക്കാരെ ദുരിതത്തിലാക്കുന്ന പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്നുമാണ് ആവശ്യം ഉയർന്നിരിക്കുന്നത്.