ആലുവ നഗരസഭയിലെ ജലധാര അഴിമതി : ജലധാര വറ്റിച്ച് വിജിലൻസ് പരിശോധന
1565255
Friday, June 6, 2025 4:41 AM IST
ആലുവ: ആലുവ നഗരസഭ ആസ്ഥാനത്തിന് മുന്നിലുള്ള ജലധാര പുനർനിർമാണ കേസിൽ വിജിലൻസ് റെയ്ഡ് നടന്നു. ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത് കൂടാതെ ജലധാര വറ്റിച്ച് വിസ്തീർണം, ഉപയോഗിച്ച നിർമാണ വസ്തുക്കൾ എന്നിവയുടെ എസ്റ്റിമേറ്റും എടുത്തു.
ഇന്നലെ രാവിലെ മധ്യമേഖലാ വിജിലൻസ് ഡിവൈഎസ്പി തോമസ് ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവ മുനിസിപ്പൽ ഓഫീസിൽ എത്തിയത്. 5.46 അടി ആഴമുള്ള ജലധാരയിലെ ഒരു ലക്ഷം ലിറ്റർ ജലം മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്ത് പുറത്തു കളഞ്ഞാണ് വൈകിട്ടോടെ പരിശോധന നടത്തിയത്.
നിർമാണ സമയത്ത് നഗരസഭാ എൻജിനീയറായിരുന്ന ഐശ്വര്യ സിംഗും ഹാജരായിരുന്നു. എന്നാൽ ജനപ്രതിനിധികളും എൻജിനീയർമാരും രാവിലെ എത്തിയില്ല. സിഎംആർഎല്ലും നഗരസഭയും തമ്മിൽ നടത്തിയ കത്തിടപാടുകളുടെ ഫയലും കാണാനില്ലെന്നാണ് സൂചന.
ഇതേ കേസ് ഓംബുഡ്സ്മാൻ സിറ്റിംഗിലും വന്നപ്പോൾ നഗരസഭയുടെ കത്തുകൾ കണ്ടെത്താനായില്ല. കരാർ രേഖകളും കാണാനില്ല. എന്നാൽ നഗരസഭ ആവശ്യപ്പെട്ട പ്രകാരം കരാറുകാരന് ചെക്ക് നൽകിയ രേഖകൾ സിഎംആർഎൽ കൈമാറിയിട്ടുണ്ട്.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലന്പിംഗ് ജോലികൾ സിഎംആർഎൽ നൽകിയ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങലും കമ്പനി പ്രതിനിധി പങ്കെടുത്തു. എന്നാൽ ഇത്തരമൊരു പണമിടപാടിനെക്കുറിച്ച് കൗൺസിൽ യോഗങ്ങളിൽ പരാമർശിച്ചിട്ടില്ല.
2021 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ജലധാരയുടെ നവീകരണത്തിന് ഏഴു ലക്ഷം രൂപ സിഎംആർഎൽ കമ്പനിയാണ് നൽകിയത്. എന്നാൽ തനത് ഫണ്ട് എന്ന രീതിയിൽ ഏഴ് ലക്ഷം രൂപ നഗരസഭ എൻജിനീയറിംഗ് വിഭാഗം എഴുതിയെടുക്കുകയും ചെയ്തു. ഇരട്ട ബില്ലിംഗ് നടന്നതിനെതിരെ പൊതുപ്രവർത്തകനായ ആർ. പത്മകുമാറാണ് പരാതി നൽകിയത്.