വെള്ളക്കെട്ട് : കോര്‍പറേഷന്റെ പരിഹാര നടപടികളിൽ ഹൈക്കോടതിക്ക് തൃപ്തി
1565272
Friday, June 6, 2025 5:06 AM IST
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ വെള്ളക്കെട്ട് പരിഹാര പ്രവര്‍ത്തനങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. റോഡില്‍ വെള്ളക്കെട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായ മഴത്തും കോര്പറേഷന് ജീവനക്കാര്‍ കര്‍മനിരതരാണ്.
താന്‍ ഇക്കാര്യം നേരിട്ട് കണ്ടതാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി. സ്റ്റേഡിയം ലിങ്ക് റോഡിന് സമീപത്തെ കനാലിലെയും പേരണ്ടൂര്‍ കനാലിലെയും ചെളി പൂര്‍ണമായും നീക്കിയാല്‍ നിലവില്‍ ഈ മേഖലയിലുണ്ടാകുന്ന വെള്ളക്കെട്ടിനും പരിഹാരം കാണാനാകുമെന്നും കോടതി വ്യക്തമാക്കി.
റെയില്‍വേ കല്വര്ട്ടുകളിലെ ചെളി നീക്കത്തെയും കോടതി പ്രശംസിച്ചു. ശക്തമായ മഴയുണ്ടായിട്ടും ഇത്തവണ വെള്ളക്കെട്ടുണ്ടായില്ല. ചെളി നീക്കുന്നതിനുള്ള പ്രത്യേകയന്ത്രം ഉണ്ടെങ്കിലും ഇത് പൂര്‍ണമായും പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കണം.
എംജി റോഡില്‍ പത്മ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനുവേണ്ടി നടപ്പാത നിര്‍മാണം പൂര്‍ത്തിയാകാന്‍ സര്‍ക്കാര്‍ സമയം തേടുകയാണ്. തൃക്കാക്കര മേഖലയിലെ വെള്ളക്കെട്ടിനെ തുടര്‍ന്ന് വെള്ളം കൊച്ചി നഗരത്തിലേക്കും എത്തുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കണം. കാനകള്‍ മാലിന്യമടിഞ്ഞ് അടഞ്ഞ് കിടക്കുന്നത് സംബന്ധിച്ച് ജില്ല കളക്ടറോ ഇതിനായി നിയോഗിച്ചിട്ടുള്ള സമിതിയോ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പെരിയാറിന്റെ നീരൊഴുക്ക് തടസപ്പെടുത്തുന്ന വടുതല ബണ്ടിലെ മണ്ണ് റോഡ് നിര്‍മാണത്തിന് ഉപയോഗിക്കാനാകില്ലെന്ന് ദേശീയപാത അഥോറിട്ടി അറിയിച്ചു. മണ്ണ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മണ്ണ് മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാനാകുമോ എന്നത് അറിയിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കടല്‍കയറ്റം: അടിയന്തരമായി നടപ്പാക്കാവുന്ന കാര്യങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ചെല്ലാനം മേഖലയിലടക്കം കടല്‍കയറ്റം തടയാന്‍ അടിയന്തരമായി നടപ്പാക്കാവുന്ന കാര്യങ്ങള്‍ അറിയിക്കണമെന്ന് ഹൈക്കോടതി. ചെല്ലാനം മേഖലയിലെ കടലാക്രമണം തടയാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണമെന്നും മണ്‍സൂണ്‍ കാലത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരനായ ടി.എ. ഡാന്ഫിന് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്.
താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കണമെന്ന ഇടക്കാല ആവശ്യത്തിലാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്. വിഷയം വീണ്ടും 10 ന് പരിഗണിക്കാന്‍ മാറ്റി. കിലോമീറ്ററുകളോളം കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാകാനുണ്ട്. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ കടല്‍ ഭിത്തി നിര്‍മിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.