ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കേസ് : നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ വിജിലന്‍സിന്
1575589
Monday, July 14, 2025 4:14 AM IST
കേസിലെ പ്രതിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരും ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍കുമാറും തമ്മില്‍ സംസാരിച്ചതിന്റെ തെളിവുകളാണ് ലഭിച്ചിട്ടുളളത്
കൊച്ചി: കേസ് ഒതുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസില്‍ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ വിജിലന്‍സിന്. കേസിലെ നാലാം പ്രതിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരും മുഖ്യപ്രതി ഇഡി ഉദ്യോഗസ്ഥനായ ശേഖര്‍കുമാറും തമ്മില്‍ പ്രത്യേക ആപ്പിലൂടെ സംസാരിച്ചതിന്റെ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുളളത്.
ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ പ്രതികളുടെ ഫോണില്‍ നിന്നാണ് വിജിലന്‍സിന് ഈ രേഖകള്‍ കിട്ടിയിട്ടുള്ളത്. ശേഖര്‍ കുമാറിനെതിരായ തെളിവുകളുടെ പശ്ചാത്തലത്തില്‍ ഇഡി വൈകാതെ ഇയാളെ ചോദ്യം ചെയ്തേക്കും.
കേസില്‍ ശേഖര്‍ കുമാറിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം ഹര്ജിക്കാരന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. ചോദ്യംചെയ്യലിനെത്തുടര്‍ന്ന് അറസ്റ്റുചെയ്താല്‍ അന്നുതന്നെ കോടതിയില്‍ ഹാജരാക്കണം.
ചോദ്യംചെയ്യലുമായി ഹര്ജിക്കാരന് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. രണ്ടാഴ്ചയ്ക്കകം ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദാക്കണമെന്നു കാട്ടി കോടതിയെ സമീപിക്കാനാണ് വിജിലന്‍സ് തീരുമാനം.
കശുവണ്ടി വ്യവസായിയായ അനീഷിന്റെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്. തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന് സ്വദേശി മുകേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.