മറ്റം നിത്യസഹായ മാതാവിന്റെ തിരുനാൾ
തീര്‍ഥകേന്ദ്രത്തിലെ കിരീടസമർപ്പണം ഭക്തിസാന്ദ്രമായി. ഇന്നലെ നടന്ന കിരീടം സമർപ്പണം, വിശുദ്ധ കുർബാന എന്നിവയ്ക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിച്ചു.
തുടർന്ന് തിരുനാൾ നേർച്ച ഊട്ടിന്റെ ആശീർവാദം വികാരി റവ.ഡോ. ഷാജു ഊക്കൻ നിർവഹിച്ചു. രാത്രി കുടുംബകൂട്ടായ്മകളിൽനിന്നുള്ള കിരീട എഴുന്നള്ളിപ്പ് സമാപിച്ചു. തുടർന്ന് തേരുമത്സരം നടന്നു. ഇന്ന് തിരുനാൾദിനത്തിൽ രാവിലെ 5.30നും 7നും 8.30നും വൈകീട്ട് നാലിനും തീർഥകേന്ദ്രത്തിൽ വിശുദ്ധ കുർബാന. രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് തൃശൂർ ലൂർദ് കത്തീഡ്രൽ അസി.വികാരി ഫാ. അനു ചാലിൽ മുഖ്യകാർമികത്വംവഹിക്കും. റവ. ഡോ. അലക്സ് മരോട്ടിക്കൽ സന്ദേശംനൽകും.
തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് ആറിന് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന, 6.45ന് ഇടവകപള്ളിയിൽ നിന്ന് തീർഥകേന്ദ്രത്തിലേക്ക് ആഘോഷമായ കീരിടം എഴുന്നള്ളിപ്പ്. രാത്രി ഒൻപതിന് മണിക്ക് മെഗാ ബാൻഡ് മേളം എന്നിവ നടക്കും.
പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർഥകേന്ദ്രം
ഊട്ടുതിരുനാളിന് തുടക്കമായി. ഫൊറോന വികാരി റവ.ഡോ. വിൻസെന്റ് ചെറുവത്തൂർ, അസി. വികാരി ഫാ. ഫ്രാൻസിസ് കല്ലുംപുറത്ത്, ട്രസ്റ്റിമാരായ റാഫി ആലപ്പാട്ട്, ജെയിംസ് ചാലിശേരി, സോബി കുറ്റിക്കാട്ട്, ഡിനോ ദേവസി, തിരുനാൾ ജനറൽ കൺവീനർ ജോയ് ചാലിശേരി, വോളന്റിയർ കൺവീനർ കുര്യൻ തേറാട്ടിൽ, വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
തിരുനാൾദിനമായ ഇന്ന് കാലത്ത് 6.30ന് ഇടവകപള്ളിയിലും എട്ടിനും 10.30നും വൈകീട്ട് നാലിനും തീർഥകേന്ദ്രത്തിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. അടിമസമർപ്പണം കാലത്ത് 10നും ആഘോഷമായ തിരുനാൾപാട്ടുകുർബാന കാലത്ത് 10.30നും നടക്കും. ഉച്ചയ്ക്ക് രണ്ടുവരെ നേർച്ച ഊട്ട്. വൈകീട്ട് കുർബാനയ്ക്കുശേഷം തീർഥകേന്ദ്രത്തിൽനിന്ന് ഇടവകപള്ളിയിലേക്ക് പ്രദക്ഷിണം. പ്രദക്ഷിണത്തിനുശേഷം രാത്രി ഒമ്പതുവരെ ബാന്‍ഡുവാദ്യം ഉണ്ടാകും.
മുല്ലശേരി നല്ലിടയന്റെ ദേവാലയം
ഉണ്ണീശോയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിനോട് അനുബന്ധിച്ച് വിശുദ്ധരുടെ തിരുസരൂപങ്ങൾ ദേവാലയ മുഖമണ്ഡപത്തിൽ പ്രത്യേകം അലങ്കരിച്ച വേദിയിൽ പ്രതിഷ്ഠിച്ചു.
ഇടവകദേവാലയത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയെ തുടർന്ന് തൃശൂർ സെന്റ് തോമസ് കോളജ് പ്രിൻസിപ്പല്‍ റവ.ഡോ. മാർട്ടിൻ കൊളന്പ്ര ത്ത് വിശുദ്ധരുടെ തിരുസുരൂപം എഴുന്നള്ളിക്കൽ തിരുക്കർമങ്ങൾക്ക് കാർമികത്വംവഹിച്ചു. വികാരി ഫാ. സോളി തട്ടിൽ സഹകാർമികനായിരുന്നു. ഇതോടൊപ്പം കുടുംബ യൂണിറ്റുകളിലേക്കുള്ള അമ്പ് വെഞ്ചരിപ്പും നടന്നു.
രാത്രി വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള അമ്പ്, വള എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളോടെ ദേവാലയത്തിൽ എത്തി സമാപിച്ചു. തിരുനാൾദിവസമായ ഇന്നു രാവിലെ ആറിനും വൈകിട്ട് 4.30നും ദിവ്യബലി. രാവിലെ പത്തു മണിക്കുള്ള ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്ക് ഫാ. ജോസ് എടക്കളത്തൂർ മുഖ്യ കാർമികത്വം വഹിക്കും. ഫാ. റോയ് ജോസഫ് വടക്കൻ തിരുനാൾസന്ദേശം നൽകും. വൈകീട്ട് അഞ്ചരയ്ക്ക് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടക്കുന്ന ഭക്തിസാന്ദ്രമായ തിരുനാൾപ്രദക്ഷിണം രാത്രി ഏഴുമണിക്ക് സമാപിക്കും. തുടർന്ന് ഫാൻസി വെടിക്കെട്ടും ഉണ്ടായിരിക്കും.
തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നു മരിച്ചുപോയവർക്കുള്ള ദിവ്യബലിയും രാത്രി ഏഴിന് കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഗാനമേളയും ഉണ്ടായിരിക്കും. വികാരി ഫാ. സോളി തട്ടിൽ, ജനറൽ കൺവീനർ കെ.ജെ. ലിന്റോ, ട്രസ്റ്റിമാരായ ജോൺസൺ ഒല്ലൂക്കാരൻ, വിൽസൺ കാഞ്ഞിരത്തിങ്കൽ, ജിയോ എടക്കളത്തൂർ, എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷക്കമ്മിറ്റിയാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.
പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രം
മാർ തോമാശ്ലീഹായുടെ മുപ്പിട്ടു ഞായർ തിരുനാൾ ഇന്ന് ആഘോഷിക്കും. വിശുദ്ധ കുർബാന പ്രദക്ഷിണം, രാവിലെ 6.30ന് നേർച്ചഭക്ഷണവിതരണം, എട്ടിന് കുട്ടികളുടെ ചോറൂണ്. 10ന് ദിവ്യബലി. ഉച്ചകഴിഞ്ഞു മൂന്നിന് തളിയക്കുളം കപ്പേളയിൽ സമുഹമാമോദീസ, വിശുദ്ധ കുർബാന, പ്രദക്ഷിണം. വൈകിട്ട് 5.30ന് ദിവ്യബലി എന്നിവ നടക്കും.
ചേർപ്പ് സെന്റ് ആന്റണീസ് പള്ളി
ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഇന്ന് ആഘോഷിക്കും.
തിരുനാളിനോടനുബന്ധിച്ച് കൊടികയറ്റം വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടത്ത് നിർവഹിച്ചു.
വിശുദ്ധ അന്തോണിസിന്റെ രൂപവും കുരിശും എഴുന്നള്ളിച്ച് പ്രദക്ഷിണം, നൊവേന, ലദിഞ്ഞ്, വർണമഴ എന്നിവയുണ്ടായി. ഇന്നുരാവിലെ 6.30ന് ദിവ്യബലി, 10ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന എന്നിവയുണ്ടാകും. ഫാ. വർഗീസ്(റിച്ചു) മുഖ്യകാർമികനാകും. തിരുനാൾസന്ദേശം, പ്രദക്ഷിണം എന്നിവയുണ്ടാകും.
ചെന്പുക്കാവ് സേക്രഡ്ഹാർട്ട് പള്ളി
ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യാമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനോട് അനുബന്ധിച്ചു കൂടുതുറക്കൽ ചടങ്ങ് വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കര നിർവഹിച്ചു. ഇടവകവികാരി ഫാ. ജോയ് അടന്പുകുളം, ഫാ. ലിൻസൻ ആന്റണി പുത്തൂർ എന്നിവർ സഹകാർമികരായി.