തൃശൂർ: പോളിംഗ് ബൂത്തുകളിലേക്കുള്ള ഇവിഎം, വിവിപാറ്റ് എന്നിവയുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി. ബാലറ്റ് യൂണിറ്റുകൾ (ബിയു), കണ്ട്രോൾ യൂണിറ്റുകൾ (സിയു), വിവിപാറ്റ് എന്നിവ ഓരോ പോളിംഗ് ബൂത്തിലേക്കും ഏതെന്ന് ഇവിഎം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വേർ വഴി അനുവദിക്കുന്ന പ്രക്രിയയാണിത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയുടെ നേതൃത്വത്തിൽ പൊതുനിരീക്ഷക പി. പ്രശാന്തി, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് റാൻഡമൈസേഷൻ പ്രക്രിയ നടത്തിയത്.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 1086 പോളിംഗ് ബൂത്തുകളും ആറ് ഓക്സിലറി ബൂത്തുകളും ഉൾപ്പെടെ 1092 ബൂത്തുകളാണ് ഉള്ളത്. ഗുരുവായൂർ- 189, മണലൂർ- 190, ഒല്ലൂർ- 185, തൃശൂർ- 161, നാട്ടിക- 180, ഇരിങ്ങാലക്കുട- 181, പുതുക്കാട്- 189 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ഒല്ലൂരിൽ രണ്ടുവീതവും നാട്ടികയിൽ ആറുവീതവും ഓക്സിലറി ബൂത്തുകളും സജ്ജമാണ്. ഈ ബൂത്തുകളിലേക്കായി 1528 ബാലറ്റ്, കണ്ട്രോൾ യൂണിറ്റുകളും 1655 വിവിപാറ്റ് യന്ത്രങ്ങളുമാണ് റാൻഡമൈസേഷൻ മുഖേന നിർണയിച്ചത്.
ബാലറ്റ്, കണ്ട്രോൾ യൂണിറ്റുകളും ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്റെ 20 ശതമാനവും വിവിപാറ്റ് മെഷീന് 30 ശതമാനവും അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ പോളിംഗ് ബൂത്തിലേക്കും അനുവദിക്കുന്ന വോട്ടിംഗ് മെഷീനുകളുടെ സീരിയൽ നന്പറുകൾ മുഖേന സ്ഥാനാർഥികൾക്ക് ഇവിഎം വിതരണസമയത്തും വോട്ടെണ്ണൽസമയത്തും സമാനമെഷീൻതന്നെയാണു വോട്ടെടുപ്പിന് ഉപയോഗിച്ചതെന്ന് ഉറപ്പാക്കാനാകും.
ഇവിഎം- വിവിപാറ്റ്
കമ്മീഷനിംഗ് ഇന്ന്
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ഇവിഎം- വിവിപാറ്റ് കമ്മീഷനിംഗ് ഇന്നു രാവിലെ എട്ടുമുതൽ അതാതു സ്ട്രോംഗ് റൂം കേന്ദ്രങ്ങളിൽ നടക്കും. സ്ഥാനാർഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പർ യന്ത്രങ്ങളിൽ ക്രമീകരിക്കുന്ന പ്രക്രിയയാണിത്.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ, പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിംഗ്.