നീലേശ്വരം: കാലവർഷം നേരത്തേയെത്തിയതുമൂലം നാശനഷ്ടങ്ങൾ സംഭവിച്ച മടിക്കൈയിലെ നേന്ത്രവാഴത്തോട്ടങ്ങൾ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ പി.കെ.സ്മിതാനന്ദിനിയുടെ നേതൃത്വത്തിലസംഘം സന്ദർശിച്ചു. മടിക്കൈ പഞ്ചായത്തിലെ കണിച്ചിറ, മണക്കടവ്, ആലയി, കല്ലിങ്കിൽ എന്നിവിടങ്ങളിലാണ് കൃഷിവകുപ്പ് സംഘം സന്ദർശനം നടത്തിയത്.
പല തോട്ടങ്ങളിലും കുലച്ച വാഴകളിലേറെയും കാറ്റിലും മഴയിലും ഒടിഞ്ഞുവീഴുകയും ബാക്കിയുള്ളവ വെള്ളക്കെട്ടിൽ കിടന്ന് ചീഞ്ഞുനശിക്കുകയും ചെയ്ത നിലയിലാണ്. മൂപ്പെത്താത്ത കുലകൾക്ക് മൂന്നാംതരത്തിന്റെ വില പോലും ലഭിക്കാത്ത നിലയാണെന്ന് കർഷകർ പറഞ്ഞു.
മണക്കടവിൽ 500 വാഴകൾ പൂർണമായും നഷ്ടമായ പുതിയപറമ്പത്ത് ദാമോദരൻ, കന്നാടത്ത് ചന്ദ്രൻ, ചന്ദ്രൻ കായക്കീൽ, ഷൈജു നീരളി, രാജേഷ് നീരളി, നാരായണൻ മതിരക്കോട്ട്, യശോദ കാക്കക്കീൽ, ആലയിൽ ഷൈല കുണ്ടേന, ഭാർഗവി പുളിക്കാൽ, പാലാപ്പാടി ബാബു, ഷാജു, കരുവക്കാൽ രാജൻ, ഉഷ കരുവക്കാൽ, നാരായണൽ കല്ലിങ്കിൽ, വിജയൻ ആലൈ, വസന്തൻ കല്ലിങ്കിൽ, ഇന്ദിര, ഉമേശൻ, ബാലൻ, ഭാസ്കരൻ ,അശോകൻ പൊറോലി, ഗംഗൻ കുണ്ടേന എന്നിവരുടെ കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. മടിക്കൈ വയൽ, മണക്കടവ്, നാദക്കോട്ട്, കണിച്ചിറ, കക്കാട്ട്, അരയി പ്രദേശങ്ങളിലായി ലക്ഷക്കണക്കിന് നേന്ത്രവാഴകളാണ് നശിച്ചത്.
കാലവർഷക്കെടുതിയിൽ മടിക്കൈ പഞ്ചായത്തിലെ വാഴകർഷകർക്ക് മാത്രം രണ്ട് കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി കൃഷിഭവന്റെയും അക്ഷയ കേന്ദ്രങ്ങളുടെയും സഹായത്തോടെ അപേക്ഷ നല്കാൻ കൃഷിവകുപ്പ് സംഘം നിർദേശം നല്കി. കൃഷി അസി. ഡയരക്ടർ പി.വി. ആർജിത, കൃഷി ഓഫീസർ സി. പ്രമോദ് കുമാർ എന്നിവരും പഞ്ചായത്ത് അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
സീസണെത്തുമ്പോൾ വീണ്ടും നേന്ത്രക്കായയ്ക്ക് വിലയിടിയുന്നു
കാഞ്ഞങ്ങാട്: സീസൺ തുടങ്ങുമ്പോൾ കാർഷികോത്പന്നങ്ങൾക്ക് പൊതുവിപണിയിൽ വിലയിടിയുന്ന പതിവിന് ഇത്തവണയും മാറ്റമില്ല. ജില്ലയുടെ വാഴത്തോട്ടമായ മടിക്കൈയിൽ നിന്നുൾപ്പെടെ നാടൻ നേന്ത്രക്കായ വിപണിയിലെത്തിത്തുടങ്ങിയതോടെ വിഷുക്കാലത്ത് 65 രൂപ വരെ എത്തിയിരുന്ന നേന്ത്രക്കായ വില 42 രൂപയിലേക്ക് താഴ്ന്നു.
ഒന്നാം നമ്പർ കായയ്ക്ക് അഞ്ചു ദിവസം മുമ്പുപോലും 49 രൂപയായിരുന്നതാണ് 42 ലേക്ക് താഴ്ന്നത്. രണ്ടാം നമ്പറിന് 30 രൂപയും മൂന്നാം നമ്പറിന് 17 രൂപയുമാണ് ഇപ്പോൾ മടിക്കൈയിലെ കർഷകർക്ക് കിട്ടുന്നത്.
കാലവർഷം നേരത്തേയെത്തിയതോടെ വാഴത്തോട്ടങ്ങളിൽ വെള്ളംകയറി വ്യാപക നാശമുണ്ടായതിനാൽ ഒന്നാം നമ്പർ കായ കിട്ടിയത് വളരെ കുറവാണ്. വാഴത്തോട്ടങ്ങളിൽ ദിവസങ്ങളോളം വെള്ളം കെട്ടിനിന്നതോടെ കുലച്ച വാഴകളിലേറെയും ചീഞ്ഞു നശിച്ച നിലയിലാണ്. ഇവയിൽനിന്ന് കിട്ടുന്ന കായ്കളെ രണ്ടാം നമ്പറോ മൂന്നാം നമ്പറോ ആയി മാത്രമാണ് വിപണിയിൽ എടുക്കുന്നത്. ബാങ്ക് വായ്പയുൾപ്പെടെ എടുത്ത് കൃഷിയിറക്കിയവർ ഇതുമൂലം കടുത്ത പ്രതിസന്ധിയിലാണ്.