ഭൂപ്രകൃതി നോക്കാതെ ദേശീയപാത നിർമാണം; ഒടുവിൽ തകർച്ചയും വിലക്കും
1568745
Friday, June 20, 2025 1:13 AM IST
കാസർഗോഡ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻകിട നിർമാണപ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയിട്ടുള്ള ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കാസർഗോഡ് ജില്ലയിലെ ദേശീയപാതയുടെ രണ്ടു റീച്ചുകളുടെ കരാർ ഏറ്റെടുക്കുമ്പോൾ നിർമാണത്തിലെ കൃത്യതയുടെ കാര്യത്തിൽ സംശയിക്കാനൊന്നുമില്ലെന്ന നിലയായിരുന്നു ദേശീയപാത അധികൃതർക്കും നാട്ടുകാർക്കും.
പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതിയും മണ്ണിന്റെയും മഴയുടെയും സ്വഭാവവും ഒന്നും പരിഗണിക്കാതെ ഒഴുക്കിനൊത്ത് നീന്തുന്നതുപോലെ നടത്തിയ നിർമാണപ്രവൃത്തികൾക്കൊടുവിൽ പാതയുടെയും സംരക്ഷണഭിത്തികളുടെയും തകർച്ചയും കമ്പനിക്ക് ദേശീയപാത അഥോറിറ്റിയുടെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്നുള്ള വിലക്കും പിഴയുമാണ് ഫലമായി കിട്ടിയത്.
നിർമാണ പ്രവൃത്തികൾ തുടങ്ങിയ കാലത്തുതന്നെ പഴയ ഓവുചാലുകൾ നികത്തിയതും വെള്ളം ഒഴുകിപ്പോകാൻ മറ്റു വഴികൾ തുറക്കാത്തതും മൂലം ദേശീയപാതയിലങ്ങോളം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കേരളത്തിലെ മഴയുടെ സ്വഭാവം മനസിലാക്കുന്നതിൽ കമ്പനിയുടെ എൻജിനിയർമാർക്ക് സംഭവിച്ച പിഴവിന്റെ ആദ്യ സൂചനയായിരുന്നു അത്.
തെലങ്കാനയിലും ആന്ധ്രയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കിലോമീറ്ററുകളോളം നീളത്തിൽ പരന്നുകിടക്കുന്ന പാടങ്ങൾക്കും ഊഷരഭൂമികൾക്കും മധ്യേ പാത നിർമിക്കുന്നതുപോലെ എളുപ്പമല്ല അടുത്തടുത്ത് ടൗണുകളും മലകളും പുഴകളുമെല്ലാം ഇടകലർന്ന കേരളത്തിൽ ദേശീയപാത നിർമിക്കുന്നതെന്ന കാര്യം വ്യക്തമായിരുന്നു. എന്നിട്ടും അവിടങ്ങളിലെ അതേ മാനദണ്ഡങ്ങൾ ഇവിടെയും എടുത്തുപയോഗിച്ചതാണ് പ്രശ്നമായത്.
ഇടനാടൻ കുന്നുകളെ കുത്തനെ വെട്ടിപ്പിളർന്നും ടൗണുകളിൽ പോലും ആഴത്തിൽ കുഴിയെടുത്തും കുത്തനെ മണ്ണിട്ടുയർത്തിയുമൊക്കെയുള്ള നിർമാണം തുടക്കത്തിൽ തന്നെ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ ഇതേ രീതിയിലുള്ള നിർമാണപ്രവർത്തനങ്ങളുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു.
തെക്കിൽ, ബേവിഞ്ച മേഖലകളിൽ കുന്നിടിച്ചായിരുന്നു പാത നിർമാണം. ഇവിടെ മണ്ണിടിയാതിരിക്കാൻ ശാസ്ത്രീയമായി സോയിൽ നെയ്ലിംഗ് നടത്തിയെന്നായിരുന്നു കന്പനിയുടെ അവകാശവാദം. അല്പം ചെരിവുള്ള പ്രതലമാണ് സോയിൽ നെയ്ലിംഗിന് അനുയോജ്യം. മാത്രമല്ല, മണ്ണുപരിശോധന നടത്തിവേണം എത്ര ആഴത്തിലും അകലത്തിലും ഇറക്കണമെന്ന് തീരുമാനിക്കാൻ.
ഉറപ്പുകുറഞ്ഞ വെട്ടുകല്ലുള്ള ഭാഗങ്ങളിൽ ഒരു മീറ്റർ അകലത്തൽ വേണം നെയ്ലിംഗ് നടത്താൻ. എന്നാൽ ജില്ലയിൽ പലയിടത്തും ഇതൊന്നും പാലിച്ചിട്ടില്ല. 90 ഡിഗ്രി ചെരിവിൽ മണ്ണിൽ സിമന്റ് മിശ്രിതം വാരിപ്പൂശുക മാത്രമാണ് മേഘ കന്പനി ചെയ്തത്. ഫലമോ മണ്ണിൽ വെള്ളമിറങ്ങി ഇതു തകർന്നുവീണു.
കോൺക്രീറ്റ് തൂണുകളിന്മേൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതിന്റെ ചെലവ് കുറയ്ക്കാനാണ് മിക്കയിടങ്ങളിലും കുത്തനെ മണ്ണിട്ടുയർത്തി ഉയരപ്പാതകൾ നിർമിച്ചത്. ഇതിനുവേണ്ടി നടത്തിയ അനിയന്ത്രിതമായ മണ്ണെടുപ്പ് ചെറുവത്തൂർ വീരമലക്കുന്നും പുല്ലൂർ മൈലാട്ടിക്കുന്നുമടക്കം ഒട്ടനവധി ഇടനാടൻ കുന്നുകളെ നിലംപരിശാക്കി. മലയിടിച്ച് ഭാഗങ്ങളിൽനിന്ന് കൂടുതൽ മണ്ണിടിഞ്ഞും ഉറവകൾ പൊട്ടിയൊഴുകിയും ദേശീയപാത തന്നെ അപകടസ്ഥിതിയിലായി. പുല്ലൂരിൽ അനിയന്ത്രിതമായ മണ്ണെടുപ്പ് മൂലം ദേശീയപാതയോരത്ത് കൃത്രിമ തടാകം തന്നെ രൂപപ്പെട്ടു. പലയിടങ്ങളിലും അനുവദിച്ചതിലും കൂടുതൽ മണ്ണെടുത്തതിന് കമ്പനിക്ക് പിഴശിക്ഷയും ലഭിച്ചു. വീരമലക്കുന്നിൽനിന്ന് അനധികൃതമായി മണ്ണിടിച്ച് കടത്തിയതിന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് 1.75 കോടി രൂപയാണ് മേഘ കമ്പനിക്ക് പിഴ ചുമത്തിയത്.
പിലിക്കോട് മട്ടലായി കുന്നിൽ കഴിഞ്ഞ മേയ് 12നു ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് ബംഗാൾ സ്വദശിയായ തൊഴിലാളി മരിച്ചിരുന്നു. ചട്ടഞ്ചാൽ തെക്കിൽ വളവിൽ പല തവണ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ വർഷം ജൂണിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ടാഴ്ചയോളം ഇതുവഴിയുള്ള ഗതാഗതം നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തവണ ബേവിഞ്ചയിലും മണ്ണിടിച്ചിലുണ്ടായത്.
2022 ഒക്ടോബറിൽ പെരിയയിൽ നിർമാണത്തിലിരുന്ന അടിപ്പാതയും കഴിഞ്ഞ വർഷം പുല്ലൂരിൽ പാലവും തകർന്നുവീണ സംഭവങ്ങളുണ്ടായി. ഈ വർഷം കാലവർഷാരംഭത്തിൽ തന്നെ കാഞ്ഞങ്ങാട് കല്യാൺ റോഡിലും കൂളിയങ്കാലിലും സർവീസ് റോഡുകൾ തകർന്ന സംഭവവും മേഘ കമ്പനിയെ പ്രതിക്കൂട്ടിലാക്കി.
നിർമാണത്തിലെ അപാകതകൾ പലതവണ ചൂണ്ടിക്കാണിച്ചിട്ടും അവ പരിഹരിക്കാൻ നടപടികൾ എടുക്കാതിരുന്ന മേഘ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പലതവണ ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.