കുണ്ടുപ്പള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷി നാശം
1569487
Sunday, June 22, 2025 7:17 AM IST
റാണിപുരം: കുണ്ടുപ്പള്ളിയിൽ വീണ്ടും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. കുറത്തിപ്പതിയിലെ പി. യോഗേഷിന്റെ കൃഷിയിടത്തിലാണ് ഇന്നലെ പുലർച്ചെ നാലു മണിയോടെ കാട്ടാനയിറങ്ങിയത്. നിരവധി വാഴകളും കമുകുകളും ആന നശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ ആർആർടി സംഘമാണ് ആനയെ തുരത്തിയത്.
ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് കുണ്ടുപ്പള്ളിയിൽ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങുന്നത്. കഴിഞ്ഞ ദിവസം കുറ്റിക്കോൻ സതീഷിന്റെ കൃഷിയിടത്തിലിറങ്ങി അമ്പതോളം വാഴകൾ നശിപ്പിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന ആർആർടി സംഘം രാത്രിയിൽ ആനയെ തുരത്തി ഓടിച്ചിരുന്നെങ്കിലും അതിരാവിലെ വീണ്ടുമെത്തി കൃഷി നശിപ്പിക്കുകയായിരുന്നു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി. ശേഷപ്പ, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. ജയകുമാരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.പി. അഭിലാഷ്, കെ. സുധീഷ്, രതീഷ്, റാണിപുരം വനസംരക്ഷണ സമിതി സെക്രട്ടറി ഡി. വിമൽരാജ്, ട്രഷറർ എം.കെ. സുരേഷ്, ടിറ്റോ എന്നിവർ സ്ഥലത്തെത്തി.
റാണിപുരത്ത് വനാതിർത്തിയോടു ചേർന്ന് സ്ഥാപിച്ച സൗരോർജ വേലിയും കടന്നാണ് ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നത്. പ്രദേശത്ത് ഏക്കർ കണക്കിന് സ്വകാര്യഭൂമി കൃഷി ചെയ്യാതെ കാടുപിടിച്ച് കിടക്കുന്നതാണ് ആനകൾക്ക് തമ്പടിക്കാൻ സഹായകമാകുന്നത്.
കാട് വെട്ടിത്തെളിക്കാൻ സ്ഥലമുടമകൾക്ക് നിർദേശം നല്കണമെന്ന് എംഎൽഎ ഉൾപ്പെടെ പങ്കെടുത്ത യോഗങ്ങളിൽ നിരവധി തവണ ആവശ്യമുയർന്നിരുന്നെങ്കിലും റവന്യൂവകുപ്പോ പഞ്ചായത്തോ ഇക്കാര്യത്തിൽ മേൽനടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഉടമകൾ മുൻകൈയെടുക്കാത്തപക്ഷം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി കാട് വെട്ടിത്തെളിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.