പകര്‍ച്ചവ്യാധി പ്രതിരോധം: ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ചുമതല
1569024
Saturday, June 21, 2025 1:44 AM IST
കാസര്‍ഗോഡ്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മഴക്കാല രോഗങ്ങളായ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.
പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഓരോ ആരോഗ്യ ബ്ലോക്കിലും ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ചുമതല നല്കി. പൊതുജനാരോഗ്യ നിയമം ജില്ലയില്‍ കര്‍ശനമാക്കും. ഇതിന്റെ ഭാഗമായി ഹോട്ടലുകള്‍, ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വ പരിശോധന നടത്തും. ഉറവിട നശീകരണ പ്രവര്‍ത്തനമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. വിവിധ തരത്തിലുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ ഊര്‍ജിതപ്പെടുത്തും.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു.
പൊതുജനങ്ങള്‍ ശ്രദ്ധിക്കുക
ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം(ഹെപ്പറ്റൈറ്റിസ് എ) മുതലായവ തടയുന്നതിനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
കിണര്‍ വെള്ളവും കുഴല്‍ കിണര്‍ വെള്ളവും ശുദ്ധീകരിച്ച് മാത്രം കൂടിക്കുവാന് ഉപയോഗിക്കുക.
മഴ തീവ്രമാകുമ്പോള്‍ കിണറിലെ ജലനിരപ്പ് ഉയര്‍ന്ന് ഭൂനിരപ്പിന് തടസമാകുമ്പോള്‍ പുറത്ത് നിന്നുള്ള മലിന ജലം കിണര്‍ ജലവുമായി കലരാതിരിക്കാന്‍ ശ്രദ്ധിക്കണം.
വെള്ളം ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുകയും പഴങ്ങളും പച്ചക്കറികളും കഴുകുന്നതിനായി ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുകയും ചെയ്യുക.
മഴവെള്ളത്തില്‍ കുതിര്‍ന്ന ഭക്ഷണം ഉപയോഗിക്കരുത് ഭക്ഷണം പാചകം ചെയ്യും കഴിക്കുന്നതിനു മുമ്പും മലമൂത്ര വിസര്‍ജ്യത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
ഭക്ഷ്യവിഷബാധ തടയുന്നതിനായി ഭക്ഷണ ഗുണമേന്മ ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ജന്തുജന്യ രോഗങ്ങളായ എലിപ്പനി കന്നുകാലികള്‍, നായകള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമാകാന്‍ സാധ്യതയുള്ള വെള്ളവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കുക.
കൈകാലുകളില്‍ മുറിവുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുക.
മലിനജലത്തില്‍ നിരന്തരമായി സമ്പര്‍ക്കത്തില്‍ ഏര്പ്പെടേണ്ടിവരുന്നവര് ഡോക്സി സൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കേണ്ടതാണ്.
പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ സ്വയം ചികിത്സ അരുത്. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയോ ചെയ്യുക. എലിപ്പനിക്കെതിരെയും ഡെങ്കി പനിക്കെതിരെയും ജാഗ്രത പാലിക്കണം.