സിഡ്കോ വ്യവസായ ഭൂമിയിൽ നഗരസഭ മാലിന്യനിക്ഷേപം നടത്തുന്നതായി പരാതി
1569605
Monday, June 23, 2025 12:47 AM IST
കാസര്‍ഗോഡ്: വ്യവസായ വികസനത്തിനുവേണ്ടി സിഡ്കോയില്‍ നിന്ന് ഏറ്റെടുത്ത രണ്ടേക്കര്‍ ഭൂമി കാസര്‍ഗോഡ് നഗരസഭ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയതായി പരാതി. വിദ്യാനഗറിലെ സിഡ്കോ വ്യവസായ എസ്റ്റേറ്റിലാണ് നഗരസഭയിലെ ഹരിത കര്‍മസേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന മാലിന്യം ചാക്കുകെട്ടുകളില്‍ നിറച്ച് സംഭരിച്ചുവയ്ക്കുന്നത്.
മഴക്കാലമായതോടെ മാലിന്യം തെരുവ് നായ്ക്കള്‍ വലിച്ചിട്ട് സമീപത്തെ കിണറുകളിലേക്കടക്കം എത്തുകയാണെന്ന് വ്യവസായ എസ്റ്റേറ്റിലെ സംരംഭകര്‍ പറയുന്നു. ഷെഡുകള്‍ നിർമിച്ച് സംരംഭകര്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നഗരസഭ സിഡ്കോയില്‍ നിന്ന് ഭൂമി ഏറ്റെടുത്തതെന്ന് സിഡ്കോ അധികൃതര്‍ പറയുന്നു.
എന്നാൽ പേരിന് ഒന്നുരണ്ട് ഷെഡുകള്‍ മാത്രമാണ് പണിതത്. ഇവയിലൊന്നിനെയാണ് ഇപ്പോൾ നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റാക്കി മാറ്റിയിരിക്കുന്നത്. ഇതിനു ചുറ്റുമാണ് മാലിന്യം ചാക്കുകെട്ടുകളിലാക്കി കൂട്ടിയിട്ടിരിക്കുന്നത്.
തൊട്ടടുത്തുള്ള നഗരസഭ വ്യവസായ വികസനകേന്ദ്രത്തിന്റെ പരിസരത്തും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. സമീപത്തെ മറ്റ് വ്യവസായ സംരംഭങ്ങളിലേക്ക് പോകുന്നവര്‍ക്ക് ഈ മാലിന്യങ്ങളില്‍ ചവിട്ടിയും മൂക്കുപൊത്തിയും നടന്നുപോകേണ്ട അവസ്ഥയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.