അയൽവാസിയുടെ മരസ്നേഹം അതിരുകടന്നു; വയോധിക ദമ്പതികൾ ദുരിതക്കയത്തിൽ
1570111
Wednesday, June 25, 2025 12:56 AM IST
പരപ്പ: മരങ്ങളോടുള്ള അയൽവാസിയുടെ സ്നേഹം അതിരുകടന്നതോടെ ദുരിതക്കയത്തിലായിരിക്കുകയാണ് പരപ്പ പുലിയംകുളത്തെ ജോർജ് കല്ലക്കുളവും ഭാര്യ ഫിൽസമ്മയും. 32 ഏക്കറോളം തരിശ് ഭൂമിയിൽ മരങ്ങൾ നട്ടുവളർത്തി വനഭൂമിയാക്കി മാറ്റി പാഠപുസ്തകങ്ങളിൽ പോലും ഇടം നേടിയ അബ്ദുൾ കരീമിന്റെ സ്ഥലത്തോടു ചേർന്നാണ് ഇവരുടെ വീടും കടമുറിയുമുള്ളത്.
വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അവയുടെ ഉടമകൾ തന്നെ മുറിച്ചു മാറ്റണമെന്ന സർക്കാർ നിർദേശം പാലിക്കാൻ അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകനായ അയൽവാസി തയാറാകാത്തതാണ് പ്രശ്നം. ജോർജും ഭാര്യയും ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ സഹായം തേടിയെങ്കിലും അബ്ദുൾ കരീമിന്റെ ഭാഗത്തുനിന്ന് തടസവാദങ്ങൾ ഉയർന്നതോടെ അതും നടന്നില്ല.
70 വയസു കഴിഞ്ഞ ജോർജും ഭാര്യ ഫിൽസമ്മയും മാത്രമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ഹൃദ്രോഗിയായ ജോർജ് ഒരു മാസത്തോളം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട് വീട്ടിലെത്തിയപ്പോഴാണ് അബ്ദുൾ കരീമിന്റെ പറമ്പിലെ വലിയ ശീമക്കൊന്ന മരം തന്റെ വീടിനു മുകളിലേക്ക് ചാഞ്ഞു വീണു കിടക്കുന്നതായി കണ്ടത്. ഉടമസ്ഥനായ അബ്ദുൾ കരീമിനോട് പറഞ്ഞെങ്കിലും അദ്ദേഹം മരം മുറിച്ചുമാറ്റിയില്ല.
പഞ്ചായത്ത് മെംബറെ വിവരമറിയിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് ഈമാസം മൂന്നിന് പരാതി എഴുതിനല്കുന്നതിനായി കിലോമീറ്ററുകൾ സഞ്ചരിച്ച് കിനാനൂർ-കരിന്തളം പഞ്ചായത്ത് ഓഫീസിലെത്തി. പക്ഷേ ഓൺലൈനായി അപേക്ഷിക്കണമെന്നായിരുന്നു അവിടെനിന്ന് കിട്ടിയ നിർദേശം. വീണ്ടും വീട്ടിലേക്ക് മടങ്ങി അടുത്ത ദിവസം ഓൺലൈൻ സേവനകേന്ദ്രത്തിലെത്തി അപേക്ഷ നല്കി. അതിനുപിന്നാലെ പഞ്ചായത്ത് അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും പഞ്ചായത്തിൽ വിളിച്ച് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.
നേരത്തേ ഒരുതവണ കരീമിന്റെ പറമ്പിൽ നിന്നുള്ള മരംവീണ് ജോർജിന്റെ വീടിനു മുകളിലെ വാട്ടർ ടാങ്കും പൈപ്പ് കണക്ഷനുകളും തകർന്നിരുന്നതാണ്. മറ്റൊരിക്കൽ വീടിനോടു ചേർന്നുള്ള കടമുറിയുടെ മുകളിൽ മരം വീണ് ഷീറ്റുകൾ തകർന്നു.
അതെല്ലാം ശരിയാക്കാൻ കാൽലക്ഷത്തിലേറെ രൂപയാണ് ജോർജിന് ചെലവായത്. ഇനിയും കാത്തുനിന്നാൽ ഇതുതന്നെയാകും ഫലമെന്ന് മനസ്സിലായതോടെ ജോർജ് സ്വന്തം നിലയിൽ പണിക്കാരെ കൊണ്ടുവന്ന് മരം മുറിച്ചു നീക്കാൻ ശ്രമം നടത്തി. എന്നാൽ, അബ്ദുൾ കരീം തടസവാദങ്ങളുമായി എത്തിയതോടെ അതും നടന്നില്ല.
ജോർജിന്റെ വീടിന് മുകളിലേക്ക് മരം ചാഞ്ഞുവീണിട്ട് ഇപ്പോൾ ഒരുമാസത്തോളമായി. കരീമിന്റെ പറമ്പിലെ വേറെയും മരങ്ങൾ ജോർജിന്റെ വീടിനും കടമുറിക്കും മുകളിലേക്ക് അപകടകരമായ വിധത്തിൽ ചാഞ്ഞുനിൽക്കുന്നുണ്ട്. ഇവയൊന്നും മുറിച്ചുമാറ്റാൻ പ്രകൃതി സ്നേഹിയായ അബ്ദുൾ കരീം തയാറാകുന്നില്ല. അപകടഭീഷണിക്കൊപ്പം ഈ മരങ്ങളിൽ നിന്നുള്ള ഇലകളും മറ്റും ജോർജിന്റെ വാട്ടർ ടാങ്കിലും സൺഷേഡിലും മുറ്റത്തും വീണടിഞ്ഞ് മഴക്കാലത്ത് മാലിന്യപ്രശ്നവും സൃഷ്ടിക്കുന്നുണ്ട്.
മരങ്ങൾ നട്ടുവളർത്തുന്നതിനോ സംരക്ഷിക്കുന്നതിനോ ഒട്ടും എതിരല്ലെങ്കിലും തങ്ങളുടെ വീടിന് അപകടഭീഷണിയായ ശീമക്കൊന്നയുടെ കൊമ്പുകൾ പോലും മുറിച്ചുമാറ്റാൻ അനുവദിക്കാത്ത പരിസ്ഥിതി സ്നേഹത്തെ ഇനി എങ്ങനെ നേരിടുമെന്നറിയാതെ വലയുകയാണ് ഈ വയോധിക ദമ്പതികൾ.