വീട്ടിലും വണ്ടിയിലും പാമ്പ് വരുന്ന കാലം; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
1569871
Tuesday, June 24, 2025 1:59 AM IST
കാസർഗോഡ്: വേനൽച്ചൂടിൽ മാളങ്ങൾക്കുള്ളിലും കരിയിലകൾക്കടിയിലും പതുങ്ങിക്കിടന്ന പാമ്പുകൾ ഊർജസ്വലതയോടെ പുറത്തിറങ്ങുന്ന കാലമാണ് മഴക്കാലം. മൂർഖന്റെയും അണലിയുടെയും പെരുമ്പാമ്പിന്റെയുമൊക്കെ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്നതും ഇക്കാലത്താണ്. ദിക്കുകിട്ടാതെ അലയുന്ന പാമ്പിൻകുഞ്ഞുങ്ങൾക്കുപോലും വിഷമുണ്ടാകും.
കാറഡുക്ക കർമംതൊടിയിൽ രാവിലെ ജോലിക്കു പോവുകയായിരുന്ന പഞ്ചായത്ത് ജീവനക്കാരി സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാനൊരുങ്ങുമ്പോൾ ഹാൻഡിൽ ബാറിൽ ചുറ്റിയിരുന്ന പാമ്പിനെ കണ്ട് പകച്ചതും ഉദുമയ്ക്ക് സമീപം അരമങ്ങാനത്ത് മകന് ഹെൽമെറ്റ് എടുത്തുകൊടുക്കുകയായിരുന്ന യുവതിക്ക് അതിനുള്ളിൽ പതുങ്ങിയിരുന്ന പാമ്പിന്റെ കടിയേറ്റതും കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിലാണ്.
കണ്ണൂർ പഴയങ്ങാടിയിലും ഇരിട്ടിയിലും അടുത്തിടെ ബൈക്കിലും ഹെൽമെറ്റിലും പാമ്പിനെ കണ്ടെത്തിയ സംഭവങ്ങളുണ്ടായി.
മുമ്പ് വനമേഖലയിൽ മാത്രം കണ്ടിരുന്ന പെരുമ്പാമ്പുകൾ പോലും ഇപ്പോൾ നാട്ടിൻപുറങ്ങളിലും നഗരമേഖലയിലും സാധാരണമാവുകയാണ്.
കർമംതൊടിയിലെ പഞ്ചായത്ത് ജീവനക്കാരി പൂർണിമയുടെ സ്കൂട്ടറിൽ ചുറ്റിപ്പിടിച്ചിരുന്നതും അരമങ്ങാനത്തെ മുംതാസിന്റെ ഹെൽമെറ്റിൽ പതുങ്ങിയിരുന്നതും പെരുമ്പാമ്പിൻ കുഞ്ഞുങ്ങളായിരുന്നു. ഇവയ്ക്ക് വിഷമില്ലാത്തതിനാൽ വലിയ തലവേദന ഒഴിവായി. എന്നാൽ മൂർഖൻ, അണലി, വെള്ളിക്കെട്ടൻ തുടങ്ങി കൊടിയ വിഷമുള്ള പാമ്പുകളും എല്ലായിടങ്ങളിലുമെത്തുന്നുണ്ട്. രണ്ടുപേർ ഇവയുടെ കടിയേറ്റ് മരിക്കുകയും ചെയ്തു.
തക്കസമയത്ത് ചികിത്സ തേടിയതുകൊണ്ടുമാത്രം ജീവൻ രക്ഷപ്പെട്ടവരുമുണ്ട്. കഴിഞ്ഞ വർഷം രാജവെമ്പാലകളെ പോലും കണ്ടതാണ്. വനംവകുപ്പിനെ വിവരമറിയിച്ചാൽ സർപ്പ വോളണ്ടിയർമാരെത്തി പാമ്പുകളെ പിടികൂടി മറ്റൊരിടത്ത് കൊണ്ടുപോയി വിടുകയാണ് ചെയ്യുന്നത്.
മഴക്കാലമായതോടെ പറമ്പുകളിൽ കാടും പടർപ്പുകളും തഴച്ചുവളരുന്ന കാലമാണ്. സ്വന്തം വീട്ടുപരിസരം വൃത്തിയാക്കിയാലും അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നോ സർക്കാർ ഭൂമിയിൽ നിന്നോ പാമ്പുകൾ വീട്ടുപരിസരത്തെത്താം. നടവഴികളിൽ പോലും പതുങ്ങിക്കിടക്കുന്ന പാമ്പിൻകുഞ്ഞുങ്ങളെ അറിയാതെ ചവിട്ടിപ്പോകാനിടയുണ്ട്.
വാഹനങ്ങളിലും ഹെൽമെറ്റിലും കയറിക്കൂടുന്നതുപോലെ അഴിച്ചുവച്ച ഷൂസിനുള്ളിലും കാർപെറ്റിനടിയിലുമൊക്കെ പാമ്പുകളുണ്ടായേക്കാം. പഴയ സാധനങ്ങൾ കൂട്ടിവച്ച സ്ഥലങ്ങളുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. നീലേശ്വരത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുപിടിച്ച സ്ഥലത്തുനിന്ന് സ്കൂൾ കെട്ടിടത്തിലെത്തിയ പാമ്പ് ക്ലാസ് മുറിക്കു പുറത്തുവച്ച് അധ്യാപികയെ കടിച്ചത് കഴിഞ്ഞ വർഷമാണ്.
വെളിച്ചമില്ലാത്ത സ്ഥലങ്ങളിലൂടെ നടക്കുമ്പോഴും സാധനങ്ങളെടുക്കുമ്പോഴും മൊബൈൽ വെട്ടമെങ്കിലും തെളിയിക്കണം. പാമ്പുകടിയേറ്റാൽ സംശയത്തിനിട നല്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടതും അത്യാവശ്യമാണ്.