മേൽപ്പാലം വന്നപ്പോഴേക്കും ബസ് സ്റ്റോപ്പ് പോയി
1569872
Tuesday, June 24, 2025 1:59 AM IST
കുമ്പള: പുതിയ ദേശീയപാതയുടെ തലപ്പാടി–ചെങ്കള റീച്ചിൽ കുമ്പള പെർവാഡ് ടൗണിൽ ഏറെ മുറവിളികൾക്കുശേഷം മേൽനടപ്പാലം നിർമിച്ചെങ്കിലും കിഴക്കുവശത്തെ ബസ് സ്റ്റോപ്പും കാത്തിരിപ്പ് കേന്ദ്രവും ഒഴിവാക്കിയതായി പരാതി. നിർമാണ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി തയ്യാറാക്കിയ പട്ടിക പ്രകാരം പെർവാഡ് ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് മാത്രമാണ് ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
കുമ്പള ഐഎച്ച്ആർഡി കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നിരവധി മതസ്ഥാപനങ്ങളിലേക്കും എസ്സാ കൺവെൻഷൻ സെന്ററിലേക്കും മഞ്ചേശ്വരം ഭാഗത്തുനിന്ന് എത്തുന്നവർ ഇവിടെയാണ് ബസിറങ്ങേണ്ടത്. തിരക്കേറിയ ടൗണിൽ റോഡ് മുറിച്ച് കടക്കാൻ മേൽനടപ്പാലം വേണമെന്ന ആവശ്യമുയർന്നതും ഇങ്ങനെയാണ്.
നാട്ടുകാർ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായതിന്റെ ആശ്വാസത്തിൽ നിൽക്കുമ്പോഴാണ് ഇവിടെ ബസ് സ്റ്റോപ്പും കാത്തിരിപ്പുകേന്ദ്രവും നിർമിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്. കിഴക്കുവശത്ത് ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ സ്ഥലം പരിമിതമാണെന്നാണ് അധികൃതരുടെ നിലപാട്.
ഇതോടെ മേൽപ്പാലം കൊണ്ടുള്ള പ്രയോജനവും ഇല്ലാതാകുന്ന നിലയാണ്.
പെർവാഡ് ടൗണിൽ റോഡിന്റെ പടിഞ്ഞാറ് വശത്തേതുപോലെ കിഴക്കുവശത്തും മേൽപ്പാലത്തോടുചേർന്ന് ബസ് സ്റ്റോപ്പ് അനുവദിക്കണമെന്നും ലഭ്യമായ സ്ഥലത്ത് യാത്രക്കാർക്കായി കാത്തിരിപ്പുകേന്ദ്രം നിർമിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി. മുഹമ്മദ് നിസാർ അധികൃതർക്ക് നിവേദനം നല്കിയിട്ടുണ്ട്.