കാട്ടാന, കുരങ്ങ്, കാട്ടുപന്നി, മയിൽ, മലയണ്ണാൻ ... പ്രതീക്ഷ കൈവിട്ട് കർഷകർ
1566571
Thursday, June 12, 2025 3:46 AM IST
പത്തനംതിട്ട: മലയോരത്ത് കൃഷിയിടങ്ങൾ കൈയേറി കാട്ടുമൃഗങ്ങൾ. കാട്ടാന, കുരങ്ങ്, കാട്ടുപന്നി, മയിൽ, മലയണ്ണാൻ, വേഴാന്പൽ, കാട്ടുകോഴി തുടങ്ങി കാട്ടിൽ വളരേണ്ട മൃഗങ്ങളും പക്ഷികളും നാട്ടിലെ കൃഷിയിടങ്ങളിൽ എത്തിയതോടെ കർഷകരുടെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു. സമീപകാലത്ത് കാട്ടാനയുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.
കോന്നി, റാന്നി വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടാന എല്ലാദിവസവും നാശം വരുത്തുകയാണ്. കൃഷിയിടങ്ങൾ നശിപ്പിച്ച് ഇവ വനാതിർത്തിയിൽ നിന്നു കിലോമീറ്ററുകൾ താണ്ടി ജനവാസമേഖലകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളി ഉയർത്തുന്ന കാട്ടാനയുടെ ഭീതി അകറ്റാൻ വനംവകുപ്പിനും കഴിയുന്നില്ല.
കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടിൽ സ്ഥിരവാസമാക്കിയതിനു പിന്നാലെ ഇപ്പോൾ കാട്ടാനയും കാടുകയറുന്നില്ല. കൊക്കാത്തോട്, കല്ലേലി, കുളത്തുമൺ, ഒളികല്ല്, സീതത്തോട് മൂന്നാംബ്ലോക്ക് പ്രദേശങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം പകൽപോലുമുണ്ട്. മുന്പ് രാത്രിയിൽ കാടിറങ്ങുന്ന കാട്ടാന നേരം പുലരുന്പോൾ തിരികെ കാട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാലിപ്പോൾ ഇവ ജനവാസ കേന്ദ്രങ്ങളിലും വനാതിർത്തിയിലുമായി തന്പടിക്കുകയാണ്. കൃഷിയിടങ്ങളിൽ തീറ്റ കുറഞ്ഞതോടെ തെങ്ങ്, കമുക് തുടങ്ങിയ വൃക്ഷങ്ങൾക്കു നേരേയാണ് ആനയുടെ ആക്രമണം. ആനയെ ഭയന്ന് പകൽ പോലും പുറത്തിറങ്ങാൻ മടിക്കുകയാണ് പ്രദേശവാസികൾ.
കൃഷിയിടങ്ങൾ കുത്തിമറിച്ച്...
കൃഷിയിടങ്ങളിൽ വിളകൾ കിളിർത്തു തുടങ്ങിയതോടെ കാട്ടുമൃഗങ്ങളും പക്ഷികളും ഇവ നശിപ്പിച്ചു തുടങ്ങി. ഏത്തവാഴയുട തൈകൾ കാട്ടുപന്നി വ്യാപകമായി നശിപ്പിക്കുകയാണ്. മരച്ചീനിയും ചേന്പും ചേനയുമെല്ലാം വിളവെത്തുംമുന്പേ ഭക്ഷണമാക്കി. തെങ്ങിൻതൈകളും മറ്റും കുത്തിമറിച്ചിട്ടു. കിഴങ്ങുവർഗകൃഷി ഉപേക്ഷിച്ച് മഞ്ഞൾ ഉൾപ്പെടെയുള്ളവ കൃഷി ചെയ്തവർക്കും രക്ഷയില്ലാത്ത അവസ്ഥയാണ്.
കാട്ടുപന്നി നശിപ്പിക്കാത്ത ഒരു കൃഷിയിടം പോലും ഇപ്പോൾ നാട്ടിൻപുറങ്ങളിൽ ഇല്ല എന്നതാണ് സ്ഥിതി. കുരങ്ങും മലയണ്ണാനും മയിലും വേഴാമ്പലുമെല്ലാം കാടുവിട്ടു നാട്ടിൻപുറങ്ങളിലേക്കെത്തുകയാണ് ഇവകളെല്ലാം കാർഷിക വിളയുടെ ശത്രുക്കളാണെന്ന് കർഷകർ പറയുന്നു. കാട്ടുകോഴിയുടെ ശല്യം പല പ്രദേശങ്ങളിലും രൂക്ഷമാണ്. തെങ്ങിൽ നിന്നും നാളികേരം ലഭിക്കുന്നതേയില്ല.
കുരങ്ങും മലയണ്ണാനും ഇവ ആഹാരമാക്കുകയാണ്. റംബുട്ടാൻഅടക്കം വിളവെടുക്കാറായപ്പോൾ അതു തേടിയും കുരങ്ങ് എത്തുന്നുണ്ട്. ചക്കയും മാങ്ങയും ഉള്ള പ്രദേശങ്ങളിൽ മൃഗങ്ങൾ കൂടുതലായി തന്പടിച്ചിരിക്കുകയാണ്.
കുരങ്ങിന്റെ ശല്യം കാരണം ജീവിതം തന്നെ പൊറുതിമുട്ടിയവരുണ്ട്. കുട്ടികളെ പുറത്തേക്കിറക്കാനാകാതെ വലയുകയാണ് പലരും. മയിൽ ആകർഷണീയമാണെങ്കിലും ഇവയുടെ വരവും കൃഷിയിടങ്ങൾക്ക് ഭീഷണിയാണ്.