ആറാട്ടുകടവ് - ഓതറ റോഡ് അധിക ടെൻഡറിന് അംഗീകാരം
1567107
Saturday, June 14, 2025 4:14 AM IST
തിരുവല്ല: എംസി റോഡിനെയും കല്ലിശേരി - ഇരവിപേരൂർ റോഡിനെയും ബന്ധിപ്പിക്കുന്ന ആറാട്ടുകടവ് - ഓതറ റോഡിന്റെ പുതുക്കിയ സാങ്കേതികാനുമതി പ്രകാരം സമർപ്പിച്ച അധികരിച്ച ടെൻഡറിന് അംഗീകാരം ലഭിച്ചതായി മാത്യു ടി. തോമസ് എംഎൽഎ അറിയിച്ചു.
2021- 22 വർഷത്തെ ശബരിമല ഫെസ്റ്റിവൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരണത്തിനായി 4.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. 2022-ൽ ഈ പ്രവൃത്തി ഒരു കരാറുകാരൻ ഏറ്റെടുത്ത് നിർമാണം തുടങ്ങിയെങ്കിലും കലുങ്കിന്റെയും റോഡിന്റെയും സംരക്ഷണഭിത്തിയുടെയും നിർമാണം നടന്നുവരവേ ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ തുടങ്ങിയതിനാൽ റോഡ് നിർമാണം തടസപ്പെട്ടിരുന്നു.
ഇക്കാരണത്താൽ കാലാവധിക്കുള്ളിൽ പണികൾ പൂർത്തീകരിക്കുവാൻ സാധിക്കാത്തതിനാൽ തന്നെ ഒഴിവാക്കണമെന്ന കരാറുകാരന്റെ അപേക്ഷ പരിഗണിച്ച് സർക്കാർ 2024 ജൂൺ മാസത്തിൽ കരാറുകാരനെ ജോലിയിൽനിന്ന് ഒഴിവാക്കി ഉത്തരവിട്ടു.
പിന്നീട് പൈപ്പിടൽമൂലമുണ്ടായ കേടുകൾ പരിഹരിക്കുന്നതിനുള്ള തുകയായ 52.45 ലക്ഷം രൂപകൂടി ഉൾപ്പെടുത്തി 5.173 കോടി രൂപയുടെ പുതുക്കിയ സാങ്കേതികാനുമതി നൽകി മൂന്നു പ്രവശ്യം ടെൻഡർ ചെയ്തുവെങ്കിലും ആദ്യത്തെ രണ്ടു തവണയും ആരും പ്രവൃത്തി ഏറ്റെടുത്തിരുന്നില്ല.
മൂന്നാമത്തെ ടെൻഡറിൽ സാങ്കേതികാനുമതി പ്രകാരമുള്ള തുകയേക്കാൾ കൂടിയ നിരക്കായതിനാൽ പ്രത്യേകാനുമതി വേണ്ടിയിരുന്നു. വിശദമായ പരിശോധനകൾക്കും കരാറുകാരനുമായി നടത്തിയ ചർച്ചകൾക്കും ശേഷമാണ് ടെൻഡറിന് അംഗീകാരം നൽകിയത്.