കോയിപ്രം കസ്റ്റഡി മർദനം : അന്വേഷണം അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചെന്ന്
1567095
Saturday, June 14, 2025 3:53 AM IST
പത്തനംതിട്ട: കോയിപ്രം കസ്റ്റഡി പീഡനം അന്വേഷണം അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചതായി കേരള സ്റ്റേറ്റ് ദളിത് ലീഡേഴ്സ് കൗണ്‍സില്‍ സംസ്ഥാന നേതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മർദനത്തില്‍ പോലീസിനു പങ്കില്ലെന്നു വരുത്താന്‍വേണ്ടി കോയിപ്രം പോലീസ് മെനഞ്ഞ പുതിയ തിരക്കഥ കളവാണെന്ന് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ്, കേസിൽ കുറ്റാരോപിതനും വാദിയുമായ പുല്ലാട് കാലായില്‍ പടിഞ്ഞാറേതില്‍ വീട്ടില്‍ അരീഷ്കുമാര്‍, അനിൽ കുമാർ എന്നിവര്‍ പറഞ്ഞു.
വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിന് പോലീസ്കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നതിനു സാക്ഷികളാണ് തങ്ങളെന്ന് അനില്‍കുമാറും അരീഷ്കുമാറും ഇവരുടെ സുഹൃത്തായ രഞ്ജിത്തും പറഞ്ഞു. മാര്‍ച്ച് 16ന് വൈകുന്നേരം 5.30ന് വരയന്നൂരിലെ ചിത്തിര മന്ദിരത്തിന് സമീപമുള്ള കണ്ടത്തില്‍ ചൂണ്ടയിടുന്നത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു തങ്ങളെന്നും ഇതേസമയം കോയിപ്രം സ്റ്റേഷനിലെ രണ്ടു പോലീസുകാര്‍ മഫ്ത്തിയില്‍ വന്ന് സുരേഷിനെ പിടിക്കുകയും ചെവിക്കല്ലിന് അടിക്കുകയും ചെയ്തതായും ഇവർ പറഞ്ഞു. അപ്പോള്‍ അവിടെ വന്ന എസ്എച്ച്ഒ ജി. സുരേഷ്കുമാര്‍ സുരേഷിനെ ജീപ്പില്‍ കയറ്റി. കണ്ടത്തില്‍ നിന്നിരുന്ന തന്നെയും സത്യനെയും രഞ്ജിത്തിനെയും കൂടെക്കൊണ്ടു പോയെന്ന് അരീഷ് കുമാർ പറഞ്ഞു.
സുരേഷിനെയും കൂട്ടി സ്റ്റേഷന്റെ അടുക്കള ഭാഗത്തേക്ക് എസ്എച്ച്ഒ പോകുന്നത് കണ്ടു. അല്പം കഴിഞ്ഞപ്പോള്‍ സുരേഷിന്റെ അലര്‍ച്ച കേട്ടു. കുറേനേരത്തിനു ശേഷം തന്റെ അടുത്തേക്ക് വന്ന എസ്എച്ച്ഒ കുനിച്ചു നിര്‍ത്തി വലതു കൈമുട്ടു കൊണ്ട് പുറത്ത് ഇടിച്ചു. വലതു കരണത്ത് അടിക്കുകയും ചെയ്തു.
തന്റെ വാഹനത്തിന് 23,000 രൂപ പെറ്റിയും ചുമത്തി വിട്ടു. മാര്‍ച്ച് 19ന് പുല്ലാട് കുന്നന്താനം ജംഗ്ഷനില്‍ വൈകുന്നേരം ആറോടു കൂടിയാണ് സുരേഷിനെ പിന്നീട് കാണുന്നത്. 22 നു രാവിലെ സുരേഷിനെ കോന്നിയിലെ മാങ്കോസ്റ്റിന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തുവെന്ന് അരീഷ് കുമാര്‍ പറഞ്ഞു.
സുരേഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ 21ന് രാവിലെ തന്നെ കോയിപ്രം സ്റ്റേഷനില്‍ വിളിച്ചുവരുത്തിയതായും അവിടെനിന്ന് പത്തനംതിട്ട എസ്പി ഓഫീസില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ അടുത്ത് എത്തിച്ച് ചോദ്യം ചെയ്തതായും അരീഷ് പറഞ്ഞു.
അവിടെ നിന്നാണ് തന്നെ പ്രതിയാക്കി കഞ്ചാവ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത്. സുരേഷ് മരിച്ചതിനുശേഷം മാര്‍ച്ച് 27ന് തന്നെ സ്റ്റേഷനില്‍ വരുത്തി ജാമ്യത്തില്‍ വിട്ടത് ഈ കേസെടുത്തിട്ടാണെന്ന് അപ്പോഴാണ് മനസിലാകുന്നത്. മേയ് 23ന് പുലര്‍ച്ചെ 2.43ന് തന്നെ പ്രതിയാക്കി സുരേഷിനെ മര്‍ദിച്ചതിന് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് മാധ്യമങ്ങളില്‍നിന്നാണ് അറിയുന്നത്.
തന്റെ ഒപ്പമുണ്ടായിരുന്ന സത്യന് എന്ന അനില്‍കുമാറിന്റെ മൊഴി വാങ്ങിയാണ് താന്‍ സുരേഷിനെ മര്‍ദിച്ചുവെന്ന കേസ് പോലീസ് ചമച്ചത്. സത്യനോട് ചോദിച്ചപ്പോള്‍ താന്‍ അങ്ങനെ മൊഴി പോലീസില്‍ കൊടുത്തിട്ടില്ല എന്ന് പറഞ്ഞു.
ജൂണ്‍ ഒമ്പതിന് തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ തന്നെയും സത്യനെയും വിളിപ്പിച്ചിരുന്നു. അപ്പോഴും താന്‍ അങ്ങനെ ഒരു മൊഴി കൊടുത്തിട്ടില്ല എന്നാണ് സത്യന് ആവര്‍ത്തിച്ചു പറഞ്ഞത്. ഇതില്‍ നിന്ന് പോലീസിന്റെ കള്ളക്കളി വ്യക്തമാണെന്നും അരീഷ്കുമാര്‍ പറഞ്ഞു. സുരേഷിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പച്ചക്കള്ളം പ്രചരിപ്പിക്കുന്നതായി അനിൽ കുമാറും പറഞ്ഞു.
ജില്ലയൊട്ടാകെ പട്ടികജാതി ജനവിഭാഗങ്ങള്‍ക്കുനേരേ പീഡനം അരങ്ങേറുകയാണെന്ന് ദളിത് ലീഡേ്സ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് ആരോപിച്ചു.വരയന്നൂരിലെ സുരേഷിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന വിവരം പുറത്തായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്. ഇതു സംബന്ധിച്ച് കോന്നി എസ്എച്ച്ഒ നല്കിയ റിപ്പോര്‍ട്ട് മൂന്നു മാസത്തോളമാണ് എസ്പി പൂഴ്ത്തിവച്ചതെന്നും രവീന്ദ്രരാജ് പറഞ്ഞു.