പത്തനംതിട്ട നഗരപ്രദേശത്ത് ശുദ്ധജലം മുടങ്ങിയിട്ട് രണ്ടാഴ്ച : മേല്‍പ്പാലം ഉയരുംവരെ കുടിവെള്ളം ഇല്ലയോ?
1567099
Saturday, June 14, 2025 4:07 AM IST
പത്തനംതിട്ട: പത്തനംതിട്ട നഗരത്തില്‍ താഴെവെട്ടിപ്പുറം, ശബരിമല ഇടത്താവളം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ടു രണ്ടാഴ്ച. പത്തനംതിട്ട അബാന്‍ മേൽപ്പാലം സര്‍വീസ് റോഡിന്റെ ഭാഗമായ സംരക്ഷണഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നതോടെയാണ് നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങിയത്.
കരിങ്കല്‍ ഉപയോഗിച്ചു നിര്‍മിച്ച സംരക്ഷണഭിത്തിക്കു സമീപമുള്ള ജല അഥോറിറ്റിയുടെ ജലവിതരണ പൈപ്പ് രണ്ടാഴ്ച മുമ്പ് മഴസമയത്തു പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതിനു പിന്നാലെയാണ് സംരക്ഷണഭിത്തി തകര്‍ന്നത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനും എസ്പി ഓഫീസ് ജംഗ്ഷനും മധ്യേയുള്ള സ്ഥലത്തെ ഭിത്തിയാണ് കഴിഞ്ഞ മാസം 26നു വൈകുന്നേരം 150 മീറ്ററോളം നീളത്തില്‍ തകര്‍ന്നത്. കനത്ത മഴയില്‍ ഈ ഭാഗത്തെ മണ്ണിനും ഇളക്കം തട്ടിയിട്ടുണ്ട്. ഇടിഞ്ഞ ഭാഗം പുനഃസ്ഥാപിക്കണമെങ്കില്വലിയ തുക വേണ്ടിവരും.
മണ്ണുപരിശോധനയും മറ്റും കഴിഞ്ഞു മാത്രമേ ഈ ഭാഗത്തു പുനര്‍നിര്‍മാണം ആരംഭിക്കാനാകൂവെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ഏറെനാള്‍ മുന്‍പ് നിര്‍മിച്ചതാണ് സംരക്ഷണഭിത്തി. അശാസ്ത്രീയമായ രീതിയിലാണ് നിര്‍മാണം നടത്തിയതെന്ന പരാതിയും നിലനിന്നിരുന്നു.
താഴെവെട്ടിപ്പുറം, ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയം, പോലീസ് ക്വാര്‍ട്ടേഴ്സ്, ശബരിമല ഇടത്താവളം, തൈക്കാവ്, പേട്ട വാര്‍ഡുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കിട്ടാതെ പ്രദേശവാസികളും വ്യാപാരികളും നരകിക്കുകയാണ്. വിവിധ വാര്‍ഡ് പ്രദേശങ്ങളില്‍നിന്നും ജനങ്ങളുടെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വന്‍വില കൊടുത്താണ് പലരും വീടുകളില്‍ വെള്ളം വാങ്ങുന്നത്. നിര്‍മാണം സംബന്ധിച്ചു പൊതുമരാമത്ത്, ജല അഥോറിറ്റി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും നിലനില്‍ക്കുകയാണ്. റോഡ് സംരക്ഷണഭിത്തി കെട്ടിത്തരാതെ ജല അഥോറിറ്റി പൈപ്പ് പുനഃസ്ഥാപിക്കാനും തയാറല്ലെന്ന് പറയുന്നു.
റോഡ് കെട്ടിയടച്ചിട്ട് രണ്ടുവർഷം
മേൽപ്പാലം നിർമാണം ആരംഭിച്ചതിനു പിന്നാലെ താഴെവെട്ടിപ്രം എസ്പി ഓഫീസ് ജംഗ്ഷൻ - മുനിസിപ്പൽ ബസ് സ്റ്റാൻഡ് റിംഗ് റോഡ് അടച്ചതാണ്. രണ്ടു വർഷത്തിലേറെയായി ഇത് അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ മേൽപ്പാലം നിർമാണവും ഇഴയുകയാണ്. റോഡ് അടച്ചതോടെ ഈ ഭാഗത്തെ മുഴുവൻ വ്യാപാരസ്ഥാപനങ്ങളും അടച്ചു. സമീപകാലത്തു തുടങ്ങിയ ഒരു ഹോട്ടൽ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വാടകക്കാർ ഒഴിഞ്ഞതോടെ കടമുറികൾ വെറുതെ കിടക്കുകയാണ്. ബസ് സ്റ്റാൻഡിനു സമീപമുള്ള ഇന്ത്യൻ ഓയിൽ പെട്രോൾ പന്പിലും വ്യാപാരം ഇടിഞ്ഞു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കുടിവെള്ളവും മുടങ്ങിയത്.
ജനപ്രതിനിധികൾ അറിഞ്ഞ മട്ടില്ല
കുടിവെള്ള പൈപ്പുപൊട്ടി ജലവിതരണം തടസപ്പെട്ടിട്ട് ഇത്രയും ദിവസങ്ങളായിട്ടും ജനപ്രതിനിധികളാരുംതന്നെ ഇതറിഞ്ഞ മട്ടില്ല. മേൽപ്പാലം നിർമാണത്തിന്റെ പേരിൽ ഒരു വിഭാഗം ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ചു പരാതികളുണ്ടായപ്പോഴും പരിഹാരനിർദേശങ്ങളുണ്ടായില്ല.
കുടിവെള്ള വിതരണം താത്കാലികമായി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ച നിർദേശങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. ജല അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും വാശിയിൽ തുടരുന്പോൾ കുടിവെള്ളം കിട്ടാതെ വലയുന്നത് സാധാരണക്കാരാണ്.