ആ ഒരു ഒപ്പിനുവേണ്ടി രഞ്ജിതയെ നാട്ടിലെത്തിച്ചു, മടക്കം എന്നെന്നേക്കുമുള്ളതായി ...
1566822
Friday, June 13, 2025 3:52 AM IST
പുല്ലാട്: അഹമ്മദാബാദ് വിമാനത്താവളത്തിലെ ദുരന്തം പുല്ലാട് എന്ന കൊച്ചുഗ്രാമത്തെ ഞെട്ടിച്ചു. രഞ്ജിത ജി. നായർ എന്ന ഭൂമിയിലെ മാലാഖ ഇനി ഇല്ല എന്നത് ആ കുടുംബത്തിന്റെ മാത്രമല്ല, നാടിന്റെ ദുഃഖമായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
സംസ്ഥാന ആരോഗ്യ വകുപ്പിലെ നഴ്സായി പിഎസ്സി മുഖേന ജോലി ലഭിച്ചിരുന്നെങ്കിലും ജീവിത പ്രാരാബ്ധങ്ങൾ അലട്ടിയിരുന്നതിനാൽ അവധിയെടുത്ത് വിദേശത്തേക്ക് പോകുകയായിരുന്നു. ഒമാനിലെ ജോലിക്കിടെയാണ് സർക്കാർ സർവീസിൽ നഴ്സായി ജോലി ലഭിച്ചത്. തുടർന്ന് അഞ്ചുവർഷത്തെ അവധിയെടുത്തു.
ഇതിനിടെ ലണ്ടനിൽ പോയി തിരികെ വന്നു. കഴിഞ്ഞ ഏപ്രിലിൽ വന്നപ്പോൾ അവധിയുമായി ബന്ധപ്പെട്ട ചില പേപ്പറുകൾകൂടി ശരിയാക്കി. പിന്നെയും ചില തടസങ്ങൾ കണ്ടതോടെ ഒരു ഒപ്പുകൂടി വേണമെന്നായി. ഇതിനും മകന്റെ സ്കൂള്‍ പ്രവേശനത്തിനും വേണ്ടിയാണ് നാലു ദിവസത്തെ അവധിക്കായി നാട്ടിലെത്തിയത്. പുല്ലാട് -കോട്ടയം റോഡിലെ കുറുങ്ങഴക്കാവ് ശ്രീധര്മക്ഷേത്രത്തിന് സമീപത്താണ് രഞ്ജിതയുടെ കൊഞ്ഞോണ്‍ എന്ന കുടുംബവീടുള്ളത്.
പന്തളം എന്‍എസ്എസ് ആശുപത്രി നഴ്സിംഗ് കോളജിൽ ജിഎൻഎം പഠനം കഴിഞ്ഞാണ് വിദേശത്തേക്ക് പോയത്. അച്ഛൻ ഗോപകുമാരൻ നായർ ഏറെക്കാലം ഒമാനിലായിരുന്നു. ഈ ബന്ധത്തിന്റെ പുറത്ത് ഒമാനിലെ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. അച്ഛൻ മരിച്ചുവെങ്കിലും ഒമാനിൽ തുടർന്നു. ഇതിനിടെ ഖത്തറിലും സലാലയിലും ജോലി ചെയ്തു.
തുടര്‍ന്നാണ് യുകെയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടയിൽ പിഎസ്സി പരീക്ഷ പാസാകുകയും തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നഴ്സായി നിയമനം ലഭിക്കുകയും ചെയ്തു. എന്നാൽ അവധിയെടുത്ത് വിദേശ ജോലി ചെയ്യാനാണ് രഞ്ജിത താത്പര്യപ്പെട്ടത്.
മക്കളെ നാട്ടിൽ അമ്മയ്ക്കൊപ്പം നിർത്തിയശേഷമാണ് ലണ്ടനിലേക്കു പോയത്. അവിടെ പോർട്സ്മൗത്ത് ക്യൂൻ അലക്സാന്ദ്ര ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. ലണ്ടനിലെത്തിയിട്ട് ഒരുവർഷമേ ആയിട്ടുള്ളൂ. അതിനുശേഷം കഴിഞ്ഞ ഏപ്രിലിലാണ് അവധിക്കു വന്നത്. ഇതിനിടെയാണ് വീടുപണി ആരംഭിച്ചത്.
അമ്മ തുളസി ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്. വീടിന്റെ ഏക ആശ്രയമായിരുന്നു രഞ്ജിത. ഭര്‍ത്താവുമായി അകന്നു ജീവിച്ചിരുന്ന രഞ്ജിത കുടുംബവീടിനടുത്താണ് പുതിയ വീട് നിർമിക്കുന്നത്.
നിർമാണം അവസാനഘട്ടത്തിലെത്തി നിൽക്കവേ വൈദ്യുതീകരണം, പ്ലംബിംഗ് ജോലികൾ പൂർത്തിയാകാനുണ്ട്. ഒരുമാസം കൊണ്ടു പൂർത്തീകരിച്ചാൽ ജൂലൈയിൽ പാലുകാച്ചൽ നടത്തണമെന്ന ആഗ്രഹം രഞ്ജിതയ്ക്കുണ്ടായിരുന്നു. പിന്നീട് നാട്ടിലെത്തി സർക്കാർ സർവീസിൽ തുടരണമെന്നായിരുന്നു താത്പര്യമെന്ന് ബന്ധുക്കൾ പറഞ്ഞു.
കൊഞ്ഞോൺ വീട്ടിലേക്ക് ജനപ്രവാഹം
രഞ്ജിതയുടെ അപകടവാർത്ത അറിഞ്ഞതോടെ പുല്ലാട് കുറുങ്ങഴ കൊഞ്ഞോൺ വീട്ടിലേക്ക് ജനപ്രവാഹം. അമ്മയെയും മക്കളെയും ആശ്വസിപ്പിക്കാനായി മന്ത്രി വീണാ ജോർജ് രാത്രിയോടെ പുല്ലാട്ടെ വീട്ടിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രാത്രിയിൽ എത്തിച്ചേർന്നു.
മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി, ജില്ലാ പഞ്ചായത്ത് മെംബര്‍ ജിജി മാത്യു, ത്രിതല ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കന്മാരായ അനീഷ് വരിക്കണ്ണാമല, അജിത് പുല്ലാട് , വിവിധ സമുദായ അധ്യക്ഷർ തുടങ്ങിയവർ വീട്ടിലെത്തി.
വീട്ടിലെ ആളുകളെ കണ്ട് പകച്ച് ഇന്ദുചൂഡനും ഇന്ദിതയും
സ്കൂൾ വീട്ട് വീട്ടിലേക്ക് എത്തുന്പോൾ പതിവില്ലാതെ ആളുകൾ കൂടിനിൽക്കുന്നത് കണ്ടപ്പോൾ പത്താംക്ലാസുകാരൻ ഇന്ദുചൂഡനും ഏഴാംക്ലാസുകാരി ഇന്ദിതയും പകച്ചു. തങ്ങളുടെ അമ്മ ഇനി ഇല്ല എന്ന യാഥാർഥ്യം ആ കുരുന്നുകൾക്ക് ബോധ്യപ്പെടാൻ അധികസമയം വേണ്ടിവന്നില്ല.
അമ്മയെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ തരണമെന്ന് പറഞ്ഞു മകനും മകളും കരഞ്ഞത് ഹൃദയഭേദകമായിരുന്നു. ഉച്ചകഴിഞ്ഞ് 3.30ന് സ്കൂള്‍ ബസുകളില്‍ കുട്ടികള്‍ വന്നിറങ്ങുമ്പോഴും എന്ത് സംഭവിച്ചു എന്ന് അറിയില്ലായിരുന്നു. മാധ്യമ പ്രവര്‍ത്തകരും അടുത്ത ചില ബന്ധുക്കളും മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. രഞ്ജിതയുടെ രോഗിയായ അമ്മയോടും മക്കളോടും പറഞ്ഞത് വിമാനാപകടത്തില്‍ പരിക്കേറ്റെന്നാണ്.
എന്നാല്‍, ഔദ്യോഗികമായി സ്ഥിരീകരണം ലഭിച്ചതിനേതുടര്‍ന്ന് പോലീസും റവന്യു ഉദ്യോഗസ്ഥരും വീട്ടില്‍ എത്തിയപ്പോഴേക്കും അതൊരു കണ്ണീർക്കടലായി മാറി. മുത്തശിയെ കെട്ടിപ്പിടിച്ച് അലമുറയിട്ട് കരയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാന്‍ അധ്യാപകര്‍ക്കുപോലും കഴിഞ്ഞില്ല.
ലണ്ടനിലേക്ക് പോകുന്നതിനു മുമ്പ് മക്കളുടെ സ്കൂള്‍ സംബന്ധമായി അത്യാവശ്യം ചെയ്യേണ്ട കാര്യങ്ങള്‍ സ്കൂളിലെ അധ്യാപകരുമായി ഫോണിലൂടെ രഞ്ജിത പറഞ്ഞിരുന്നു.