തോരാക്കണ്ണീർ... ആശ്വസിപ്പിക്കാനാകാതെ
1567086
Saturday, June 14, 2025 3:53 AM IST
കോഴഞ്ചേരി: പുല്ലാട് - കോട്ടയം റോഡിലെ കുറുങ്ങഴക്കാവ് കൊഞ്ഞോൺ വീടിനു പുറത്തെ തോരാമഴയേക്കാൾ ശക്തിയാണ് അകത്തെ കണ്ണീരിന്. അലമുറയിടുന്ന ഒരു അമ്മയ്ക്കും ഏങ്ങലടിക്കുന്ന രണ്ടു പിഞ്ചുമക്കൾക്കും മുന്പിൽ പതറുകയാണ് ആ വീട്ടിലേക്കെത്തുന്ന ജനപ്രതിനിധികളും ആത്മീയ നേതാക്കളും രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും ബന്ധുക്കളുമെല്ലാം.
ഒരു മാസം കൂടി കഴിഞ്ഞാൽ പുതിയ വീടിന്റെ പാലുകാച്ചലിനായി പന്തൽ ഉയരേണ്ട മുറ്റത്ത് ഇന്നലെ ഉയർന്നത് മറ്റൊരു പന്തലാണ്. താൻ താമസിയാതെ മടങ്ങിവരുമെന്നും ഇനി ഇവിടെ ഉണ്ടാകുമെന്നും പറഞ്ഞു രണ്ടുദിവസം മുന്‍പ് പടിയിറങ്ങിയ പ്രിയപ്പെട്ട രഞ്ജിത കണ്ണീരോർമയായി അയൽവാസികളുടെ മനസിലുണ്ട്.
2014-ല്‍ ഒമാനിലാണ് രഞ്ജിത ആദ്യമായി നഴ്സായി ജോലിയില്‍ പ്രവേശിക്കുന്നത്. ഇതിനിടെ 2019-ല്‍ പിഎസ്സി എഴുതി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് രഞ്ജിത ജോലിചെയ്തിരുന്നത്. ഇവിടെനിന്ന് അവധിയെടുത്ത് വീണ്ടും ഒമാനിലേക്ക് പോയി.
ഒമാനിലെ സലാലയില്ആരോഗ്യ മന്ത്രാലയത്തില്‍ സ്റ്റാഫ് നഴ്സായിരുന്നു. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി. സലാലയില്‍ നഴ്സായി ജോലിചെയ്യുന്നതിനിടെയാണ് പരീക്ഷയെഴുതി ലണ്ടനിലേക്ക് പോയത്. ഏകദേശം ഒരുവര്‍ഷം മുമ്പാണ് രഞ്ജിത ലണ്ടനിലെ എന്‍എച്ച്എസില്‍ ജോലിയില്‍പ്രവേശിച്ചത്. സര്‍ക്കാര്‍ സര്‍വീസിലെ അവധി നീട്ടിയെടുക്കാനാണ് കഴിഞ്ഞ ഏപ്രിലില്‍ നാട്ടിലെത്തിയത്. വീണ്ടും നാലു ദിവസത്തേക്ക് വരേണ്ടിവന്നപ്പോള്‍ അത് അന്ത്യയാത്രയായി മാറുകയും ചെയ്തു.
ജൂലൈയില്‍ പുതിയ വീട്ടില്‍ കയറിത്താമസം നടത്തണ മെന്നും ഓഗസ്റ്റില്‍ സര്‍ക്കാര്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കണമെന്നുമായിരുന്നു രഞ്ജിതയുടെ ആഗ്രഹമെന്ന് ബന്ധുക്കൾ പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ച് നാട്ടില്‍ നിര്‍മിക്കുന്ന പുതിയ വീട്ടില്‍ ഇനിയുള്ള കാലം താമസിക്കാനായിരുന്നു തീരുമാനം. ഒമാനില്‍ ജോലിയിലായിരിക്കുമ്പോള്‍ മക്കളായ ഇന്ദുചൂഡനും ഇതികയും ഒപ്പമുണ്ടായിരുന്നു. ലണ്ടനിലേക്കു പോയപ്പോഴാണ് ഇവരെ അമ്മയ്ക്കൊപ്പം നിര്‍ത്തിയത്.
അമ്മ തുളസി ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിലാണ്. വീടിന്റെ ഏക ആശ്രയമായിരുന്നു രഞ്ജിത. ഭര്‍ത്താവുമായി അകന്നു ജീവിച്ചിരുന്ന രഞ്ജിത കുടുംബവീടിനടുത്താണ് പുതിയ വീട് നിര്‍മിക്കുന്നത്. നിര്‍മാണം അവസാനഘട്ടത്തിലെത്തി നില്ക്കവേ വൈദ്യുതീകരണം, പ്ലംബിംഗ് ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്.
ഇത് ഒരുമാസം കൊണ്ടു പൂർത്തീകരിച്ചാല്‍ ജൂലൈയില്‍ പാലുകാച്ചല്‍ നടത്തണമെന്ന ആഗ്രഹം രഞ്ജിതയ്ക്കുണ്ടായിരുന്നു.