കാടുവിട്ടിറങ്ങിയ പന്നിക്ക് സംരക്ഷണം നൽകേണ്ടതില്ല; നിലപാട് മയപ്പെടുത്തി വനംവകുപ്പ്
1566818
Friday, June 13, 2025 3:52 AM IST
പത്തനംതിട്ട: വർഷങ്ങൾക്കു മുന്പേ കാട്ടിൽ നിന്നിറങ്ങി നാട്ടിൽ പെറ്റുപെരുകി വനാതിർത്തികളും കടന്നു ശല്യക്കാരായി മാറിയ പന്നികൾക്ക് കാട്ടുപന്നിയുടെ സംരക്ഷണം നൽകേണ്ടതില്ലെന്ന് വനംവകുപ്പ് കോന്നിയിൽ സംഘടിപ്പിച്ച മാധ്യമ ശില്പശാല. നാട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവികർ പണ്ട് ആദിവാസികളായിരുന്നെന്നു പറഞ്ഞു നാട്ടിലുള്ള ഇപ്പോഴത്തെ മനുഷ്യരെ ആദിവാസികളായി കണക്കാക്കുന്നില്ലല്ലോയെന്ന് ശില്പശാലയിൽ വിഷയം അവതരിപ്പിച്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് റിട്ട. പ്രഫ. ഇ. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
കാട്ടുപന്നിയെ ശാസ്ത്രീയമായി കൊല്ലാൻ ഉത്തരവിടാനുള്ള അധികാരം തദ്ദേശ സ്ഥാപന അധ്യക്ഷർക്കു നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കോശി ജോൺ പറഞ്ഞു. മുന്പ് വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡനുണ്ടായിരുന്ന അധികാരമാണ് തദ്ദേശ സ്ഥാപന അധ്യക്ഷർക്കു നൽകിയത്. ഇതനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ ഷൂട്ടർമാരുടെ പട്ടിക എം പാനൽ ചെയ്യാൻ നിർദേശിച്ചിട്ടും അധികം പഞ്ചായത്തുകളും ഇതിനു താത്പര്യം കാട്ടിയിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ലൈസൻസുള്ള തോക്കുധാരികളെ ഉപയോഗിച്ച് ഇവയെ വെടിവച്ചുകൊല്ലുന്നതിന് ഒരു തടസവും ഇല്ല. വെടിവയ്ക്കുന്ന ഓരോ പന്നിക്കും ഷൂട്ടർക്ക് പ്രതിഫലം നൽകേണ്ടത് തദ്ദേശ സ്ഥാപനമാണ്. പന്നിയെ ശാസ്ത്രീയമായി സംസ്കരിക്കണമെന്നാണ് വ്യവസ്ഥ. ഇതിനായി 2500 രൂപയും തദ്ദേശ സ്ഥാപനം നൽകണം. വനാതിർത്തിക്കു പുറത്ത് കിലോമീറ്ററുകൾ താണ്ടി കാട്ടുപന്നി എത്തിയിരിക്കുകയാണ്.
വനമേഖല ഒട്ടുമില്ലാത്ത ആലപ്പുഴ ജില്ലയിൽപോലും കാട്ടുപന്നിയുടെ ശല്യമുണ്ട്. വനമേഖല വിട്ടുള്ള കാട്ടുപന്നിയുടെ സഞ്ചാരത്തെ അംഗീകരിക്കേണ്ടതില്ലെന്നും ഇവയ്ക്കു നിയമസംരക്ഷണം നൽകേണ്ടതില്ലെന്നുമുള്ള നിലപാടിലേക്കാണ് വനം ഉദ്യോഗസ്ഥരും ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. ഇവയെ വിഷംവച്ചു കൊല്ലാനോ കറന്റടിപ്പിച്ചു കൊല്ലാനോ വ്യവസ്ഥയില്ല.
പന്നിയെ നിർമാർജനം ചെയ്യുന്നത് വനംവകുപ്പ് അറിഞ്ഞിരിക്കണമെന്നും അല്ലാതെ ഇവയെ മറവു ചെയ്യുകയോ മറ്റോ ചെയ്തതായി പരാതിയുണ്ടായാൽ ഇടപെടാതിരിക്കാൻ തരമില്ലെന്നും വനം ഉദ്യോഗസ്ഥർ വിശദീകരിച്ചു. കാട്ടുപന്നിയെ നശിപ്പിക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്കു നൽകിയിട്ടുള്ളതിനാൽ ഇനി ഇവയുടെ ശല്യം വർധിക്കുകയാണെങ്കിൽ ഉത്തരവാദിത്വത്തിൽ നിന്നൊഴിയാൻ ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും കഴിയില്ലെന്നും കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.
ജനവാസ മേഖലയിൽ മനുഷ്യർക്കും കൃഷിക്കും ശല്യമാകുന്ന പന്നികളെ ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിനെതിരേ വനനിയമം ഉപയോഗിക്കേണ്ടതില്ലെന്നു തന്നെയാണ് സർക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാട്. കാട്ടുപന്നിശല്യം എന്നു പറഞ്ഞ് വനംവകുപ്പിനെ പ്രതിക്കൂട്ടിലാക്കാതെ പഞ്ചായത്തുകൾ അധികാരം പ്രയോഗിക്കണമെന്ന് ഇ. കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു.
കാട്ടിൽ നിന്നിറങ്ങിവന്നവയാണെങ്കിലും ജനവാസ മേഖലകളിൽ ഏറെക്കാലം അധിവസിച്ച് പെറ്റുപെരുകുന്ന ഇവ മനുഷ്യർക്കും കൃഷിക്കും ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പല സ്ഥലങ്ങളിലും നാട്ടുകാർ പന്നികളെ കെണിവച്ച് കൊല്ലുന്നുണ്ട്. വനംവകുപ്പ് കേസെടുക്കുമെന്ന് ഭയന്ന് രഹസ്യമായി മറവ് ചെയ്യുകയാണ് പതിവ്.
കഴിഞ്ഞ ദിവസം അടൂർ നെല്ലിമുകളിന് സമീപം കാട്ടുപന്നി റോഡിനെ കുറുകെ ചാടിയപ്പോൾ കാറിടിച്ച് ചത്തതിനെത്തുടർന്ന് നാട്ടുകാർ വനപാലകരെ അറിയിച്ചു. കോന്നിയിൽനിന്ന് വനപാലകരെത്തി ചാക്കിലാക്കി കൊണ്ടുപോകുകയായിരുന്നു. ഇങ്ങന ജനങ്ങൾ നേരിട്ട് അറിയിക്കുന്ന കേസുകളിൽ മാത്രമാകും ഇനി വനംവകുപ്പിന്റെ ഇടപെടൽ.
സമീപനം രാഷ്ട്രീയലക്ഷ്യത്തോടെ; വന്യജീവി സംരക്ഷണ നിയമഭേദഗതിക്കു തടസമില്ല
വന്യജീവി സംരക്ഷണ നിയമ ഭേദഗതി ഇതിനോടകം ഒന്പതു തവണ ഭേദഗതി ചെയ്തതാണെന്നും ജനങ്ങളുടെ സുരക്ഷയെക്കരുതി ഇതു ഭേദഗതി ചെയ്യുന്നതിൽ തടസമില്ലെന്നും ശില്പശാലയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ സുരക്ഷയാണ് മുന്പിലുള്ളതെങ്കിൽ നിയമം ഭേദഗതി ചെയ്യണം. പക്ഷേ ഇത് കാടിനെയോ മൃഗങ്ങളെയോ നശിപ്പിച്ചുകൊണ്ടാകരുതെന്നു മാത്രം. വനംവകുപ്പിനെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷകരായി വനംവകുപ്പ് നിലനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാൽ, വനംവകുപ്പിനെ ഇകഴ്ത്തുന്ന പ്രവണതയ്ക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടാകാം.
നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ നശിപ്പിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കുകൂടി നൽകിയിട്ടുള്ളതാണ്. തെരുവുനായ്ക്കൾ കടിച്ച് പേവിഷബാധയേറ്റ് ആൾ മരിച്ചാൽ നഷ്ടപരിഹാരത്തിനു പഞ്ചായത്തിനെ ആരും സമീപിക്കാറില്ല. റോഡിലെ കുഴിയിൽ വീണു മരിച്ചാലും ആർക്കും അടിയന്തര നഷ്ടപരിഹാരം വേണ്ട. എന്നാൽ കാട്ടുപന്നിക്കുവേണ്ടിയുള്ള കെണിയിൽപ്പെട്ട് അപകടമുണ്ടായാലും വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യമുയരുന്നത്. വനംവകുപ്പിനെ പ്രതിക്കൂട്ടിൽ നിർത്താനും ഉദ്യോഗസ്ഥരെ അപമാനിക്കാനുമുള്ള ശ്രമങ്ങൾ വർധിച്ചുവരികയാണ്.
വനമേഖലയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാൻ അതിർത്തി മേഖലയിലുള്ളവർ തയാറാകണം. വനാതിർത്തികളിൽ കൈതച്ചക്കക്കൃഷി ആനകളെ ആകർഷിക്കുമെന്നതിൽ തർക്കമില്ല. കൈതക്കൃഷി ഉണ്ടെന്നറിഞ്ഞാൽ അവസാനത്തെ കൈതയും പറിച്ചശേഷമേ ആന മടങ്ങാറുള്ളൂ. വനപാലകർ എത്ര ശ്രമിച്ചാലും ഇവയെ കാടുകയറ്റാനാകില്ല.
കാട്ടുമൃഗങ്ങൾമൂലമുള്ള ആക്രമണങ്ങളിൽ മരണമടഞ്ഞുവെന്ന പേരിൽ പുറത്തുവരുന്ന കണക്കുകളിലേറെയും പാന്പുകടിയേറ്റു മരിച്ചവരുടേതാണെന്ന് കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി. കടുവ, പുലി, ആന ഇവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വിഷയങ്ങൾ കാട്ടുമൃഗങ്ങളുടെ കാടിറക്കത്തിനു കാരണമാണെന്ന് കുഞ്ഞിക്കൃഷ്ണൻ ചൂണ്ടിക്കാട്ടി.