സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഫർണിച്ചർ സ്ഥാപനങ്ങളിൽ തട്ടിപ്പ്: യുവാവിനെതിരേ കേസ്
1567098
Saturday, June 14, 2025 4:07 AM IST
തിരുവല്ല: തിരുവല്ലയിലെ ഫർണിച്ചർ കടകളിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ ലക്ഷങ്ങളുടെ ഫർണിച്ചർ ഉത്പന്നങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെതിരേ തിരുവല്ല പോലീസ് കേസെടുത്തു.
തിരുവല്ല പെരുംതുരുത്തിയിൽ പ്രവർത്തിക്കുന്ന എകെ ഫർണിച്ചർ, തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന തോപ്പിൽ ഫർണിച്ചർ എന്നീ സ്ഥാപനങ്ങളാണ് തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട ഗ്രാമ വികസന കേന്ദ്രം എൻജിനിയർ എന്ന് സ്വയം പരിചയപ്പെടുത്തി ഐഡന്റിറ്റി കാർഡ് ധരിച്ച് എത്തിയായിരുന്നു തട്ടിപ്പ്.
കോട്ടയം പനച്ചിക്കാട് മറ്റത്തിൽ വീട്ടിൽ മനു യശോധരനാണ് (39) തട്ടിപ്പിനു പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 14ന് ഉച്ചയോടെ കടയിൽ എത്തിയ യുവാവ് ഗ്രാമ വികസന കേന്ദ്രം എൻജിനീയറാണ് എന്ന് സ്വയം പരിചയപ്പെടുത്തി ഒരു ലക്ഷത്തി പതിനായിരം രൂപയോളം വില വരുന്ന ഫർണിച്ചറുകൾ വാങ്ങി. ഇതിനുശേഷം സമാന തുകയ്ക്കുള്ള ചെക്ക് കൈമാറി.
കൂടെ ഗ്രാമ വികസന കേന്ദ്രത്തിന്റെ സീലോടുകൂടിയ എഗ്രിമെന്റ് പേപ്പറും കൈമാറി. തുടർന്ന് കുറച്ചു സാധനങ്ങൾ മറ്റൊരു കടയിൽ നിന്നുകൂടി വാങ്ങണമെന്ന് ആവശ്യപ്പെട്ട് ഉടമയിൽ നിന്നും പണമായി 50,000 രൂപയും വാങ്ങി.
തിരുവല്ല നഗരത്തിലെ തോപ്പിൽ ഫർണിച്ചർ മാർട്ടിലേക്ക് ആയിരുന്നു. സമാനതരത്തിൽ നേരത്തെയും തട്ടിപ്പു നടത്തിയിട്ടുള്ളയാളാണ് ഇയാളെന്നും വ്യക്തമായിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാർ പറഞ്ഞു.