രഞ്ജിതയുടെ വീട്ടിലേക്ക് ആശ്വാസ പ്രവാഹം
1567256
Sunday, June 15, 2025 2:22 AM IST
കോഴഞ്ചേരി: വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി. നായരുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി സഹപാഠികളും അധ്യാപകരും ജനനേതാക്കന്മാരും ഇന്നലെയും എത്തി. രഞ്ജിതയുടെ അമ്മ തുളസിയെയും മക്കളായ ഇന്ദുചൂഢനെയും ഇന്ദിതയെയും ആശ്വസിപ്പിക്കാന്‍ പുല്ലാടുള്ള കൊഞ്ഞോണ്‍ വീട്ടില്‍ എത്തിയിരുന്നു.
രഞ്ജിതയെ പഠിപ്പിച്ച അധ്യാപകരും കൂടെ പഠിച്ചവരും വിദേശത്ത് രഞ്ജിതയോടൊപ്പം ജോലി ചെയ്ത നാട്ടിലുള്ള ബന്ധുക്കളുള്‍പ്പെടെ നിരവധി ആളുകളാണ് എത്തിയിരുന്നത്. സ്കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു കാണിച്ച കുട്ടിയായിരുന്നു രഞ്ജിതയെന്ന് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിലെ മുന്‍ അധ്യാപിക ആർ. ജയ പറഞ്ഞു.
പാട്ടിലും തിരുവാതിരകളിയിലുമായിരുന്നു ഏറ്റവും കൂടുതല്‍ മികവ് കാണിച്ചിരുന്നത്. സ്കൂള്‍ യുവജനോത്സവങ്ങളില്‍ സ്ഥിരമായി പങ്കെടുത്തിരുന്ന രഞ്ജിത സ്കൂളിലെ തിരുവാതിര ഗ്രൂപ്പിന്റെ ലീഡറുമായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് പ്രസന്ന വദനയായിട്ടായിരുന്നു സ്കൂളില്‍ എത്തിയിരുന്നത്. തിരുവാതിരകളിയുടെ ഡ്രസ് ധരിച്ച് സ്കൂള്‍ വരാന്തകളില്‍ കളിച്ചു നടന്നത് കണ്ണില്‍ നിന്നും മായുന്നില്ലെന്ന് ടീച്ചര്‍ പറഞ്ഞു.
photo
സലാലയില്‍നിന്നു യുകെയിലേക്ക് പോകുമ്പോള്‍ രഞ്ജിതക്കു സുഹൃത്തുക്കള്‍ നല്കിയ യാത്രയയപ്പിൽ.