ആശ്വാസവാക്കുകളുമായി കാതോലിക്കാ ബാവമാർ
1567088
Saturday, June 14, 2025 3:53 AM IST
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ കുടുംബാംഗങ്ങളെ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയും സന്ദർശിച്ചു.
എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസിനോടും വൈദികർക്കുമൊപ്പമാണ് കാതോലിക്കാ ബാവ പുല്ലാട്ടെ വീട്ടിലെത്തിയത്.
രഞ്ജിതയുടെ അമ്മ തുളസി, മക്കളായ ഇന്ദുചൂഡൻ, ഇതിക എന്നിവരെ പരിശുദ്ധ കാതോലിക്കാ ബാവ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്ന് ബാവ പറഞ്ഞു. മെച്ചപ്പെട്ട ജോലിക്കുവേണ്ടിയുള്ള യാത്രയാണ് പാതിവഴിയിൽ പൊലിഞ്ഞത്.
രഞ്ജിതയുടെ കുടുംബത്തെ ചേർത്തുനിർത്തേണ്ടത് സഭയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാന ദുരന്തം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. രഞ്ജിതയുടെ വീട്ടിലെത്തി അമ്മയെയും മക്കളെയും ആശ്വസിപ്പിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിന്റെ ദുഃഖം എന്റെ പ്രാർഥനയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ത്തോമ്മ സഭ അല്മായ ട്രസ്റ്റി അന്‍സില്‍ സഖറിയ കോമാട്ട്, സുബിന് നീറുംപ്ലാക്കല്‍ എന്നിവര്‍ക്കൊപ്പമാണ് ബസേലിയോസ് ജോസഫ് കാത്തോലിക്ക ബാവ രഞ്ജിതയുടെ വീട്ടിലെത്തിയത്.
ജനപ്രതിനിധികളും നേതാക്കളുമെത്തി
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.യു. ജനീഷ് കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മുന്‍ എംഎല്‍എമാരായ എ. പത്മകുമാര്‍, മാലേത്ത സരളാദേവി, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, വൈസ് പ്രസിഡന്റ് എ. സുരേഷ്കുമാർ, അമൃതധാര ഗോശാല ട്രസ്റ്റ് ചെയര്മാന് അജയകുമാര്‍ വല്യൂഴത്തില്‍, ത്രിതല ജനപ്രതിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചനം അറിയിച്ചു.