ഭീതി പരത്തി തെരുവുനായ്ക്കൾ, എബിസിയും നിലച്ചു
1567293
Sunday, June 15, 2025 2:35 AM IST
പത്തനംതിട്ട: ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ആഴ്ചയില്‍ തിരുവല്ല, ഇരവിപേരൂര്‍, മൈലപ്ര, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ നായ ഭീതി പടര്‍ത്തി. നിരവധിയാളുകള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു. തിരുവല്ലയില്‍ ഭരണസിരാകേന്ദ്രമായ റവന്യുടവര് പരിസരത്താണ് നായ ആളുകളെ കടിച്ചത്. ഇരവിപേരൂരില്‍ ആളുകളെ ഉള്‍്പ്പെടെ ആക്രമിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.
മൈലപ്ര ടൗണില്‍ പേ വിഷബാധ സംശയിക്കുന്ന നായ നിരവധി നായ്ക്കളെ കടിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണിപ്പോൾ. കടിച്ച നായ പിന്നീട് ചാവുകയും ചെയ്തു. തെരുവുനായ ആക്രമണങ്ങളില്‍ പരിക്കേറ്റ് നിരവധി പേരാണ് ദിനംപ്രതി ആശുപത്രികളില്‍ ചികിത്സ തേടുന്നത്. സ്കൂള്‍ തുറന്നതോടെ തങ്ങളുടെ മക്കളെ ഒറ്റയ്ക്ക് സ്കൂളുകളിലേക്ക് അയയ്ക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്.
പ്രഭാത സവാരിപോലും നടത്താന്‍ കഴിയാത്ത അവസ്ഥയാണ് ജില്ലയിലാകെ. ജനവാസ കേന്ദ്രങ്ങളിലും പ്രത്യേകിച്ച് സ്കൂള്‍ പരിസരങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് വലിയ ആശങ്കയാണ്.
പലയിടങ്ങളിലും കുട്ടികള്‍ക്ക് മുറ്റത്തു കളിക്കാനോ റോഡില്‍ക്കൂടി സൈക്കിള്‍ ഓടിക്കാനോ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. കൊച്ചുകുട്ടികള്‍ മുതിര്‍ന്നവരുടെ കൂടെയാണ് പുറത്തിറങ്ങുന്നത്. തെരുവു നായ്ക്കള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. റോഡിനു കുറുകെ പെട്ടെന്ന് ഓടിയെത്തുന്ന നായ്ക്കളെ തട്ടി അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവായിട്ടുണ്ട്.
ചില പ്രദേശങ്ങളില്‍ നായ്ക്കള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത് ഭീതി വര്‍ധിപ്പിക്കുന്നു. ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും പോലും നായ്ക്കളുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്.ജില്ലാ ആസ്ഥാനത്ത് തെരുവുനായ്ക്കളുടെ വലിയ ശല്യമാണ്.
പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് പരിസരങ്ങള്‍ തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. നായ്ക്കളെ ഭയന്നാണ് യാത്രക്കാര്‍ സ്റ്റാന്‍ഡിലെത്തുന്നത്. മഴക്കാലമായതോടെ നായ്ക്കള്‍ സ്റ്റാന്‍ഡിനുള്ളില്‍ തന്നെയാണ് താവളമാക്കിയിരിക്കുന്നത്. സ്വകാര്യ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള ബഞ്ചുകളുടെയും പാര്‍ക്കു ചെയ്ത ബസുകളുടെയും അടിയില്‍ ഇവ കയറിക്കിടക്കും.
ബസില്‍ കയറാനായി എത്തുന്ന യാത്രക്കാര്‍ക്കു നേരേയും കുരച്ചു കൊണ്ട് ചാടി വരും. പത്തനംതിട്ട മാര്‍ക്കറ്റിലും തെരുവുനായ്ക്കള്‍ തമ്പടിച്ചിട്ടുണ്ട്. ഭയത്തോടെ അല്ലാതെ നഗരത്തില്‍ കാല്‍നടയാത്ര നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.
അബാന്‍ ജംഗ്ഷൻ, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന് , പഴയ സ്റ്റാന്‍ഡ്, ജനറല്‍ ആശുപത്രി, സ്റ്റേഡിയം, അഴൂര്‍ റോഡ്, റിംഗ് റോഡ് തുടങ്ങി തിരക്കുള്ള എല്ലാ സ്ഥലത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ജില്ലയില്‍ അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. ഇതോടെ ജില്ലയില്‍ തെരുവു നായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല.
പുളിക്കീഴില്‍ കാലങ്ങളായി നിര്‍മാണത്തിനുള്ള എബിസി കേന്ദ്രം തുറന്നെങ്കിലേ ഇനി എബിസി പുനരാരംഭിക്കാനാകൂ. നായ്ക്കളെ നിയന്ത്രിക്കുന്നതിനും പേവിഷബാധ തടയുന്നതിനും പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.