അടൂർ ജനറൽ ആശുപത്രിയിലെ ആംബുലൻസുകൾ പുറത്തിറക്കാൻ നടപടികൾ ഉണ്ടാകും
1567093
Saturday, June 14, 2025 3:53 AM IST
അടൂർ: ജനറൽ ആശുപത്രിയിലെ കട്ടപ്പുറത്തായ ആംബുലൻസുകൾ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. ജില്ലാ വികസനസമിതി യോഗത്തിൽ എംപിയുടെ പ്രതിനിധിയായ തോപ്പിൽ ഗോപകുമാർ അടൂർ ജനറൽ ആശുപത്രിയിലെ കട്ടപ്പുറത്തായ ആംബുലൻസ് പുറത്തിറക്കാത്തതും കാരുണ്യ മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം തുടങ്ങാത്തതും ഉൾപ്പെടെ പരാതിയായി ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിലാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്.
അപകടത്തേത്തുടർന്ന് നാല് ആംബുലൻസുകളിൽ മൂന്നെണ്ണം വർക്ഷോപ്പിലും ഒരെണ്ണം പോലീസ് സ്റ്റേഷനിലും ഒരെണ്ണം തകരാറിലായും കിടക്കുകയാണ്. ഇതു പുറത്തിറക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവിടേണ്ട സ്ഥിതിയാണ്. തുക കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ് പ്രത്യേക യോഗം വിളിക്കാൻ കളക്ടർ ഡിഎംഒയ്ക്കു നിർദേശം നൽകിയത്.
2023-ൽ തീപിടിത്തത്തെത്തുടർന്ന് പ്രവർത്തനം നിലച്ച കാരുണ്യ മെഡിക്കൽ സ്റ്റോർ പുനരാരംഭിക്കാത്തതു സംബന്ധിച്ചായിരുന്നു മറ്റൊരു പരാതി. ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ജി. മണികണ്ഠനോടു കളക്ടർ വിശദീകരണം തേടി.
കെഎംസിഎല്ലാണ് കാരുണ്യ മെഡിക്കൽ സ്റ്റോർ തുടങ്ങേണ്ടത്. മെഡിക്കൽ സ്റ്റോർ പുനരാരംഭിക്കുന്നതിനു വേണ്ടിയുള്ള സ്ഥലസൗകര്യം അവർക്ക് നല്കിയിട്ടില്ലെന്നു പറയുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ സ്റ്റോർ തുറക്കാൻ നടപടിയുണ്ടാകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
ട്രോമാകെയർ സംവിധാനം പ്രവർത്തനസജ്ജമല്ലെന്ന പരാതിയും ചർച്ചയിലുണ്ടായി. ന്യൂറോ സർജൻ ഉൾപ്പെടെ സ്പെഷാലിറ്റി ഡോക്ടർമാരെ നിയമിച്ചെങ്കിലേ ഇതിന്റെ പ്രവർത്തനം പൂർണതോതിൽ സജ്ജമാക്കാൻ കഴിയൂയെന്ന് സൂപ്രണ്ട് അറിയിച്ചു.
ജനറൽ ആശുപത്രിയായി ഉയർത്തിയിട്ടും താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ ഇപ്പോഴും പിന്തുടർന്നു പോകുന്നതു മാറ്റിയെടുക്കാൻ സർക്കാർതലത്തിലെ തീരുമാനമുണ്ടാകേണ്ടതുണ്ടെന്ന് കളക്ടർ പറഞ്ഞു.
ഡിഎംഒ ഡോ. എൽ. അനിതാകുമാരി, ആർഎംഒ ഡോ. വിനായക്, നഗരസഭാ സൂപ്രണ്ട് സി. പ്രസാദ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ വരിക്കോലിൽ രമേഷ്കുമാർ, നഗരസഭാ സിസിഎം എസ്.എൽ. സോൺ സുന്ദർ, നഗരസഭാ കൗൺസിലർ വി. ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.