ചാത്തങ്കരി റോഡ് നിർമാണത്തിൽ അശാസ്ത്രീയത; വശങ്ങളിൽ വെള്ളക്കെട്ട്
1566579
Thursday, June 12, 2025 3:46 AM IST
തിരുവല്ല: കാവുംഭാഗം - ചാത്തങ്കരി റോഡ് നിർമാണത്തിൽ അപ്പര്‍കുട്ടനാടന്‍ മേഖലകള്‍ക്ക് ദുരിതമായി മാറുന്നു. കാലവർഷം ആരംഭിച്ചതിനു പിന്നാലെ റോഡിന്റെ ഇരുവശങ്ങളിലും ഉപറോഡുകളിലും രൂപപ്പെട്ട വെള്ളക്കെട്ട് റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലമുണ്ടായതെന്ന് പ്രദേശവാസികൾ.
ശബരിമല റോഡ് പദ്ധതിയില്‍പ്പെടുത്തി 8.5 കോടി രൂപയുടെ പുനരുദ്ധാരണമാണ് കാവുംഭാഗം-ചാത്തങ്കരി റോഡില്‍ നടപ്പാക്കുന്നത്. ആവശ്യമായ തുക വകയിരുത്തിയിട്ടും മതിയായ ഓടകളോ ജലപാതകളോ ഒരുക്കാതെയാണ് നിര്‍മാണം. രണ്ട് അടിയിലധികം റോഡ് ഉയര്‍ത്തിയതോടെ കഴിഞ്ഞ മഴയില്‍ ഇരുവശങ്ങളും വെള്ളത്തിനടിയിലായി. നിലവിലെ നിര്‍മാണത്തിൽ ഓടകളോ കലുങ്കുകളോ ഉൾപ്പെടുത്തിയിട്ടില്ല.
ജികെ ആശുപത്രിക്കുസമീപം കാഞ്ഞിരത്തുംമൂട്പടിയില്നിന്നും പെരിങ്ങര ജംഗഷന് വരെയുള്ള 1.4 കിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യം പണിനടത്തിയത്. ആശാസ്ത്രീയ നിര്‍മാണം മൂലം ഇവിടെയുള്ള ഇടറോഡുകളിലും കച്ചവട സ്ഥാപനങ്ങളിലും ആദ്യമഴയില്‍ തന്നെ വെള്ളം കയറി. റോഡിന്റെ ഉപരിതലം ഇളക്കി ജിഎസ്ബി വിരിച്ച് ബിഎം ബിസി ടാറിംഗ് നടത്തുന്നതാണ് ആദ്യഘട്ടം.
മൂവിടത്തുപടി മുതല്‍ കളത്തട്ട് കവലവരെയുള്ള ഉപരിതലം ഇളക്കല്‍ കഴിഞ്ഞു. ജിഎസ്ബി വിരിക്കുന്ന ജോലിയും തുടങ്ങി. കാഞ്ഞിരത്തുംമൂടുപടി മുതല്‍ ചാത്തങ്കരിവഴി മണക്ക് ആശുപത്രി ജംഗ്ഷനിൽ അമ്പലപ്പുഴ സംസ്ഥാന പാതയില്‍ ചേരുന്നതാണ് റോഡ്. 5.8 കിലോമീറ്ററാണ് നവീകരണം വേണ്ടത്.
5.5 മീറ്റര്‍ വീതിയില്‍ ജിഎസ്ബി, ഡബ്ല്യുഎംഎം എന്നിവ ഉപയോഗിച്ച് ഉയര്‍ത്തി ഉന്നതനിലവാരത്തിലുള്ള ബിഎം ബിസി ടാറിംഗാണ് നിർമാണഘട്ടം. റോഡ് ശരാശരി 35 സെന്റിമീറ്ററോളം ഉയരും. പലയിടത്തും സംരക്ഷണഭിത്തി നിര്‍മാണവും ഉണ്ട്. സ്ഥിരം വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ റോഡ് ഒന്നര അടിവരെ ഉയര്‍ത്തും.
കാര്യമായ അറ്റകുറ്റപ്പണികള്‍ ഇല്ലാതെ പതിറ്റാണ്ടായി തകര്‍ന്നു കിടക്കുകയായിരുന്നു റോഡ്. വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ മഴക്കാലത്ത് ചാത്തങ്കരി അടക്കമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥയായിരുന്നു. പുതിയ പദ്ധതിക്ക് 2024 ഫെബ്രുവരിയില്‍ ഭരണാനുമതി ലഭിച്ചു. എന്നാല്‍ പൈപ്പിടല്‍ ജോലികൾ ദീർഘിച്ചതടക്കം റോഡുപണിക്ക് തടസങ്ങള്‍ ഏറെയായിരുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ പണികള്‍ തീര്‍ക്കണമെന്നതാണ് നിലവിലുള്ള കരാർ.
ഓടകള്‍ മറ്റ് പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മിക്കുമെന്നാണ് മാത്യു ടി. തോമസ് എംഎല്‍എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍ ഇത്രയും തുക മുടക്കി നവീകരണം പൂര്‍ത്തിയാക്കുമ്പോള്‍ പല ഇടങ്ങളിലും ഇതിനുള്ള സ്ഥലമില്ല. പെരിങ്ങര ജംഗ്ഷനിൽ വെള്ളം ഒഴുകിപ്പോകാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഓടയിലുടെ ആറ്റുവെള്ളം കയറി ഒഴുകുന്നതും ദുരിതമായി മാറിയിരിക്കുകയാണ്.