നിറഞ്ഞൊഴുകി പെരുന്തേനരുവി; മനോഹരിയായി വെള്ളച്ചാട്ടം
1566577
Thursday, June 12, 2025 3:46 AM IST
റാന്നി: മഴക്കാല ജലസമൃദ്ധിയിൽ പെരുന്തേനരുവിയുടെ മനോഹാരിത ഏറി. പന്പാനദിയിൽ പാറകൾ നിറഞ്ഞ പെരുന്തേനരുവി ഭാഗത്തെ വെള്ളച്ചാട്ടം ഏറെ ആകർഷണീയമാകുന്നു. എന്നാൽ വെള്ളച്ചാട്ടത്തിനു മുകളിലായി സംഭരണി വന്നതോടെ നീരൊഴുക്ക് കുറഞ്ഞത് പെരുന്തേനരുവി ശോഷിച്ചു. മഴക്കാലം ആരംഭിച്ചതിനു പിന്നാലെ വെള്ളച്ചാട്ടത്തിന്റെ സ്വാഭാവിക ഭംഗി തിരികെ വന്നതോടെ സന്ദർശകരുടെ തിരക്കും ഏറി.
ശബരിമല വനമേഖലയില്‍ മഴ ശക്തമായതോടെ വെള്ളച്ചാട്ടം പൂര്‍ണതോതില്‍ എത്തിയിരിക്കുകയാണ്. സംഭരണി നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. അരുവിയും പരിസരങ്ങളും കാണാൻ ഇപ്പോൾ നിത്യേന നിരവധി സഞ്ചാരികളെത്തുന്നുണ്ട്.
പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ വെള്ളച്ചാട്ടത്തിന് മുകളിലുള്ള മിനി ഡാമിന്റെ കനാല്‍വഴി വൈദ്യുതി ഉത്പാദനത്തിനായി വെള്ളം തിരിച്ചുവിടുന്നുണ്ട്. വേനൽക്കാലത്ത് ഇതുകാരണം ഡാമിനു പുറത്തേക്ക് നീരൊഴുക്ക് ശക്തമല്ല.
ഡാമില്‍നിന്ന് കനാല്‍ വഴിഎത്തുന്ന വെള്ളം വൈദ്യുത ഉത്പാദനത്തിനു ശേഷം പെരുന്തേനരുവിക്ക് താഴെയായിട്ടാണു വീണ്ടും നദിയില്‍ എത്തിക്കുന്നത്.
സഞ്ചാരികളെ കാത്ത്
മഴക്കാലത്ത് പെരുന്തേനരുവിയുടെ പൂര്‍ണ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾക്കു കഴിയും. പെരുന്തേനരുവി ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുള്ള സൗകര്യങ്ങളും ഈ ഒരു സീസണിൽ മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ.
വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗ് ഗ്രൗണ്ട്, അമിനിറ്റിസെന്റർ, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വെള്ളച്ചാട്ടത്തിനടുത്തെത്താന് നടപ്പാത, വെള്ളച്ചാട്ടത്തിനു താഴത്തെ തുരുത്തിനു സമീപമെത്താനുള്ള ഇരുമ്പ് ഗോവണി എന്നിവ ഒരുക്കിയിട്ടുണ്ട്.
പെരുന്തേനരുവിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഡാം സൈറ്റും വനമേഖലയും ഉണർവേകുന്ന കാഴ്ചയാണ്. പെരുന്തേനരുവി വെള്ളച്ചാട്ടം കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടേണ്ടതുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നടപ്പുവര്‍ഷത്തെ ബജറ്റില്‍ പെരുന്തേനരുവി വിനോദസഞ്ചാര പദ്ധതിക്കായി കൂടുതല്‍ തുക നീക്കിവച്ചിട്ടുണ്ട്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ മുകളിൽ കൂടി ഗ്ലാസ് ബ്രിഡ്ജ് നിർമിക്കാൻ സർക്കാർ പണം അനുവദിച്ചിരുന്നു.
പെരുന്തേനരുവിയെയും സമീപ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ വിനോദസഞ്ചാര പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
അപകടം പതിയിരിക്കുന്നു
പെരുന്തേനരുവി വെള്ളച്ചാട്ടം മഴക്കാലത്ത് കൂടുതല്‍ അപകടകാരിയുമാണ്. വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തും. മഴക്കാലത്ത് പാറക്കെട്ടുകളിൽ വഴുവഴുപ്പ് കൂടുതലാണ്. വെള്ളച്ചാട്ടത്തിന്റെ വളരെ അടുത്തുചെന്ന് ഫോട്ടോ എടുക്കാനോ ഇറങ്ങാനോ ശ്രമിക്കുന്നത് അപകടങ്ങൾക്കു വഴിവയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്.
അള്ളുകള്‍ നിറഞ്ഞ അരുവിയില്‍ വീണാല്‍ രക്ഷപ്പെടുന്നത് വളരെ പ്രയാസമാണ്. അപകട സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍പോലും അരുവിയില്‍ ഇറങ്ങാറില്ല. നിരവധി ജീവനുകൾ ഇതിനോടകം ഇവിടെ പൊലിഞ്ഞിട്ടുണ്ട്.
അരുവിക്ക് സമീപമുള്ള ജലഅഥോറിറ്റിയുടെ പമ്പ്ഹൗസിന് മുകളില്‍ കയറി വെള്ളച്ചാട്ടം കാണാനും ഫോട്ടോ എടുക്കാനും ശ്രമിക്കരുതെന്നാണ് മുന്നറിയിപ്പ്. പമ്പ്ഹൗസിന്റെ സുരക്ഷാവേലി പ്രളയത്തില്‍ തകര്‍ന്നുകിടക്കുകയാണ്.
വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് മൊബൈല്‍ ഫോണില്‍ സെല്‍ഫി എടുക്കുന്നതിനിടെ നിരവധി അപകടങ്ങള്‍ സംഭവിക്കുകയും മരണങ്ങള് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.
അരുവിരൗദ്ര ഭാവത്തിലെത്തുമ്പോൾ ഇവിടെ സന്ദർശകർ അപകടത്തിൽപ്പെടാതിരിക്കാൻ ലൈഫ് ഗാർഡുകളെ നിയോഗിക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല.
അരുവി കാണാൻ ഇരുകരകൾ വഴിയും ആളുകൾ എത്തുന്നുണ്ട്. വിലക്കുകൾ ലംഘിച്ച് സഞ്ചാരികൾ അരുവിയുടെ തൊട്ടടുത്തുതന്നെ എത്തി ഒറ്റയ്ക്കും കൂട്ടായും ഫോട്ടോ എടുക്കുന്നത് വിലക്കാനോ അപായ മുന്നറിയിപ്പു നൽകാനോ ആരെയും നിയമിച്ചിട്ടുമില്ല.