തിരുവല്ല റവന്യു ടവർ പരിസരത്ത് നാലുപേരെ നായ കടിച്ചു
1566576
Thursday, June 12, 2025 3:46 AM IST
തിരുവല്ല: തിരുവല്ല റവന്യൂ ടവർ പരിസരത്ത് നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു. ട്രഷറി ജീവനക്കാരനായ കല്ലുകൾ കണ്ടാട്ടിൽ വീട്ടിൽ കെ.പി. മനോജ് കുമാർ (54), ആഞ്ഞിലിത്താനം പാമല പറപ്പാട് വീട്ടിൽ പി.കെ. രാജു (65), പരുമല തിക്കപ്പുഴയിലെ കുടുംബ സുഹൃത്തിനെ കാണാൻ തിരുവല്ലയിൽ എത്തിയ മുംബൈ സ്വദേശി അമൽ മിസ്ത്രി (30), തിരുവല്ല ബാറിലെ അഭിഭാഷകൻ ഏബ്രഹാം തോമസ് എന്നിവർക്കാണ് കടിയേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് റവന്യൂ ടവറിന്റെ പ്രധാന കവാടത്തിലും സമീപത്തുമായാണ് ആളുകളെ നായ ആക്രമിച്ചത്. റവന്യൂ ടവറിനു മുമ്പിലായി പ്രവർത്തിക്കുന്ന ട്രഷറിയുടെ സമീപത്തുവച്ച് മനോജിനാണ് കടിയേറ്റത്. ഇയാളുടെ ഇടതു കൈപ്പത്തിയും ഇടതുകാലിന്റെ പാദവും നായ കടിച്ചു പറിച്ചു.
മനോജ് ബഹളം വച്ചതിനേ തുടർന്ന് ഓടിയ നായ റവന്യൂ ടവറിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന രാജുവിനെ ആക്രമിച്ചു. രാജുവിന്റെ കാലിന്റെ തുടയുടെ പിൻഭാഗത്താണ് കടിയേറ്റത്. കൈയിലിരുന്ന കുട ഉപയോഗിച്ച് അടിച്ചതോടെ നായ ഓടി രക്ഷപ്പെട്ടു. വൈകുന്നേരം നാലോടെ റവന്യൂ ടവറിന്റെ മുൻവശത്തു നിന്ന അമലിന് കാലിന്റെ മുട്ടിനു താഴെ നായ കടിച്ചു.
തിരുവല്ല ബാറിലെ അഭിഭാഷകൻ ഏബ്രഹാം തോമസിനു രണ്ടോടെയാണ് റവന്യൂ ടവറിന് മുമ്പിൽവച്ച് കടിയേറ്റത്. നാലു പേരും തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഒരേ നായ തന്നെയാണ് ഇവരെ ആക്രമിച്ചതെന്നു പറയുന്നു. നായക്ക് പേവിഷബാധ ഉണ്ടോയെന്ന സംശയവുമുണ്ട്.
നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു
തിരുവല്ല: ഇരവിപേരൂർ പൂവപ്പുഴയിൽ കഴിഞ്ഞദിവസം ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ആശങ്ക.
നായയുടെ ജഡം തിരുവല്ലയിലെ പക്ഷിരോഗ നിർണയകേന്ദ്രത്തിൽ എത്തിച്ചു പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇതേ നായ ഇരവിപേരൂർ പൂവപ്പുഴ ഭാഗങ്ങളിൽ ആളുകളെ കടിച്ചതു കൂടാതെ നിരവധി നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കടിച്ചതായി പറയുന്നു.
പ്രദേശത്തു തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സ്കൂൾ കുട്ടികളടക്കം കടന്നുപോകുന്ന വഴികളിലും സ്കൂൾ പരിസരങ്ങളിലും നായ്ക്കൾ തന്പടിച്ചിരിക്കുകയാണ്. തെരുവുനായ്ക്കളിൽ പേവിഷബാധ പല പ്രദേശങ്ങളിലും കണ്ടുവരുന്നുണ്ട്. നായ്ക്കളുടെ നിയന്ത്രണത്തിനു യാതൊരു നടപടികളും ഉണ്ടാകുന്നതുമില്ല.