വെടിവയ്ക്കാം; പക്ഷേ പണമില്ല
1566819
Friday, June 13, 2025 3:52 AM IST
പത്തനംതിട്ട: വനംവകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും ആവശ്യപ്രകാരം കാട്ടുപന്നികളെ വെടിവച്ചു കൊന്നതിനു ചെലവായ പണം രണ്ടു വർഷത്തിലേറെയായി കിട്ടാനുണ്ടെന്ന് ഷൂട്ടർമാർ. പന്നികളെ കൊല്ലാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കുമേൽ ചുമത്തി കൈയൊഴിയാൻ വനംവകുപ്പ് ശ്രമിക്കുകയാണ്. ജില്ലയിൽ തോക്ക് ലൈസൻസുള്ള മൂന്നു പേരെയാണ് പന്നികളെ വെടിവയ്ക്കുന്നതിന് അധികൃതർ ഇപ്പോൾ വിളിക്കാറുള്ളത്. നേരത്തേ ഇരുപതോളംപേർ പട്ടികയിലുണ്ടായിരുന്നു. ഇവരിൽ ഏറെപ്പേരും പിന്മാറി.
രണ്ടു വർഷം മുന്പുവരെ പന്നികളെ വെടിവയ്ക്കാൻ അധികാരം വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനായിരുന്നു (ആർആർടി). പിന്നീട് പഞ്ചായത്തുകൾക്ക് അധികാരം നൽകി. ഇതോടെ പണവും കിട്ടാതായി.
ഒരു പന്നിയെ വെടിവച്ചുകൊല്ലാൻ പോകുന്നതിന് കുറഞ്ഞത് 1,500 രൂപയാണ് ചെലവാകുന്നത്. വനംവകുപ്പും പിന്നീട് പഞ്ചായത്തും അനുവദിക്കുന്ന തുക 1,000 മാത്രം. പണം എന്നെങ്കിലും കിട്ടുമെന്നത് പ്രതീക്ഷ മാത്രമായി. ഇനി വിളിച്ചാൽ പോകില്ലെന്നാണ് ഷൂട്ടർമാരുടെ തീരുമാനം.
പത്തനംതിട്ടയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഷൂട്ടർമാർക്ക് കൊല്ലം, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്തുകളിൽനിന്നു വിളി എത്താറുണ്ട്. മുന്പൊക്കെ ഇവിടെയും എത്തുമായിരുന്നു. ഇപ്പോൾ പോകാതെയായി. ഇതോടെ വനംവകുപ്പ് ഷൂട്ടർമാരെ തേടുകയാണ് പഞ്ചായത്തുകൾ.
തിരകൾക്കും വില കൂടി
വെടിവയ്ക്കാനുപയോഗിക്കുന്ന തിരകൾക്ക് വില കൂടിയതോടെ ചെലവ് പിന്നെയും ഏറിയെന്ന് ഷൂട്ടർമാർ പറഞ്ഞു. നേരത്തേ നൂറ് രൂപയിൽ താഴയായിരുന്ന ഒരു തിരയുടെ വില ഇപ്പോൾ 200 രൂപയോളമായി. രാത്രിയിൽ കാട്ടുപന്നികളെ വേട്ടയാടുമ്പോൾ തിരകൾ പാഴാകാറുണ്ട്.
മനുഷ്യജീവനും കൃഷിക്കും ശല്യമാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 2021ലാണ് അനുമതി നൽകിയത്. വനംവകുപ്പിന്റെ ആർആർടികൾക്കായിരുന്നു ആദ്യ ചുമതല. പിന്നീട് അധികാരം ഗ്രാമപഞ്ചായത്തുകൾക്ക് നൽകി. പന്നിവേട്ടയ്ക്ക് ചെലവിനു പണം കണ്ടെത്താൻ പല പഞ്ചായത്തുകളും ബുദ്ധിമുട്ടുകയാണ്.
ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഗ്രാമപഞ്ചായത്തുകൾ പ്രമേയം പാസാക്കണം. ജനപ്രതിനിധികൾ നേരിട്ട് വിളിക്കുമ്പോഴാണ് ഷൂട്ടർമാർ എത്തുന്നത്. കൊല്ലുന്ന പന്നികളെ വനംവകുപ്പിന്റെയും ഗ്രാമപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ കുഴിച്ചിടണമെന്നാണ് വ്യവസ്ഥ.
ഇതിന് 2,500 രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ തനതുഫണ്ടിൽനിന്നാണ് പണം നൽകേണ്ടത്. പല പഞ്ചായത്തുകൾക്കും തനതു ഫണ്ടില്ല.