പന്നിക്കൂട്ടങ്ങൾ പെരുകി; പ്രഭാതസവാരിക്കുപകരം വ്യായാമത്തിനായി ആശ്രയിക്കുന്നതു യോഗ
1568972
Saturday, June 21, 2025 12:57 AM IST
മംഗലംഡാം: പന്നിക്കൂട്ടങ്ങൾ മനുഷ്യർക്ക് ഉണ്ടാക്കുന്ന ഉപദ്രവങ്ങൾ കുറച്ചൊന്നുമല്ല. രാവിലെയും വൈകുന്നേരവും വ്യായാമത്തിനായി കൂട്ടുകാരും അയൽക്കാരുമൊത്ത് വാഹനങ്ങളൊഴിഞ്ഞ വഴികളിലൂടെ നടക്കാമെന്നുവച്ചാൽപോലും ഇപ്പോൾ കാട്ടുപന്നിക്കൂട്ടങ്ങൾ പെരുകിയതോടെ അതിന് കഴിയാതായി. ഏത് സമയവും പന്നികളുടെ ആക്രമണമുണ്ടാകും. ഇതിനാൽ സുരക്ഷിത വ്യായാമം എന്ന നിലയിൽ യോഗയിലാണ് ആളുകളുടെ ആശ്രയം.
ഇതും തുറന്ന സ്ഥലങ്ങളിൽ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ഒരു പതിറ്റാണ്ടിലേറെയായി മംഗലംഡാമിലും പരിസര പ്രദേശങ്ങളിലും യോഗപരിശീലനം നൽകുന്ന കെ. പ്രഭാകരൻ പറഞ്ഞു. യോഗ പരിശീലനവും കെട്ടിടങ്ങൾക്ക് മുകളിലാണ്. എന്നാൽ മാത്രമെ പന്നിക്കൂട്ടങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനാകൂ.
മുമ്പൊക്കെ ഡാമിന്റെ പല റോഡുകളിലും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രഭാത നടത്തക്കാരുടെ കൂട്ടങ്ങളുണ്ടായിരുന്നു. ഇപ്പോൾ പന്നികളെ പേടിച്ച് അതില്ലാതായി. വിനോദ സഞ്ചാരികളെത്തുന്ന ഡാമിന്റെ പല ഭാഗത്തും പന്നിക്കൂട്ടങ്ങളാണ്. ഇവ പെട്ടെന്നാണ് ആക്രമിക്കാൻ കുതിച്ചെത്തുക. കോവിഡിനു ശേഷം ഉറക്കകുറവ്, ഓർമക്കുറവ്, കിതപ്പ്, കഫക്കെട്ട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പലരിലും കാണപ്പെടുന്നുണ്ട്.
ഇതിൽ നിന്നെല്ലാം മുക്തി നേടാൻ യോഗ ഏറെ ഗുണകരമാണെന്ന കണ്ടെത്തലും യോഗ സ്ഥിരമാക്കാൻ കാരണമാകുന്നുണ്ട്. മനസിനെ നിയന്ത്രിക്കാനായാൽ രോഗങ്ങളും നിയന്ത്രിക്കാം എന്ന അടിസ്ഥാനതത്വമാണ് യോഗ വഴി ലഭിക്കുന്നത്. ഇതിനാൽ പ്രായഭേദമന്യേ യോഗമുറകളിൽ പരിശീലനം നേടുന്നവർ കൂടിവരികയാണെന്നും പ്രഭാകരൻ പറഞ്ഞു. ആരോഗ്യമുള്ള മനസും ശരീരവും ഉണ്ടെങ്കിലെ വിദ്യാർഥികൾക്കും പഠനത്തിൽ ഉയരാനാകു. ഈ തിരിച്ചറിവിനെ തുടർന്ന് യോഗ ഇന്ന് നാട്ടിൻപുറങ്ങളിൽ പോലും സർവസാധാരണമായ വ്യായാമമായി മാറിയിട്ടുണ്ട്.
വയർ ശൂന്യമായ അതിരാവിലെ യോഗ ചെയ്യുന്നതാണ് ഏറ്റവും നല്ലതെന്ന് പരിശീലകർ പറയുന്നു.യോഗാദിനമായ ഇന്ന് രാവിലെ പത്തരക്ക് വണ്ടാഴി ഗവ.ആശുപത്രിയിൽ വച്ച് യോഗയെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും ലളിതമായ യോഗ മുറകളുടെ പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് ഉദ്ഘാടനം ചെയ്യും. കെ.പ്രഭാകരൻ ക്ലാസ് നയിക്കും.