വള്ളുവനാടൻ പാടശേഖരങ്ങളിൽ കർഷകർ ഒന്നാംവിള ഉപേക്ഷിക്കുന്നു
1568762
Friday, June 20, 2025 2:05 AM IST
ഷൊർണൂർ: നെൽപ്പാടങ്ങൾ തരിശിടാതെയും തരിശിട്ട നെൽപ്പാടങ്ങളിൽ കൃഷിയിറക്കിയും കാർഷികമേഖലയ്ക്ക് ഉണർവ് പകർന്ന ഇടക്കാലത്തിനു വിട. കർഷകർ വീണ്ടും നെൽകൃഷി ഉപേക്ഷിക്കുന്നു. കർഷകർക്ക് നെൽകൃഷി വീണ്ടും പഥ്യമല്ലാതായതിന്ന് കാരണങ്ങളിലൊന്ന് വിളവ് മോശവും സംഭരണവില ലഭിക്കാത്തതുമടക്കമുള്ള കാര്യങ്ങളാണ്.
ഉത്പാദനചെലവ് കൂടിയതും വിളനാശവുമെല്ലാം നെൽകൃഷി ഉപേക്ഷിക്കാൻ കർഷകരെ നിർബന്ധിതരാക്കി. കടംവാങ്ങിയും പലിശയ്ക്ക് എടുത്തുമെല്ലാം നെൽകൃഷി ഇറക്കിയ കർഷകർക്ക് ബാക്കിപത്രം നഷ്ടത്തിന്റെ കണക്കുകൾ മാത്രമായതാണ് വീണ്ടും നെൽകൃഷിയിൽ നിന്നകലാൻ വള്ളുവനാടൻ പാടശേഖരങ്ങളിൽ കർഷകരെ നിർബന്ധിതരാക്കിയത്.
നഷ്ടംകൂടിയതോടെ ഒന്നാംവിള നെൽകൃഷിയിൽനിന്ന് തന്നെ കർഷകർ പിന്മാറിക്കഴിഞ്ഞു. ഷൊർണൂർ ബ്ലോക്കിനു കീഴിൽ ഒന്നാംവിള നെൽകൃഷിയിൽ ഇത്തവണ 228 ഹെക്ടറാണു കുറഞ്ഞത്. കർഷകരെ സഹായിക്കാൻ പദ്ധതികൾ പലതുണ്ടെങ്കിലും ഇതൊന്നും കർഷകർക്കു വേണ്ട സമയങ്ങളിൽ ലഭിക്കാത്തത് കൃഷിനഷ്ടം കൂട്ടുന്നുവെന്നും ഇതോടെ പല കർഷകരും നെൽകൃഷിയിറക്കാൻ മടിക്കുകയാണെന്നുമാണ് അനുഭവസ്ഥർ പറയുന്നത്.
പണ്ടൊക്കെ നെല്ലിന്റെ പച്ചപ്പിലായിരുന്നു പാടങ്ങളെങ്കിൽ ഇന്ന് പാടങ്ങളിൽ കളകൾ നിറഞ്ഞുനിൽക്കുകയാണ്. കാലാവസ്ഥാവ്യതിയാനവും കാട്ടുപന്നിശല്യവും കാരണം നഷ്ടം വർധിച്ചതാണ് ഇതിനു കാരണം. ഏപ്രിൽ അവസാനത്തോടെ തുടക്കംകുറിക്കുന്ന ഒന്നാംവിളയിറക്കുന്നതിന് കർഷകർ ഇപ്പോൾ തയ്യാറാകുന്നില്ല. രണ്ടാംവിള മാത്രമാണ് കൂടുതൽ കർഷകരും കൃഷി ചെയ്യുന്നത്. നഷ്ടങ്ങൾ വന്നാൽ നികത്തുന്നതിനു നഷ്ടപരിഹാരം ലഭിക്കാത്തതാണു കാരണമെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ വർഷം ഷൊർണൂർ ബ്ലോക്കിൽ ഒന്നാംവിള നെൽകൃഷിയിൽ 177 ഹെക്ടർ നെൽകൃഷിയുടെ വർധനയുണ്ടായിരുന്നു. 797 ഹെക്ടറാണ് അന്ന് ഒന്നാംവിള കൃഷിയിറക്കിയിരുന്നത്. ഇന്ന് 569.75 ഹെക്ടർ മാത്രമാണ് കൃഷിയിറക്കിയതെന്ന് അധികൃതർ പറഞ്ഞു.
ഷൊർണൂർ ബ്ലോക്കിനു കീഴിൽ 10 കൃഷിഭവനുകളാണുള്ളത്. ഇത്തവണ ഏറ്റവും കൂടുതൽ കൃഷിയിറക്കിയത് അമ്പലപ്പാറ കൃഷിഭവന്റെ കീഴിലാണ്-174 ഹെക്ടർ. കഴിഞ്ഞവർഷം ഇത് 230 ആയിരുന്നു. കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ (275 ഹെക്ടർ) കൃഷിയിറക്കിയ ലക്കിടി-പേരൂർ കൃഷിഭവന്റെ കീഴിലെ പാടശേഖരങ്ങളിൽ ഇത്തവണ 140 ഹെക്ടർ മാത്രമാണ് കൃഷിയിറക്കിയിരിക്കുന്നത്. ഒറ്റപ്പാലം-65.05, ഷൊർണൂർ-87.6, വാണിയംകുളം-15, അനങ്ങനടി-28, വല്ലപ്പുഴ-45.5 ഹെക്ടറുകളിലും ഒന്നാംവിളയിറക്കി.
ഇതിൽ കുറവ് നെല്ലായ, തൃക്കടീരി, ചളവറ കൃഷിഭവനുകൾക്കു കീഴിലുള്ള പാടശേഖരത്തിലാണ്. മൂന്ന് ഹെക്ടർ തൃക്കടീരിയിലും 5.6 ഹെക്ടർ ചളവറയിലും ആറ് ഹെക്ടർ നെല്ലായയിലും. മാറുന്നകാലാവസ്ഥയും കാട്ടുപന്നിശല്യവുമാണ് കൃഷിയിൽ കർഷകർക്ക് കൂടുതൽ നഷ്ടമുണ്ടാക്കുന്നത്. മേഖലയിൽ വേനൽമഴയിലും ഒന്നാംവിള നെൽകൃഷി നശിച്ചിരുന്നു. 53 ഏക്കർ കൃഷിയാണ് നശിച്ചത്. ഇത്തവണ ജില്ലയിൽ നെൽകൃഷിയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണ് സൂചന. ഇത് നെല്ലുത്പാദനത്തിലും പ്രതിഫലിക്കും.