നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണം: മനുഷ്യാവകാശ കമ്മീഷൻ
1568981
Saturday, June 21, 2025 12:57 AM IST
പാലക്കാട്: കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായ തൊഴിലാളികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ സമബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശകമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് നിർദേശം നൽകി.
കഴിഞ്ഞ 20 മാസമായി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകൾ പരിഹരിക്കണമെങ്കിൽ മാസം 20 കോടി ആവശ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പെൻഷൻ വിതരണത്തിനായി ഒരു മാസം ഏകദേശം 50 കോടി ആവശ്യമാണ്.
ബോർഡ് അംഗമായ ഒരു തൊഴിലാളി ഒരു മാസം 50 രൂപയാണ് അംശാദായം അടയ്ക്കുന്നത്. ബോർഡിന്റെ പ്രധാന വരുമാനം ലേബർ ഓഫീസുകൾ വഴി പിരിക്കുന്ന സെസാണ്. കോവിഡിനെ തുടർന്ന് സെസ് പിരിവിൽ കുറവുണ്ടായി. ഇത് ബോർഡിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
എന്നിട്ടും ന്യൂനതകൾ ഇല്ലാത്ത അപേക്ഷകളിൽ ആനുകൂല്യം അനുവദിക്കുന്നുണ്ട്. ബോർഡിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സെസ് പിരിക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള നടപടികൾ സർക്കാർതലത്തിൽ നടന്നുവരികയാണ്. ഇത് സാധ്യമാകുന്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കുടിശിക സഹിതം സമയബന്ധിതമായി നൽകാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ കെ.എ. ബാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി.