അപകടഭീഷണി നേരിടുന്ന ചിറ്റൂർ വില്ലേജ് ഓഫീസ് കെട്ടിടത്തിനു ശാപമോക്ഷമായില്ല
1568982
Saturday, June 21, 2025 12:57 AM IST
ചിറ്റൂർ: മഴയിൽ മേൽക്കൂര നശിച്ച് ചോർന്നൊലിച്ച് ഫയലുകൾക്ക് സംരക്ഷണമില്ലാത്ത ചിറ്റൂർ വില്ലേജ് ഓഫീസ് കെട്ടിടം ഉടൻനവീകരിക്കണമെന്ന് പൊതുജനങ്ങൾ. 80 വർഷത്തിനു മുമ്പ് നിർമിച്ച കെട്ടിടത്തിന്റെ മേൽക്കൂരയും മൺഭിത്തികൾക്കും ബലക്ഷയമുണ്ടായിരിക്കുകയാണ്. വില്ലേജ് ഓഫീസിൽ ജീവനക്കാർ ജോലി ചെയ്യുന്നതും അപകട ഭീഷണിയിലാണ്.
വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവർക്കും സുരക്ഷിതമല്ലാതായിരിക്കുകയാണ്. ഈ കെട്ടിടത്തിനു സമീപത്തായി നിർമിച്ച കെട്ടിടവും ഉപയോഗപ്രദമല്ലാത്ത അവസ്ഥയിലാണുള്ളത്. ഏകദേശം 70 വർഷം മുമ്പ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം അണിക്കോട്ടിലേക്ക് മാറ്റിയശേഷമാണ് ഇവിടെ വില്ലേജ് ഓഫീസ് ആരംഭിച്ചത്. വിവിധ പ്രധാനപ്പെട്ട രേഖകൾ മേശപ്പുറത്താണ് നിരത്തിവെച്ചിരിക്കുന്നത്.
മുന്‍പ് സംരക്ഷണമില്ലാത്തതിനാൽ ഇഴജന്തുക്കളുടെ സാന്നിധ്യവും കാണപ്പെട്ടിരുന്നു. വില്ലേജ് ഓഫീസുകൾ സ്മാർട്ട് കെട്ടിടങ്ങളായി മാറി വരുന്നുണ്ടെങ്കിലും ചിറ്റൂരിലെ ആദ്യകാല വില്ലേജ് ഓഫീസ് ഇപ്പോഴും നവീകരണമില്ലാതെ പതനം കാത്തുകഴിയുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ഈ ഓഫീസിലെത്തുന്നവര്‍ മഴയോ കാറ്റോ വീശിയാൽ പുറത്തിറങ്ങി മാറിനില്ക്കേണ്ടതായ ഗതികേടിലാണുള്ളത്.
ഈ കെട്ടിടത്തിന്റെ പഴയകാല പ്രഭാവം നിലനിർത്തിക്കൊണ്ട് തന്നെ പുതിയ കെട്ടിട നിർമാണം നടത്തണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്. കനത്ത മഴയേയോ കാറ്റിനേയോ പ്രതിരോധിക്കാൻ കെട്ടിടത്തിനു കഴിയില്ലെന്നത് ആശങ്കകൂട്ടുന്നുമുണ്ട്. വില്ലേജ് ഓഫീസ് രേഖകൾക്കും ജീവനക്കാർക്കും സംരക്ഷണം ലഭിക്കുംവിധം മറ്റൊരു കെട്ടിടം കണ്ടെത്തുകയും കെട്ടിട നിർമാണം പൂർത്തിയായശേഷം പുനഃസ്ഥാപിക്കണമെന്നതുമാണ് പൊതുജന ആവശ്യം.