വടക്കഞ്ചേരി സർക്കാർ ആശുപത്രിയിൽ മുടക്കമില്ലാതെ നടക്കുന്നതു കെട്ടിടനിർമാണംമാത്രം
1568976
Saturday, June 21, 2025 12:57 AM IST
വടക്കഞ്ചേരി: ആറ് പഞ്ചായത്തുകളുടെ സംഗമകേന്ദ്രമായ വടക്കഞ്ചേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്നത് ഇടയ്ക്കിടെയുള്ള കെട്ടിടനിർമാണം മാത്രം. രണ്ട് കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാസം നടന്നിരുന്നു. ബഹുനില കെട്ടിടത്തിനായി നല്ല ഉറപ്പുള്ള തറയിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളതെന്ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞപ്പോൾ കെട്ടിട നിർമാണത്തിനായി ഇനിയും ആറ് കോടി രൂപയുടെ പ്രപ്പോസൽ കൊടുത്തിട്ടുണ്ടെന്നായിരുന്നു യോഗത്തിൽ അധ്യക്ഷനായിരുന്ന എംഎൽഎ പറഞ്ഞത്.
അതായത് പുതിയ കെട്ടിടം കൂടി ഇനിയും വരും എന്നർഥം. എന്നാൽ വലിയ കാലപ്പഴക്കമില്ലാത്ത കെട്ടിടങ്ങൾ വരെ ഇടക്കിടെ പൊളിച്ച് പുതിയ കെട്ടിടനിർമാണം നടത്തുന്നതിലെ ചികിത്സാ സൗകര്യ വികസനം ജനത്തിന് പിടികിട്ടുന്നില്ല. വൈകുന്നേരം ആറുകഴിഞ്ഞാൽ ആശുപത്രി ഗേറ്റ് അടക്കും.
പിന്നെ മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ പോലും ബന്ധപ്പെട്ടവരുണ്ടാകില്ല. ഇങ്ങനെയുള്ള ആശുപത്രിക്കായി എന്തിനാണ് ഇത്രയേറെ കോടികൾ ചെലവഴിക്കുന്നത് എന്ന ന്യായമായ ചോദ്യമാണ് ജനങ്ങളിൽ നിന്നും ഉണ്ടാകുന്നത്. 34 ബെഡുകളുള്ള ആശുപത്രിയാണിത്. എന്നാൽ ഇതിൽ പകുതിപേർ പോലും ഐപിയിലില്ല.
പല കെട്ടിടങ്ങളും ഉപയോഗിക്കാതെ പൂട്ടികിടക്കുകയാണ്. മറ്റു സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കുമ്പോൾ ഇവിടെ കെട്ടിടനിർമാണമാണ് തടസങ്ങളില്ലാതെ നടക്കുന്നത്. ഡോക്ടർമാരുടെയോ മറ്റു ജീവനക്കാരുടെയോ കുറവ് ആശുപത്രിയിലില്ലെന്ന് അധികൃതർ തന്നെ പറയുന്നു. പിന്നെ എന്തുകൊണ്ട് ആശുപത്രിപ്രവർത്തനം ആറുവരെ എന്ന് ചോദിച്ചാൽ അത്യാഹിത വിഭാഗം ഇല്ലാത്തതിനാലാണെന്നാണ് മറുപടി. വർഷങ്ങളേറെ മുമ്പ് പ്രസവം ഉൾപ്പെടെ നടന്നിരുന്ന ആശുപത്രിയാണ് ഇപ്പോൾ പ്രാഥമികചികിത്സ പോലും പരിമിതമായ സ്ഥിതിയിലായിട്ടുള്ളത്.
ദിവസം ശരാശരി 350 ലേറെ പേർ ഇവിടെ ഒപിയിൽ ചികിത്സ തേടി എത്തുന്നുണ്ട്. വടക്കഞ്ചേരി മേഖലയിൽ സ്വകാര്യ മേഖലയിലും നല്ല ആശുപത്രികളില്ലാത്തതിനാൽ ജനങ്ങൾ ചികിത്സക്കായി ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്. എന്നാൽ ഇടക്കിടെയുള്ള പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ഇവിടെ നടക്കുന്നില്ല.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ വരുന്നതാണ് ഈ ആശുപത്രി. കുറെ കെട്ടിടങ്ങൾക്കപ്പുറം ആശുപത്രി വികസനം ചികിത്സാ സൗകര്യങ്ങൾ വർധിപ്പിച്ചു കൊണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. വൈകുന്നേരം ആറുമണിക്കു ശേഷവും പ്രാഥമിക ചികിത്സയെങ്കിലും ലഭ്യമാക്കാൻ സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം.