രണ്ടര ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി ട്രംപ് ഭരണകൂടം
പി.പി. ചെറിയാൻ
Wednesday, August 20, 2025 7:48 AM IST
വാഷിംഗ്ടൺ ഡിസി: ഏകദേശം 2,75,000ത്തോളം അനധികൃത കുടിയേറ്റക്കാരെ സോഷ്യൽ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കി ട്രംപ്. തട്ടിപ്പ് തടയുന്നതിനും അമേരിക്കൻ പൗരന്മാർക്കായി ഈ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ അറിയിച്ചു.
അനധികൃത കുടിയേറ്റക്കാർക്ക് സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങൾ ലഭിക്കുന്നത് തടയാനുള്ള ലക്ഷ്യത്തോടെ 2025 ഏപ്രിലിൽ ഒപ്പിട്ട പ്രസിഡൻഷ്യൽ മെമ്മോറാണ്ടത്തിന് ശേഷമാണ് ഈ നീക്കം. ഈ മെമ്മോറാണ്ടത്തിന് സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ പിന്തുണ നൽകിയിട്ടുണ്ട്.
ഈ നടപടി, അനധികൃത കുടിയേറ്റക്കാരുടെ തട്ടിപ്പുകളും പൊതു ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതും തടയാനുള്ള സർക്കാരിന്റെ വലിയ നയങ്ങളുടെ ഭാഗമാണ്. ഈ നീക്കം സോഷ്യൽ സെക്യൂരിറ്റിയുടെ ദീർഘകാല സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ, ഈ നീക്കം സോഷ്യൽ സെക്യൂരിറ്റിയുടെ സാമ്പത്തിക ഭാവിയെ കൂടുതൽ മോശമാക്കുമെന്നും ചില റിപ്പോർട്ടുകളിൽ പറയുന്നു. അനധികൃത കുടിയേറ്റക്കാർ എല്ലാ വർഷവും ശമ്പള നികുതിയായി കോടിക്കണക്കിന് ഡോളർ ഈ സംവിധാനത്തിലേക്ക് നൽകുന്നുണ്ടെന്നും, എന്നാൽ അവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യത കുറവായതിനാൽ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്ന ഒരു വിഭാഗത്തെ നീക്കം ചെയ്യുന്നത് സിസ്റ്റത്തിന്റെ വരുമാനം കുറയ്ക്കാൻ കാരണമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.