മഴ, കാറ്റ്, കടലാക്രമണം; ദുരിത ദിനങ്ങളെണ്ണി തലസ്ഥാനം
1567798
Monday, June 16, 2025 6:54 AM IST
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകക്ക് കേടുപാടുകൾ സംഭവിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ശക്തമായ മഴയെ തുടർന്ന് ഇന്നലെ ഉച്ചയോടെ വലിയതുറയിൽ തേക്കുമരം കടപുഴകി വീണ് മേൽക്കൂര തകർന്നു.
വലിയതുറ വാർഡ് കൗണ്‍സിലർ ടി.ആർ. ഐറിന്റെ വീടിനു മുകളിലേക്കാണു മരം വീണത്. കൗണ്‍സിലറും മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദംകേട്ട് ഓടി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. മരം വീണതിനെ തുടർന്നു വീടിന്റെ മതിലിനും കേടുപാടുകളുണ്ടായി.
ഇന്നലെ ഉച്ചയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ ജില്ലയിൽ ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഗൗരീശപട്ടത്തു കൂറ്റൻ മരം റോഡിലേയ്ക്ക് വീണത് മണിക്കൂറുകളോളം ഗതാഗതം മുടക്കി. വൈദ്യുതിയും തടസപ്പെട്ടു. കരമന എൻജിഒ ക്വാർട്ടേഴ്സ്, വട്ടിയൂർക്കാവ്, നിറമണ്‍കര, മണക്കാട്, കാലടി സൗത്ത്, കൊഞ്ചിറവിള എന്നിവിടങ്ങളിലും മരംവീണു.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. ജലനിരപ്പുയരുന്നതിനെ തുടർന്നു നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷനും സംസ്ഥാന ജലസേചന വകുപ്പും മുന്നറിയിപ്പ് നൽകി. ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ മൂന്നു ദുരിതാശ്വാസ ക്യാന്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 20 കുടുംബങ്ങളിലുള്ള 50 പേരാണ് ക്യാന്പിലുള്ളത്. മഴയും കാറ്റും ശക്തമായതോടൊപ്പം കടലാക്രമണവും രൂക്ഷമായതോടെ ജില്ലയുടെ തീരപ്രദേശങ്ങൾ ആശങ്കയിലായി.
ശംഖുമുഖം, വെട്ടുകാട്, വേളി കടൽത്തീരങ്ങൾ പ്രക്ഷുബ്ധമാണ്. കടൽഭിത്തി നിർമാണം പൂർത്തിയാകാത്ത പ്രദേശങ്ങളിൽ നെഞ്ചിടിപ്പോടെയാണു കിടന്നുറങ്ങുതെന്നു പ്രദേശവാസികൾ പറയുന്നു. ശംഖുംമുഖം കൊച്ചുതോപ്പിൽ കടലാക്രമണത്തിൽ രണ്ടു വീടുകൾ തകർന്നു. ശംഖുംമുഖത്തെ അങ്കണവാടി കെട്ടിടം നേരത്തെ കടലെടുത്തിരുന്നു. പല വീടുകളും ഏത് നിമിഷവും തകരുമെന്ന സ്ഥിതിയിലാണ്.