ശംഖുംമുഖം തീരം കടലെടുത്തു; നിരവധി വീടുകള്‍ ഭീഷണിയിൽ
1567807
Monday, June 16, 2025 7:09 AM IST
വലിയതുറ: കഴിഞ്ഞ മൂന്നു ദിവസമായി മഴ ശക്തമായതോടെ തീരദേശ മേഖലകളില്‍ കടാലാക്രമണം ശക്തം. വെട്ടുകാട് ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകള്‍ ഭീഷണി നേരിടുന്നു. വെട്ടുകാട് തീരത്ത് ഇന്നലെ പകല്‍ കടലാക്രമണത്തിനു നേരിയ ശമനമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു.
തീരമേഖലയിൽ യുവാക്കളുടെയും വീട്ടുകാരുടെയും നേതൃത്വത്തില്‍ മണല്‍ചാക്കുകള്‍ അടുക്കുന്ന ജോലി തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1.32 ഓടെ ശംഖുംമുഖം തീരത്തു ശക്തമായ കടലാക്രമണമാണുണ്ടായത്.
ശംഖുംമുഖം എല്‍പി സ്കൂളിനു പടിഞ്ഞാറുഭാഗത്തു (കണ്ണാന്തുറ) ശക്തമായ കടലാക്രമണം ഉണ്ടായതോടെ ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന വീടുകളെ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സഹായത്തോടെ ക്ലേയും മണലും ജംബോ ബാഗുകളില്‍ നിറച്ച് താത്കാലികമായി സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുകയായിരുന്നു. കടലാക്രമണം ശക്തമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ ഈ ഭാഗത്തേയ്ക്കു തിരിഞ്ഞുനോക്കുന്നില്ലന്നു മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ആരോപിക്കുന്നു.
അതിശക്തമായ കടല്‍ക്ഷേഭം കാരണം ശംഖുംമുഖം, വെട്ടുകാട് തീരത്ത് ശക്തമായ കരയിടിച്ചില്‍ തുടരുകയാണ്. ഈ ഭാഗങ്ങളില്‍ 210 ഓളം വീടുകളാണ് അപകട ഭീഷണി നേരിടുന്നത്. വീടുകളെ സംരക്ഷിക്കുന്നതിനായി തീരത്ത് മത്സ്യത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ രാത്രിയിലും മണല്‍ചാക്കുകള്‍ അടുക്കുന്ന ജോലികള്‍ തുടർന്നു.
വെട്ടുകാട് വയര്‍ലെസ് സ്റ്റേഷന് പരിധിമുതല് ടൈറ്റാനിയം വരെയുള്ള തീരത്തോടു ചേര്‍ന്നു നൂറിലധികം വീടുകളും ശംഖുംമുഖം കുരിശടി മുതല്‍ കണ്ണാന്തുറ സെന്റ് ആന്റണീസ് പള്ളിവരെയുള്ള 125 ഓളം വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്.
മുന്നറിയിപ്പുണ്ടായിട്ടും തീരസംരക്ഷണത്തിനു ജില്ലാ ഭരണകൂടവും കൗണ്‍സിലര്‍മാരും നടപടിയെടുക്കുന്നില്ലെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു. വലിയതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് ഭാഗങ്ങളിലും കടലാക്രമണം ശക്തമായി തുടരുന്നു.