നിറചിരിയോടെ അനഘേന്ദു തിരികെ സ്കൂളിലേക്ക്
1568037
Tuesday, June 17, 2025 6:38 AM IST
തിരുവനന്തപുരം: അമ്മ പകുത്ത് നല്കിയ ജീവന്റെ നിറചിരിയുമായി അനഘേന്ദു വീണ്ടും സ്കൂളിലേക്ക്. മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തന രഹിതമായ നിലയിലായിരുന്നു 14 വയസുകാരി അനഘേന്ദുവിനെ തിരുവനന്തപുരം കിംസ് ഹെല്ത്തിലെത്തിച്ചത്.
രോഗാവസ്ഥ ഏറെ ഗുരുതരമായതിനാല്‍ എത്രയും വേഗം കരള്‍ മാറ്റിവെക്കുക എന്നത് മാത്രമായിരുന്നു അനഘേന്ദുവിന്റെ ജീവന് രക്ഷിക്കാനുള്ള ഏക മാര്‍ഗം. തുടര്‍ന്ന് അടിയന്തിരമായി കുട്ടിയുടെ അമ്മയില്‍ നിന്നുതന്നെ കരള്‍ സ്വീകരിച്ച് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുകയായിരുന്നു.
അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടുന്ന സാഹചര്യത്തില്‍ അനഘേന്ദുവിന്റെ അമ്മ തന്നെ കരള്‍ പകുത്ത് നല്കുവാന് സന്നദ്ധമായി മുന്നോട്ടുവന്നു. ചികിത്സയ്ക്കാവശ്യമായ തുക സ്വരൂപിക്കുന്നതു വലിയ വെല്ലുവിളിയായിരുന്നു.
എന്നാല്‍ ഇതിനായി കാത്തുനില്‍ക്കാതെതന്നെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ശസ്ത്രക്രിയ പൂര്‍ത്തിയായി ദിവസങ്ങള്‍ക്കകം അനഘേന്ദുവിന്റെ കുടുംബത്തിനു കൈത്താങ്ങായി കിംസ് ഹെല്‍ത്ത് നല്കിയ സാമ്പത്തിക സഹായത്തിനൊപ്പം, മന്ത്രി ഡോ. ആര്. ബിന്ദുവിന്റെയും വകുപ്പ് ഉദ്യാഗോസ്ഥരുടെയും സമയോചിത ഇടപെടലുകളിലൂടെ അനഘേന്ദുവിനുള്ള ചികിത്സാ ധനസഹായം വേഗത്തില്‍ ലഭ്യമാകുകയും ചെയ്തു. കൂടാതെ സുമനസുകളില്‍ നിന്നും ലഭിച്ച തുകയും അനഘേന്ദുവിനും അമ്മയ്ക്കും ചികിത്സ പൂര്‍ത്തിയാക്കാന്‍ താങ്ങായി.
ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആൻഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും ചീഫ് കോ-ഓര്‍ഡിനേറ്ററുമായ ഡോ. ടി.യു. ഷബീറലി, ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് സീനിയര്‍ കണ്‍സള്‍ട്ടന്റും ക്ലിനിക്കല്‍ ചെയറുമായ ഡോ. ഷിറാസ് അഹമ്മദ് റാത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ 10 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് കരള്‍ മാറ്റിവയ്ക്കല്‍ പൂര്‍ത്തിയാക്കിയത്.
ഹെപ്പറ്റോബൈലറി, പാന്‍ക്രിയാറ്റിക് ആൻഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. വര്‍ഗീസ് എല്‍ദോ, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. ഹാഷിര്‍ എ, ഡോ. ആര്.എസ്. പ്രിജിത്, ഡോ. അഭിജിത് ഉത്തമന്, ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മധു ശശിധരന്, പീഡിയാട്രിക് ഗ്യാസ്ട്രോ എന്‍ട്രോളജി, ഹെപ്പറ്റോളജി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അനു കെ. വാസു, ഇന്റർവൻഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനീഷ് കുമാര്‍ യാദവ്, ഇമേജിംഗ് ആന്‍ഡ് ഇന്റർവന്‍ഷണല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എസ്. മനോജ്, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ ഡോ. ഷിജു കുമാര്‍ എന്നിവരും ചികിത്സയുടെ ഭാഗമായി.