കരമനയിലെ ദമ്പതികളുടെ ആത്മഹത്യ: മൃതദേഹങ്ങളുമായി നാട്ടുകാർ ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു
1568041
Tuesday, June 17, 2025 6:38 AM IST
തിരുവനന്തപുരം: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടർന്നു കരമനയിൽ ദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ വൻ പ്രതിഷേധം. വിഎസ്ഡിപിയുടെ നേതൃത്വത്തിൽ ദമ്പതികളുടെ മൃതദേഹവുമായി ബാങ്കിനു മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ നാട്ടുകാരുടെ രോഷംഅണപൊട്ടി. മരണപ്പെട്ട ദമ്പതിമാരുടെ വായ്പകൾ എഴുതിത്തള്ളാമെന്ന് ബാങ്ക് രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാ ർ സമരം അവസാനിപ്പിച്ചത്.
ജനറൽ ആശുപത്രിക്കു സമീപമുള്ള എസ്ബിഐ എസ്എംഇ ശാഖയ്ക്കുമുന്നിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് രാവിലെ മുതല്‍ വിഎസ് ഡിപി പ്രവര്‍ത്തകര്‍ ബാങ്കിന് മുന്നില്‍ സമരം നടത്തിയിരുന്നു. ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയ്ക്കു രണ്ടരയോടെ ദമ്പതികളുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള ആമ്പുലന്‍സ് ജനറല്‍ ആശുപത്രിക്ക് സമീപമുള്ള എസ്ബിഐ ബ്രാഞ്ചിനു മുന്നിലെത്തി. തുടര്‍ന്ന് വിഎസ്ഡിപി പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ ബാങ്കിനു മുന്നില്‍ ഇറക്കിവച്ച് പ്രതിഷേധം തുടര്‍ന്നു.
ഒരു മണിക്കൂറോളം പ്രതിഷേധം തുടര്‍ന്നപ്പോള്‍ ബാങ്ക് അധികൃതര്‍ 20 ദിവസത്തിനുള്ളില്‍ മരണപ്പെട്ടവരുടെ വായ്പാ ബാധ്യത എഴുതിത്തള്ളാമെന്നു രേഖാമൂലം എഴുതി നല്കി. ഇതോടെ സമരം അവസാനിപ്പിച്ച് മൃതദേഹങ്ങള്‍ സംസ്കാര ചടങ്ങുകള്‍ക്കായി കൊണ്ടുപോയി.
വിഎസ്ഡിപി നേതാക്കളായ വിഷ്ണുപുരം ചന്ദ്രശേഖര്‍, ശ്യാംലൈജു, ചൊവ്വര സുനില്‍, അഡ്വ. പൂഴിക്കുന്ന് സുദേവന്, കൗണ്‍സിലര്‍മാരായ കരമന അജിത്, ജി.എസ്. മഞ്ജു തുടങ്ങിയവര്‍ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
കഴിഞ്ഞദിവസം വീടിനുമുന്നിലും പ്രതിഷേധം നടന്നു. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള പീഡനമാണ് മരണകാരണമെന്നാരോപിച്ച് നാട്ടുകാരും കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷനും വന്‍ പ്രതിഷേധമുയര്‍ത്തി. മൃതദേഹങ്ങള്‍ മാറ്റണമെങ്കില്‍ കളക്ടറോ ആര്‍ഡിഒയോ എത്തണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു തഹസില്‍ദാരെത്തി ചര്‍ച്ച നടത്തി. എട്ടു മണിക്കൂറിനുശേഷമാണു മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റിയത്. ഇവര്‍ താമസിച്ചുവരുന്ന കാട്ടാന്വിളയിലെ വീട് ജപ്തി ചെയ്യാനായി മൂന്നു തവണ ഉദ്യോഗ സ്ഥരെത്തിയെങ്കിലും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ഇടപെട്ട് മടക്കി അയക്കുകയായിരുന്നു.