വഴുതോട്ടുകോണം കുളത്തിന് ശാപമോക്ഷമായില്ല
1568035
Tuesday, June 17, 2025 6:38 AM IST
പാറശാല: കൊല്ലയില്‍ പഞ്ചായത്തിലെ കൊറ്റാമം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന വഴുതോട്ടുകോണം കുളത്തിന് ഇനിയും ശാപമോക്ഷമാവുന്നില്ല. മൂന്നു വര്‍ഷം മുന്‍പ് റോഡു പണിക്ക് ടാര്‍ കയറ്റിവന്ന ടിപ്പര്‍ ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു.
പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് കുളത്തിലേക്ക് പതിച്ചതാണ് അപകടകാരണം. കൊച്ചുകുട്ടികളുമായി പോകുന്ന സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരുന്നത്. പഞ്ചായത്തിനും മറ്റ് അധികാരികള്‍ക്കും നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെയും പ്രശ്നത്തിന് ശാശ്വത പരിഹാരം ആയില്ല. തൊഴുലുറപ്പ് ഫണ്ട് എന്ന പേരില്‍ പഞ്ചായത്ത് ഇപ്പോള്‍ പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചതായി പറയുന്നു. എന്നാല്‍ പണി എവിടെയും എത്തിയില്ല. വെള്ളം വറ്റിക്കാനെന്ന പേരില്‍ നൂറുകണക്കിന് ആളുകളും വാഹനങ്ങളും ദിവസവും കടന്നുപോകുന്ന കുളത്തിന്റെ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന കോണ്‍ക്രീറ്റ് റോഡ് ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിട്ടും നാളേറെയായി.
കുളത്തിന്റെ കണ്ണറ തുറന്നും മോട്ടോറുപയോഗിച്ചും വെള്ളം വറ്റിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ നിലനില്‍ക്കെയാണ് പതിനായിരങ്ങള്‍ ചെലവഴിച്ച് ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി റോഡ് വെട്ടിപൊളിച്ചത്.
റോഡു പണിക്കുള്ള കരിങ്കല്ലും മെറ്റലും മറ്റു നിർമാണ സാമഗ്രികളും റോഡിലാണ് ഇട്ടിരിക്കുന്നത്. ഇതുകാരണം ധനുവച്ചപുരം റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്ന ചെറുവാഹനങ്ങൾക്കും കാല്‍നടയാത്രക്കാര്‍ക്കും ഇതുവഴി യാത്ര ചെയ്യാന്‍ സാധിക്കാതായിട്ട് നാളേറെയായി. എത്രയും വേഗം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം .