ദമ്പതികളുടെ മൃതദേഹം വീട്ടിൽനിന്നു മാറ്റിയത് അഞ്ച് മണിക്കൂറിനുശേഷം; ദുഃഖമടക്കാനാകാതെ ബന്ധുക്കൾ
1567799
Monday, June 16, 2025 6:54 AM IST
നേമം : കരമന കാട്ടാന്വിളയില് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമുദായ സംഘടനയുടെ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് അഞ്ച് മണിക്കൂറിനു ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടര്‍ന്ന് തഹസില്‍ദാര്‍ മഞ് ജുള എത്തി പ്രതിഷേധക്കാരുമായി സംസാരിച്ച ശേഷമാണ് മൃതദേഹം ആംബുലന്‍സില്‍ കയറ്റാനായത്. ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് കോണ്‍ട്രാക്ടറായ സതീഷും ഭാര്യ ബിന്ദുവും മരിക്കാനിടയായതെന്നാണ് ആരോപണം ഉയരുന്നത്. വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ദീര്‍ഘക്കാലം നഗരസഭയുടെ കോണ്‍ട്രാക്ടറായിരുന്ന സതീഷിന്റെയും ഭാര്യയുടെയും മരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. ശനിയാഴ്ച രാത്രിയിലും സതീഷിനെ അയല്പക്കത്ത് താമസിച്ചിരുന്ന ബന്ധുക്കള്‍ കണ്ടിരുന്നു. ഞായറാഴ്ച രാവിലെ ബിന്ദുവിന്റെ സഹോദരന് ബിനു വീട്ടിലെത്തിയപ്പോഴാണ് വാതില്‍ അടഞ്ഞുകിടക്കുന്നത് കണ്ടത്.
ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്നു സംശയം തോന്നി അടുത്തു താമസിക്കുന്ന സതീഷിന്റെ മൂത്തസഹോദരന് ശിവന്‍കുട്ടിയേയും കൂട്ടി പിന്‍വശത്തെ വാതില്‍ ചവിട്ടി പൊളിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സതീഷിനെയും കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ ബിന്ദുവിനെയും കണ്ടെത്തുകയായിരുന്നു.
കരാറുപണികള്ക്കായി ബാങ്കില്‍ നിന്നും ലോണ്‍ എടുത്തിട്ടുള്ള സതീഷിന് ജോലി ചെയ്ത വകയില്‍ ലക്ഷങ്ങള്‍ കിട്ടാനുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ബാങ്ക് ലോണ്‍ അടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിദേശത്തുള്ള മകന് സബിത്തിനന്റെ പേരിലും ലൈസന്‍സ് എടുത്ത് ഒരുവര്‍ഷം മുമ്പു വരെ സതീഷ് കോൺട്രാസ് ജോലികള്‍ ചെയ്തിരുന്നു.
അടുത്തിടെയാണ് മകന് സൗദിയിലേയ്ക്കു പോയത്. കോണ്‍ട്രാക്ട് പണികള്‍ മുടങ്ങുകയും അസുഖ ബാധിതനാവുകയും ചെയ്തതോടെ സാമ്പത്തിക ബാധ്യതകൂടി സതീഷ് ഓട്ടോ ഓടിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വീട്ടില്‍ നിന്നും ഒഴിയാന്‍ ബാങ്കുകാര് ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.