മദ്യപിച്ചതിന് അറസ്റ്റിലായ യുവാവ് സ്റ്റേഷനിൽനിന്നു പോലീസുകാരന്റെ മൊബൈൽ മോഷ്ടിച്ചു കടന്നു..!
1574366
Wednesday, July 9, 2025 7:10 AM IST
വിഴിഞ്ഞം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടികൂടിയ യുവാവ് വൈരാഗ്യം തീർക്കാൻ പോലീസുകാരന്റെ മൊബൈൽ ഫോൺ അടിച്ച് മാറ്റി മുങ്ങി. മണിക്കുറുകൾക്കു ശേഷം തമ്പാനൂരിൽനിന്നു പിടിയിലായി.
ബാലരാമപുരം പള്ളിവിളാകം സ്വദേശി സജു പി. ജോൺ (46) ആണ് മോഷണക്കുറ്റത്തിന് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ മദ്യപിച്ചു ബഹളമുണ്ടാക്കിയ സജുവിനെ മുക്കോലയിൽനിന്നാണ് വിഴിഞ്ഞം പോലീസ് പിടികൂടിയത്. ജീപ്പിൽ സ്റ്റേഷനിൽ എത്തിച്ച ശേഷം ജാമ്യത്തിൽ വിടുകയും ചെയ്തു.
പുറത്തിറങ്ങുന്നതിനിടയിൽ സ്റ്റേഷൻ മുറ്റത്ത് ജീപ്പിന്റെ സീറ്റിൽ വച്ചിരുന്ന സിപിഒ ഷിജിന്റെ മൊബൈൽ ഫോൺ ഇയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഫോൺ കൈക്കലാക്കിയ സജു ആരും കാണാതെ അവിടെനിന്നു മുങ്ങി. ഇയാളാണ് ഫോൺ മോഷ്ടിച്ചെന്ന കാര്യം പോലീസും അറിഞ്ഞില്ല. നഷ്ടമായ ഫോണിനായി പോലീസുകാർ എല്ലായിടവും മണിക്കൂറുകളോളം തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടയിൽ സ്വിച്ച് ഓഫാക്കിയതും അന്വേഷണത്തിനു തടസമായി. ഇതിനിടയിൽ മോഷ്ടിച്ച മൊബൈലുമായി സജു വീട്ടിൽനിന്നു യാത്ര തിരിച്ചു. രാത്രിയിൽ തമ്പാനൂർ റയിൽവേ സ്റ്റേഷനിൽനിന്ന ഇയാളെ സംശയത്തിന്റെ പേരിൽ റെയിൽവേ പോലീസ് പിടികൂടി.
ഒന്നിൽ കൂടുതൽ ഫോൺ കൈയിലുള്ളതായി കണ്ട പോലീസ് കാര്യങ്ങൾ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായി നൽകിയ മറുപടി സംശയത്തിനിടയാക്കി. കൂടുതൽ ചോദ്യം ചെയ്തതോടെ മോഷണ വിവരം വെളിവാക്കി. റെയിൽവേ പോലീസ് വിവരമറിയിച്ചപ്പോഴാണ് സജുവാണ് കള്ളനെന്ന കാര്യം വിഴിഞ്ഞം പോലീസ് അറിയുന്നത്. പ്രതിയെ മോഷണക്കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.