യുവാവിനെ മര്‍ദിച്ചശേഷം മൊബൈല്‍ ഫോൺ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
1590763
Thursday, September 11, 2025 6:31 AM IST
വലിയതുറ: യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു.
വട്ടിയൂര്‍ക്കാവ് നെട്ടയം കാച്ചാണി എ.കെ.ജി. നഗര്‍ ലക്ഷംവീട് കോളനിയില്‍ ആദര്‍ശ് (29), നേമം സ്റ്റുഡിയോ റോഡ് നാഫിയ കോട്ടേജില്‍ വാടകയ്ക്ക് താമസിക്കുന്ന നിയാസ് (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ സംഘത്തില്‍ ഉള്‍പ്പെട്ട പാച്ചല്ലൂര്‍ സ്വദേശി ആര്‍ഷ ഒളിവിലാണ്. ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടുകൂടി വലിയതുറ ജംഗ്ഷനിലുളള കുരിശടിക്കു മുന്നിലായിരുന്നു സംഭവം നടന്നത്.
വിളവൂര്‍ക്കല്‍ സിഎസ്ഐ ചര്‍ച്ചിനു സമീപം കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ സിജുവിനെ (28) യാണു പ്രതികള്‍ മര്‍ദിച്ചത്. കുരിശടിക്കു മുന്നില്‍ പെണ്‍സുഹൃത്തിനൊപ്പം സിജു ഫോട്ടോയെടുക്കുന്ന സമയം അതുവഴി കാറില്‍ വരികയായിരുന്ന പ്രതികള്‍ ഇവരെ അസഭ്യം പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച സിജുവിനെ പ്രതികള്‍ മൂന്നുപേരും ചേർന്നു ക്രൂരമായി മര്‍ദിച്ച ശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
സിജു നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിയാസും ആദര്‍ശും പിടിയിലായത്. ഒളിവില്‍ പോയ ആര്ഷയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.തിരുവല്ലം പോലീസിന്റെ ജീപ്പ് അടിച്ചുതകര്‍ത്ത കേസിലും പോലീസുകാരെ ആക്രമിച്ചതടക്കം നിരവധി കേസുകളിലും പ്രതിയാണ് ആദര്‍ശ്. വലിയതുറ എസ്എച്ച്ഒ അശോകകുമാര്‍, എസ്ഐ ഇന്‍സമാം എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.