പേവിഷ ബാധയേറ്റ് കുട്ടി മരിച്ച സംഭവം: മെഡിക്കല്‍ കോളജിനെതിരേ പരാതിയുമായി പിതാവ്
1548075
Monday, May 5, 2025 5:30 AM IST
കോഴിക്കോട്: പെരുവള്ളൂരില് പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിന് വീഴ്ച സംഭവിച്ചുവെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് സല്‍മാനുല്‍ ഫാരിസ്. മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നല്‍കുമെന്നും സിയയുടെ പിതാവ് പറഞ്ഞു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടില്ല. വാക്സിന് എടുത്തിട്ടും മരണം സംഭവിച്ചതില്‍ വിശദമായ പഠനം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് സിയ മരിച്ചത്. മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് നായയുടെ കടിയേറ്റത്. ചോരയില്‍ കുളിച്ച നിലയിലായിരുന്നു കുട്ടി.
ആദ്യം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്കാണ് കൊണ്ടു പോയത്. ഇതിനുള്ള ഡോക്ടര്‍ ഇവിടെ ഇല്ലെന്നാണ് പറഞ്ഞത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെന്നും പിതാവ് പറഞ്ഞു.ആദ്യം ചികിത്സ നല്കിയ ശേഷം 48 മണിക്കൂര്‍ കഴിഞ്ഞു വരാന്‍ പറഞ്ഞു.
പിന്നീട് പനി ബാധിച്ചപ്പോള്‍ കുട്ടിക്ക് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ വൈകി. മുറിവ് തുന്നാതെ തന്നെ മടക്കി വിടുകയായിരുന്നു.
ആദ്യ ഇഞ്ചക്ഷന് കൊടുത്തു കഴിഞ്ഞ് 48 മണിക്കൂര്‍ കഴിഞ്ഞേ അടുത്ത ചികിത്സ ചെയ്യാനാവൂ എന്ന് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് തലയില്‍ പത്ത് തുന്നിക്കെട്ടിട്ടു. നായയുടെ കടിയേറ്റ് ഉടന്‍ 20 മിനിട്ടു കൊണ്ട് തിരൂരങ്ങാടി താലൂക്ക് ആശുപതിയില്‍ എത്തിച്ചുവെന്നും പിതാവ് പറഞ്ഞു.
എന്നാല്‍, വിശദീകരണവുമായി ആശുപത്രി അധികൃതരും രംഗത്തെത്തി. കാറ്റഗറി മൂന്നില്‍ വരുന്ന കേസാണിതെന്നും ഇത്തരം കേസുകളില്‍ മുറിവ് തുന്നാൻ പാടില്ലെന്നാണ് അംഗീകൃത മാര്‍ഗനിര്‍ദേശമെന്നും അധികൃതര്‍ അവകാശപ്പെട്ടു.