തദ്ദേശസ്ഥാപനങ്ങളുമായി ആശയവിനിമയമില്ലാത്തത് ദേശീയപാതയോരത്തെ ചെറുപട്ടണങ്ങളെ വിഭജിച്ചു: ഗ്രെയ്സ്
1570535
Thursday, June 26, 2025 8:52 AM IST
ചെറുവത്തൂർ: ദേശീയപാത 66 ന്റെ ആസൂത്രണവേളയിൽ എൻഎച്ച്എഐ പ്രാദേശിക ഭരണകൂടങ്ങളുമായി ശരിയായ രീതിയിൽ ആശയവിനിമയം നടത്താത്തതാണ് പല ചെറു പട്ടണങ്ങളും രണ്ടായി വിഭജിച്ച ഇന്നത്തെ അവസ്ഥയിലെത്താൻ കാരണമായതെന്ന് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് കൺസൽട്ടന്റ് എൻജിനിയേഴ്സ്(ഗ്രെയ്സ്) കാസർഗോഡ് സെന്റർ വാർഷിക പൊതുയോഗം ആരോപിച്ചു.
ദേശീയപാതയുടെ നിർമാണം നടക്കുമ്പോൾ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ കണക്കിലെടുക്കാതെ പരിമിതമായ അടിപ്പാതകൾ മാത്രമേ നൽകിയിട്ടുള്ളു. ഇതു പരിഹരിക്കാൻ കൂടുതൽ ഫ്ലൈഓവർ ബ്രിഡ്ജുകളും ഫൂട് ബ്രിഡ്ജുകളും നിർമിക്കണമെന്നും യോഗം ആവശ്യമുന്നയിച്ചു.
ചെറുവത്തൂർ ജെകെ റസിഡൻസിയിൽ നടന്ന വാർഷിക യോഗം ഗ്രെയ്സ് മുൻ സംസ്ഥാന പ്രസിഡന്റ് എ. മഹേഷ് ഉദ്ഘാടനം ചെയ്തു. രാജീവൻ പരങ്ങേൻ അധ്യക്ഷതവഹിച്ചു.
സി. ഷൗക്കത്തലി, എം.എസ്. പ്രദീപ് നായർ, ഫലാഹ് അബ്ദുൾ സലാം, ജലീൽ കണ്ണോത്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: രാജീവൻ പരങ്ങേൻ(പ്രസിഡന്റ്), ഫലാഹ് അബ്ദുൾ സലാം(ജനറൽ സെക്രട്ടറി), ജലീൽ കണ്ണോത്ത്(ട്രഷറർ).