കൃഷിവകുപ്പ് കൈവിട്ടു; പുത്തിഗെയിൽ കർഷകർക്ക് കെഎസ്ഇബിയുടെ ഇരുട്ടടി
1570539
Thursday, June 26, 2025 9:00 AM IST
കാസർഗോഡ്: പുത്തിഗെ കൃഷിഭവനു കീഴിൽ കാർഷിക ആവശ്യത്തിനുള്ള സൗജന്യ വൈദ്യുതി കണക്ഷൻ എടുത്തിരുന്ന ഇരുനൂറിലധികം ഉപഭോക്താക്കൾക്ക് കെഎസ്ഇബി പതിനായിരങ്ങളുടെ കുടിശിക ബിൽ നല്കി. കഴിഞ്ഞ നാലുവർഷത്തെ കുടിശികയായി 30,000 രൂപ മുതൽ 70,000 രൂപ വരെ അടയ്ക്കാനാണ് ഓരോരുത്തർക്കും ലഭിച്ച ബില്ലിൽ കാണിച്ചിരിക്കുന്നത്. നിശ്ചിത തീയതിക്കകം ബില്ലടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്നും സീതാംഗോളി വൈദ്യുതി സെക്ഷൻ ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നാലുവർഷത്തോളമായി ഇത്രയും പേരുടെ വൈദ്യുതി ബില്ലുകൾ കൃഷിഭവനിൽനിന്ന് അടയ്ക്കാതിരുന്നതാണ് ഭീമമായ ബിൽ കുടിശിക വരാൻ ഇടയാക്കിയത്. കാർഷികാവശ്യത്തിനുള്ള സൗജന്യവൈദ്യുതിയുമായി ബന്ധപ്പെട്ട് മതിയായ രേഖകൾ സമർപ്പിക്കാത്തവരെയാണ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് കൃഷിഭവൻ അധികൃതരുടെ വിശദീകരണം. സ്ഥലമുടമ മരിച്ചിട്ടും പിന്തുടർച്ചക്കാരുടെ പേരിലേക്ക് മാറ്റാത്ത കണക്ഷനുകൾ, വസ്തു കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട കണക്ഷനുകൾ തുടങ്ങിയവയും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സ്വന്തമായി ജലാശയമില്ലാതെ പുഴയിൽനിന്ന് വെള്ളമെടുക്കുന്നവർക്കും സൗജന്യവൈദ്യുതിയുടെ ആനുകൂല്യം നല്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. പുഴയിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളമെടുക്കുന്നത് നിയമവിരുദ്ധമായതാണ് കാരണം.
പുത്തിഗെ കൃഷിഭവനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആയിരത്തോളം കർഷകരിൽ ഇരുനൂറോളം പേരെയാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. വൈദ്യുതി ബില്ലുമായി കൃഷിഭവനിൽ അന്വേഷിച്ചെത്തിയവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മതിയായ രേഖകൾ സമർപ്പിച്ചാൽ ആനുകൂല്യം പുനഃസ്ഥാപിക്കാൻ തടസമില്ലെന്നും കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സമീപ പഞ്ചായത്തുകളിലും രേഖകൾ സമർപ്പിക്കാത്തവരെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അവർ പറയുന്നു.
എന്നാൽ രേഖകൾ സമർപ്പിക്കാത്ത കാര്യം അതതു സമയത്തുതന്നെ അറിയിച്ചിരുന്നെങ്കിൽ നാലുവർഷം വരെയുള്ള ബിൽ കുടിശിക ഒന്നിച്ചടയ്ക്കേണ്ട സാഹചര്യമുണ്ടാകില്ലായിരുന്നുവെന്ന് കർഷകർ പറയുന്നു.
വൈദ്യുതി ബിൽ വന്നതിനുശേഷം അന്വേഷിക്കാൻ ചെന്നപ്പോൾ മാത്രമാണ് കൃഷിഭവൻ അധികൃതർ ഇക്കാര്യം പറയുന്നത്. രേഖകൾ കൈയിലുണ്ടായിരുന്നിട്ടും ഇത് കൃത്യമായി അറിയാതിരുന്നതിനാലാണ് പലർക്കും സമർപ്പിക്കാൻ കഴിയാതെ പോയത്. ഇനി രേഖകൾ സമർപ്പിച്ചലും നാലുവർഷത്തെ കുടിശിക അവരവർ തന്നെ അടയ്ക്കേണ്ട അവസ്ഥയാണ്.
നോട്ടീസ് ലഭിച്ചവരിൽ അധികവും കമുക് കർഷകരാണ്. കമുകുകളിലെ ഉത്പാദനക്കുറവും രോഗങ്ങളും മൂലം വലയുന്നതിനിടയിലാണ് ഇവർക്ക് കെഎസ്ഇബിയുടെ ഇരുട്ടടി കൂടി കിട്ടിയത്. മിക്കവരും കമുകിൻതോട്ടങ്ങൾ നനയ്ക്കാൻ പരമ്പരാഗതമായി പുഴയിലെ വെള്ളം എടുക്കാറുണ്ടെന്നും ഇതിനു നിയമപരമായ വിലക്കുണ്ടെന്നറിയുന്നത് ഇപ്പോഴാണെന്നും കർഷക സംഘടനകൾ പറയുന്നു. മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിൽ കുഴൽക്കിണർ നിർമാണത്തിനും നിയന്ത്രണങ്ങളുള്ളതിനാലും സാധാരണ കിണറുകളിൽ വെള്ളം കിട്ടുന്നത് കുറവായതിനാലും വേനലിൽ കമുകിൻതോട്ടങ്ങൾ നനയ്ക്കുന്നതിന് മറ്റു വഴികളില്ലാത്ത നിലയാണ്.
പലവിധ പ്രശ്നങ്ങളാൽ വലയുന്ന കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കാതെ ബിൽ കുടിശിക അടയ്ക്കാൻ കൃഷിവകുപ്പ് തയാറാകണമെന്നും കമുകിൻതോട്ടങ്ങളിലെ രോഗബാധ തടയാൻ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് മരുന്ന് തെളിക്കണമെന്നും കിസാൻ സേന പുത്തിഗെ പഞ്ചായത്ത് കൺവൻഷൻ ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഷുക്കൂർ കാണാജെ ഉദ്ഘാടനം ചെയ്തു.
സുരേഷ് അടുക്കതൊട്ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹജി കണ്ടത്തിൽ, പ്രസാദ് കക്കപാടി, എം. ഇസ്മായിൽ ഹാജി, ബാലസുബ്രഹ്മണയ ഭട്ട് ചക്നിഗെ, സീതാറാം മാണബയൽ എന്നിവർ പ്രസംഗിച്ചു.