വീണ്ടും പുലിഭീതി; കേന്ദ്ര സർവകലാശാലയ്ക്ക് സമീപം കാമറകൾ സ്ഥാപിച്ചു
1570662
Friday, June 27, 2025 1:48 AM IST
പെരിയ: മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷം ജില്ലയിൽ വീണ്ടും പുലിഭീതി. പെരിയയിലെ കേന്ദ്ര സർവകലാശാല കാമ്പസിലും അടുത്തുള്ള തണ്ണോട്ട് പ്രദേശത്തുമാണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൃത്യമായ നിരീക്ഷണത്തിനായി കാമറകൾ സ്ഥാപിച്ചു. നാട്ടുകാർക്കും സർവകലാശാല അധികൃതർക്കും ജാഗ്രതാനിർദേശം നല്കി.
പരിശോധനയിൽ പുലിയുടേതെന്ന് സംശയിക്കാവുന്ന കാല്പാടുകളോ മറ്റ് അടയാളങ്ങളോ ഒന്നും കണ്ടെത്താനായില്ലെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ പറഞ്ഞു. മഴ മൂലം കാല്പാടുകൾ മാഞ്ഞുപോയതാകാമെന്ന സംശയം തീർക്കാനാണ് മൂന്നിടങ്ങളിലായി കാമറ സ്ഥാപിച്ചത്. അതേസമയം തണ്ണോട്ട് ഇറങ്ങിയ പുലിയുടേതാണെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിലുള്ളത് കടുവയാണെന്നും തെറ്റായ വീഡിയോ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് വ്യക്തമാക്കി.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ജയകുമാർ, കെ.രാജു, ടീം അംഗങ്ങളായ രവീന്ദ്രൻ, മണികണ്ഠൻ, രാജൻ, നിവേദ്, വിനീത്, വിമൽരാജ്, പ്രവീൺ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മുളിയാർ, ബേഡഡുക്ക പഞ്ചായത്തുകളിൽ ഭീതി പരത്തിയ രണ്ട് പുലികൾ കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലുമായി കൂട്ടിൽ കുടുങ്ങിയതിനുശേഷം ജില്ലയിലെവിടെയും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല.