ഡോക്ടർമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി കെജിഎംഒഎ
1570663
Friday, June 27, 2025 1:48 AM IST
കാസർഗോഡ്: ജില്ലയിൽനിന്ന് സ്ഥലംമാറ്റം ലഭിച്ച ഏതാനും ഡോക്ടർമാരുടെ സ്ഥലംമാറ്റം മരവിപ്പിച്ച ആരോഗ്യവകുപ്പിന്റെ നടപടി മൂന്നുവർഷത്തിലേറെക്കാലം ജില്ലയിൽ ജോലിചെയ്ത ഡോക്ടർമാരോടുള്ള നീതിനിഷേധമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ.
ആരോഗ്യവകുപ്പിലെ പൊതുസ്ഥലംമാറ്റപ്പട്ടിക പ്രകാരം സ്ഥലംമാറ്റം ലഭിച്ച ഡോക്ടർമാരെ മെയ് 25നു വിടുതൽ ചെയ്യേണ്ടതായിരുന്നു. എന്നാൽ ബേഡഡുക്ക താലൂക്ക് ആശുപത്രി, ഉടുമ്പുന്തല കുടുംബാരോഗ്യകേന്ദ്രം, വോർക്കാടി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെ ഡോക്ടർമാരെ അവർക്കു പകരം പുതിയ ഡോക്ടർമാർ വരുമ്പോഴോ ഒരു മാസം കഴിഞ്ഞോ മാത്രം വിടുതൽ ചെയ്താൽ മതിയെന്ന് ജില്ലാ കളക്ടറുടെ ആവശ്യപ്രകാരം പിന്നീട് പ്രത്യേക ഉത്തരവ് ഇറക്കുകയായിരുന്നു.
പകരം ഡോക്ടർമാർ വരാത്ത സാഹചര്യത്തിലും ഇവർക്ക് ഈ മാസം 25നു വിടുതൽ ലഭിക്കുമായിരുന്നു. എന്നാൽ അതിനു തൊട്ടുമുമ്പുള്ള ദിവസം ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ പകരം പുതിയ ആളുകൾ വന്നാൽ മാത്രം വിടുതൽ ചെയ്താൽ മതിയെന്ന് ആരോഗ്യവകുപ്പ് ഡയരക്ടർ വീണ്ടും പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയിൽ മൂന്നുവർഷം സേവനകാലാവധി പൂർത്തിയാക്കിയ ഡോക്ടർമാരാണ് പകരം പുതുതായി ആരും വരാത്തതിന്റെ പേരിൽ സ്വന്തം നാട്ടിലേക്കുള്ള സ്ഥലംമാറ്റം നിഷേധിക്കപ്പെട്ട് കാത്തിരിക്കേണ്ടിവരുന്നതെന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. ഷമീമ തൻവീർ പറഞ്ഞു. അർഹതപ്പെട്ട അവകാശമാണ് അവർക്ക് നിഷേധിക്കപ്പെടുന്നത്. ഇതാണ് സാഹചര്യമെങ്കിൽ ഇനിയും ഡോക്ടർമാർ ഇവിടേക്ക് വരാൻ മടിക്കുന്ന സാഹചര്യമാണ് ഉണ്ടാവുകയെന്നും അവർ ചൂണ്ടിക്കാട്ടി.